പട്ടാപ്പകല്‍ ജ്വല്ലറി ജീവനക്കാരനെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ ശേഷം ഒന്നരക്കോടി രൂപ വിലമതിക്കുന്ന 1,650 ഗ്രാം സ്വർണ്ണക്കട്ടികള്‍ കവർന്നതായി പരാതി.മംഗളൂരു ഹമ്ബൻകട്ടയിലെ ഒരു ജ്വല്ലറിയിലെ ഓഫീസ് ജീവനക്കാരനായ മുസ്തഫയാണ് കവർച്ചയ്ക്ക് ഇരയായത്.മുസ്തഫ നല്കിയ പരാതിപ്രകാരം, ശുദ്ധീകരണത്തിനായി കാർ സ്ട്രീറ്റിലെ കടയിലേക്ക് കൊണ്ടുപോകുകയായിരുന്ന സ്വർണ്ണമാണ് അജ്ഞാതരായ ആറംഗ സംഘം കവർന്നത്. സ്കൂട്ടറിന്റെ സീറ്റിനടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്വർണ്ണക്കട്ടികള്‍.
കാർ സ്ട്രീറ്റിലെ വെങ്കടരമണ ക്ഷേത്രത്തിന് സമീപം വെച്ച് മോട്ടോർ സൈക്കിളില്‍ എത്തിയ രണ്ട് പേർ മുസ്തഫയുടെ വഴി തടഞ്ഞു. ഉടൻ തന്നെ ഒരു കാറില്‍ നാല് പേർ സ്ഥലത്തെത്തി നിർത്തി.കാറിലെത്തിയവരില് ഒരാള്‍ മുസ്തഫയെ സ്കൂട്ടറില്‍ നിന്ന് വലിച്ചിറക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു. തുടർന്ന്, കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോയതായി മുസ്തഫ പൊലീസിനോട് പറഞ്ഞു.
സ്റ്റേറ്റ് ബാങ്ക്, പാണ്ഡേശ്വർ, ഫിസ മാള്‍, ഗോരിഗുഡ്ഡെ, ഉജ്ജോഡി വഴി സർവീസ് റോഡിലൂടെ സഞ്ചരിച്ച കാറില്‍ വെച്ച്, സ്കൂട്ടറില്‍ സൂക്ഷിച്ചിരുന്ന സ്വർണ്ണം കാറിലേക്ക് മാറ്റിയതായി പരാതിയില്‍ പറയുന്നു.കവർച്ചയ്ക്ക് ശേഷം അക്രമികള്‍ മുസ്തഫയെ വഴിയരികില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഒരു വഴിയാത്രക്കാരന്റെ ഫോണ്‍ കടംവാങ്ങിയാണ് മുസ്തഫ സുഹൃത്തിനെ ബന്ധപ്പെട്ടതും തുടർന്ന് ജ്വല്ലറി മാനേജരെ വിവരം അറിയിച്ചതും.മാനേജരും മറ്റുള്ളവരും ഉടൻ സ്ഥലത്തെത്തി മുസ്തഫയ്ക്ക് സുരക്ഷ ഉറപ്പാക്കി. സംഭവത്തില്‍ മംഗളൂരു നോർത്ത് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അജ്ഞാത അക്രമികള്‍ക്കെതിരെയാണ് കേസ്.