വർഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനും മണിരത്നവും ഒന്നിച്ചെത്തിയ ചിത്രമാണ് തഗ് ലൈഫ്. ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ ചിത്രം വൻ പരാജയമായി മാറി.ഇപ്പോഴിതാ പറഞ്ഞതിലും നേരത്തെ തഗ് ലൈഫ് ഒടിടിയിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. കരാർ പ്രകാരം റിലീസിന് എട്ട് ആഴ്ചകള്‍ക്ക് ശേഷമായിരുന്നു സിനിമയുടെ ഒടിടി റിലീസ് പദ്ധതിയിട്ടിരുന്നത്.എന്നാല്‍ സിനിമ പരാജയപ്പെട്ടതോടെ നാലാമത്തെ ആഴ്ച മുതല്‍ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. നെറ്റ്ഫ്ലിക്സായിരുന്നു സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരുന്നത്. പറഞ്ഞതിനും നേരത്തെയുള്ള റിലീസിനെത്തുടർന്ന് നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് തുക വെട്ടിക്കുറച്ചെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മുൻപ് 130 കോടിക്കായിരുന്നു സിനിമയുടെ റൈറ്റ്സ് നെറ്റ്ഫ്ലിക്സിന് വിറ്റത്.എന്നാല്‍ ഇപ്പോള്‍ അത് 110 കോടിയായി കുറച്ചെന്നാണ് റിപ്പോർട്ട്. ഉത്തരേന്ത്യയില്‍ തമിഴ് ചിത്രങ്ങള്‍ മള്‍ട്ടിപ്ലെക്സുകളില്‍ പ്രദർശിപ്പിക്കണമെങ്കില്‍ തിയറ്റർ റിലീസും ഒടിടി സ്ട്രീമിങ്ങും തമ്മില്‍ കുറഞ്ഞത് എട്ട് ആഴ്ചത്തെ ഇടവേളയെങ്കിലും വേണം. എന്നാല്‍ നാല് ആഴ്ചകള്‍ക്ക് ശേഷം തന്നെ ‘തഗ് ലൈഫ്’ ഒടിടിയില്‍ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നതിനാല്‍ മള്‍ട്ടിപ്ലെക്സുകളുമായി ഒപ്പുവച്ച ധാരണ ലംഘിക്കപ്പെടുകയാണുണ്ടായത്.ഇതിനിടെത്തുടർന്ന് 25 ലക്ഷം രൂപ പിഴയായി ഒടുക്കണമെന്നാണ് ‘തഗ് ലൈഫ്’ അണിയറപ്രവർത്തകർക്ക് ലഭിച്ചിരിക്കുന്ന നിർദേശമെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
200 കോടി ബജറ്റില്‍ ഒരുങ്ങിയ സിനിമയ്ക്ക് ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടാനായത് 47.2 കോടി മാത്രമാണെന്നാണ് സാക്നില്‍ക്ക് റിപ്പോർട്ട് ചെയ്യുന്നത്.ആദ്യ ദിനം ചിത്രം 15.5 കോടി നേടിയെങ്കിലും തുടർന്നുള്ള ദിവസങ്ങളില്‍ നെഗറ്റീവ് റിവ്യൂസ് മൂലം സിനിമയ്ക്ക് കുതിപ്പുണ്ടാക്കാൻ സാധിച്ചില്ല. കമല്‍ ഹാസന കൂടാതെ ചിമ്ബു, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, അശോക് സെല്‍വൻ, ജോജു ജോർജ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.