ബംഗളുരു: കേരളത്തിൽ സിക വൈറസ് രോഗം (എസ്‌വിഡി) റിപ്പോർട്ട് ചെയ്യുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് വെക്റ്റർ നിയന്ത്രണ നടപടികൾ ശക്തമാക്കണമെന്ന് കർണാടക ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കേരളത്തിന്റെ അതിർത്തിയിലുള്ള ദക്ഷിണ കന്നഡ, ഉഡുപ്പി, ചാമരാജനഗര ജില്ലകൾ കൂടുതൽ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു.
മഴക്കാലമായതിനാൽ സിക വൈറസ് രോഗവാഹകരായ എഡിസ് കൊതുകിന്റെ എണ്ണം കൂടാനുള്ള സാധ്യത മുന്നിൽ കണ്ട് ഗ്രാമീണ, നഗര പ്രദേശങ്ങളിൽ ഉറവിട നശീകരണം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായി സംസ്ഥാന ആരോഗ്യ കമ്മീഷണർ ത്രിലോക് ചന്ദ്ര പറഞ്ഞു. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഗ്രാമീണ, നഗര പ്രദേശങ്ങളിലും ഉറവിട നശീകരണം ശക്തമാക്കും. പനി, ശരീരത്തിൽ ചുവന്ന പാടുകൾ, സന്ധി വേദന തുടങ്ങിയവയാണ് സിക്കയുടെ ലക്ഷണങ്ങൾ. കേരളത്തിൽ പോയി വരുന്നവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം. സംശയം തോന്നുന്ന കേസുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയി (എൻഐവി) ലേക്ക് അയയ്ക്കാനും ഉത്തരവിട്ടു.
ഗർഭിണികൾക്കുള്ള അൾട്രാ സൗണ്ട് സ്കാനിങ്ങ് സമയത്ത് തന്നെ മൈക്രോസെഫാലി പരിശോധനയും നടത്തണം. ഗർഭിണികളുടെ സ സാമ്പിൾ പരിശോധനയ്ക്കായി എൻഐവിയിലേക്ക് അയയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു. കേരളത്തിൽ സിക്ക കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ അതിർത്തി ജില്ലകളായ ചാമരാജനഗർ, ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിൽ ജാഗ്രത നിർദേശം നൽകി.