Home Featured വിദ്വേഷ പ്രസംഗകര്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കണം -മുഖ്യമന്ത്രി സിദ്ധരാമയ്യ

വിദ്വേഷ പ്രസംഗകര്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കണം -മുഖ്യമന്ത്രി സിദ്ധരാമയ്യ

by admin

വിദ്വേഷ പ്രസംഗമോ പ്രചാരണമോ നടത്തുന്നവർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയും വേഗം അന്വേഷണം പൂർത്തിയാക്കി നടപടി സ്വീകരിക്കുകയും വേണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.ഡി.ജി.പിയുടെ ഓഫിസില്‍ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വാർഷിക പ്രവർത്തന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ. ഇത്തരം പ്രവർത്തനങ്ങള്‍ സംബന്ധിച്ച്‌ പരാതികള്‍ ലഭിച്ചാല്‍ വെച്ചുതാമസിപ്പിക്കാതെ ഉടൻ നടപടിയിലേക്ക് നീങ്ങണം.നിങ്ങള്‍ നടപടിയെടുത്തില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്കെതിരെ നടപടിയെടുക്കാൻ നിർബന്ധിതരാകും.

വർഗീയ സംഘർഷങ്ങളും കൊലപാതകങ്ങളും കൂടുതലും ദക്ഷിണ കന്നട ജില്ലയിലാണ് സംഭവിക്കുന്നതെന്നും മറ്റ് ജില്ലകളില്‍ എന്തുകൊണ്ടാണ് മംഗളൂരു വ്യത്യസ്തമാവുന്നതെന്നും അദ്ദേഹം ചോദിച്ചു. മംഗളൂരുവിലെ സമാധാനം തകർക്കുന്നവരെ തിരിച്ചറിയണമെന്നും അവർ ആരായാലും കർശന നിയമനടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.വ്യവസ്ഥയെ വിമർശിച്ച്‌ വെറുതെ ഇരിക്കാനല്ല ഞങ്ങള്‍ ഇവിടെയുള്ളത്. പൊലീസ് സ്റ്റേഷനുകള്‍ ജനസൗഹൃദമായിരിക്കണം, അതോടൊപ്പം കുറ്റകൃത്യങ്ങള്‍ ചെയ്യാൻ ഉദ്ദേശിക്കുന്നവർ നിയമത്തെ ഭയപ്പെടുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും വേണം.

പൊലീസ് പട്രോളിങ് കൂട്ടണം. കർഷകർ, സ്ത്രീകള്‍, കുട്ടികള്‍, മുതിർന്ന പൗരന്മാർ എന്നിവർക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാൻ കർശന നടപടികള്‍ സ്വീകരിക്കാൻ വൈകരുത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കൊലപാതകം, കൊള്ള, വീട് കവർച്ച, മറ്റു കുറ്റകൃത്യങ്ങളുടെ എണ്ണം സംബന്ധിച്ച്‌ വകുപ്പ് നല്‍കിയ കണക്കുകള്‍ കണ്ടു.അന്വേഷണത്തിന്റെ നിലവാരം വർധിപ്പിക്കേണ്ടത് അനിവാര്യമാണ്. കേസ് രജിസ്റ്റർ ചെയ്യുന്നതിനപ്പുറം കുറ്റവാളികളെ വേഗത്തില്‍ കണ്ടെത്തി നിയമനടപടി സ്വീകരിക്കുകയാണ് പ്രധാനം.

സൈബർ കുറ്റകൃത്യങ്ങള്‍ വർധിക്കുമ്ബോള്‍ പ്രതികളെ കണ്ടെത്തുന്ന നിരക്ക് കുറയുകയാണ്.അന്വേഷണത്തിന്റെ നിലവാരം വർധിപ്പിക്കണമെന്നാണ് ഇത് നല്‍കുന്ന സൂചന. മുതിർന്ന ഉദ്യോഗസ്ഥർ ഓഫിസുകളില്‍ ചടഞ്ഞിരിക്കുന്നതിന് പകരം സ്ഥിരമായി പൊലീസ് സ്റ്റേഷനുകളിലെത്തി പരിശോധന നടത്തണം. കർണാടകയെ ലഹരി വിമുക്ത സംസ്ഥാനമാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണം.പൊലീസ് വകുപ്പില്‍ നിരവധി വർഷങ്ങളായി ഒഴിഞ്ഞു കിടക്കുന്ന 15.64ശതമാനം തസ്തികകള്‍ ഘട്ടംഘട്ടമായി നികത്താൻ നിർദേശം നല്‍കിയിട്ടുണ്ട്.

പൊലീസ് വകുപ്പിന് ആവശ്യമായ പ്രിവിലേജുകള്‍ ഉറപ്പ് നല്‍കുന്നു. ഈ മാസം നാലിന് ബംഗളൂരു സ്റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും പെട്ട് 11 പേർ കൊല്ലപ്പെട്ട സംഭവം പരാമർശിച്ച മുഖ്യമന്ത്രി തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇതുവരെ ഇത്രയും വലിയ ഇന്റലിജൻസ് വീഴ്ച കണ്ടിട്ടില്ലെന്ന് പറഞ്ഞു.താൻ 1983 മുതല്‍ എം.എല്‍.എയാണ്. മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൃത്യസമയത്ത് സമഗ്രമായ വിവരങ്ങള്‍ നല്‍കാൻ ഇന്റലിജൻസ് വകുപ്പിന് കഴിയുന്നില്ലെങ്കില്‍ എന്താണ് ഉദ്ദേശ്യം? ഈ പരാജയം കാരണം 11 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. എന്നിട്ടും ഞങ്ങള്‍ക്ക് ശരിയായ വിവരങ്ങള്‍ നല്‍കിയില്ല.

ഇതൊരു ഗുരുതരമായ വീഴ്ചയല്ലേ? അന്ന് വൈകീട്ട് 5:45ന് താൻ അന്വേഷിച്ചപ്പോള്‍ പോലും ഒരാള്‍ മാത്രമേ മരിച്ചിട്ടുള്ളൂ എന്നാണ് പറഞ്ഞത്.പക്ഷേ, അപ്പോഴേക്കും 11 പേർ മരിച്ചിരുന്നു. മുതിർന്ന ഉദ്യോഗസ്ഥർ തനിക്ക് കൃത്യമായ വിവരങ്ങള്‍ ഉടനടി നല്‍കിയിരുന്നെങ്കില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന ആർ‌.സി.‌ബിയുടെ ആഘോഷ പരിപാടി റദ്ദാക്കാൻ തനിക്ക് നിർദേശിക്കാമായിരുന്നു. മുതിർന്ന ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യേണ്ടി വന്നതില്‍ തനിക്ക് സങ്കടമുണ്ട്.

പക്ഷേ അത് അവരുടെ ഭാഗത്തുനിന്നുള്ള വ്യക്തമായ വീഴ്ചയുടെ സാഹചര്യത്തില്‍ അനിവാര്യമായിരുന്നു. ക്രിമിനല്‍ കേസുകളില്‍ കുറ്റപത്രം കൃത്യമായും ഫലപ്രദമായും സമയബന്ധിതമായും സമർപ്പിക്കുന്നതിലുള്ള പരാജയത്തെ മുഖ്യമന്ത്രി വിമർശിച്ചു. ഇത് സഹിക്കാൻ കഴിയാത്ത ഗുരുതരമായ പോരായ്മയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.ആഭ്യന്തരമന്ത്രി ഡോ.ജി. പരമേശ്വര, മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി നസീർ അഹമ്മദ്, ചീഫ് സെക്രട്ടറി ശാലിനി രജനീഷ്, അഡീഷനല്‍ ചീഫ് സെക്രട്ടറി അഞ്ജും പർവേസ്, ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്ത, ഡയറക്ടർ ജനറല്‍ ഓഫ് പൊലീസ് എ.എം. പ്രസാദ് എന്നിവർ യോഗത്തില്‍ പങ്കെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group