ദക്ഷിണ കന്നട ജില്ലയിലെ ധർമ്മസ്ഥല ശ്രീ മഞ്ജുനാഥ സ്വാമി ക്ഷേത്രത്തിന്റെ പവിത്രത കളങ്കപ്പെടുത്താനും ധർമ്മാധികാരി ഡോ.ഡി. വീരേന്ദ്ര ഹെഗ്ഡെ എംപിയേയും കുടുംബത്തേയും അപകീർത്തിപ്പെടുത്താനുമുള്ള ഗൂഢാലോചന നടക്കുന്നതായി ആരോപിച്ച് മൈസൂരു നഗരത്തില്‍ വൻ സ്ത്രീ പങ്കാളിത്തത്തോടെ ‘ജനഗ്രഹ’ റാലി സംഘടിപ്പിച്ചു.ധർമ്മസ്ഥലയിലും പരിസര പ്രദേശങ്ങളിലും വർഷങ്ങളായി ലൈംഗിക പീഡനത്തിന് ഇരയായവരെ കൂട്ടത്തോടെ സംസ്കരിച്ചുവെന്ന ആരോപണത്തില്‍ എസ്ഐടി അന്വേഷണം തുടരുന്നതിനിടെ ശ്രീ ക്ഷേത്ര ധർമ്മസ്ഥല അഭിമാനിഗല വേദികെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
സിദ്ധാർത്ഥനഗറിലെ ഗുരു ഭവനില്‍ നിന്നാരംഭിച്ച റാലി ജില്ല ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് പരിസരത്ത് സമാപിച്ചു. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ നേതാക്കളും വിവിധ സംഘടനകളും ധർമ്മസ്ഥല ഭക്തരും അണിനിരന്നു. പുണ്യസ്ഥലത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് പ്രതിഷേധക്കാർ മുദ്രാവാക്യങ്ങള്‍ വിളിച്ചു.സിറ്റി ബിജെപി പ്രസിഡൻ്റും മുൻ എംഎല്‍എയുമായ എല്‍.നാഗേന്ദ്ര, ഹിന്ദു പുണ്യക്ഷേത്ര സംരക്ഷണ സമിതി കണ്‍വീനർ എം.കെ.പ്രേംകുമാർ, മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.ശിവണ്ണ (കോട്), മുൻ മേയർ സന്ദേശ് സ്വാമി, ശിവകുമാർ, മുഡ മുൻ ചെയർമാൻ എച്ച്.വി. രാജീവ്, മുൻ കോർപറേഷൻ കൗണ്‍സിലർ കെ.വി. മല്ലേഷ്, അഡ്വ.ഒ.ഷാംഭട്ട്, സിറ്റി യൂത്ത് കോണ്‍ഗ്രസ് നേതാവ് മല്ലേഷ് എന്നിവർ നേതൃത്വം നല്കി