മൈസൂരു : ബെംഗളൂരു-മംഗളൂരു പാതയിൽ മൂന്ന് വലിയ പാറക്കല്ലുകൾ റെയിൽപ്പാളത്തിലേക്ക് വീണതിനെത്തുടർന്ന് മൂന്ന് തീവണ്ടികൾ വഴിയിൽ കുടുങ്ങി. ശനിയാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം.ഹാസൻ ജില്ലയിലെ സകലേശ്പുരയ്ക്കടുത്തുള്ള യെദകുമാരി, ഷിരിബാഗിലു സ്റ്റേഷനുകൾക്കിടയിലെ പാളത്തിലാണ് കല്ലുകൾ വീണത്. പിടിച്ചിട്ടവയിൽ ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കുള്ള കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്പ്രസും (16511) ഉണ്ടായിരുന്നു.റെയിൽവേ പ്രവൃത്തികൾക്കായി റെയിൽവേ വാഗണിൽ കൊണ്ടുപോകുന്ന പാറക്കല്ലുകളാണ് വീണത്.
കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് ട്രെയിൻ കടഗരവള്ളി സ്റ്റേഷനിലും എസ്എംവിടി ബെംഗളൂരു-മുരുഡേശ്വർ എക്സ്പ്രസ്, വിജയപുര-മംഗളൂരു സെൻട്രൽ എക്സ്പ്രസ് സ്പെഷ്യൽ എന്നിവ സകലേശ്പുരയിലുമാണ് നിർത്തിയിട്ടത്.ഏകദേശം അഞ്ചുമണിക്കൂറെടുത്താണ് കല്ലുകൾ നീക്കിയത്. ഇതേത്തുടർന്ന് ശനിയാഴ്ച്ച രാവിലെ 10.35-ന് കണ്ണൂരിലെത്തേണ്ട കെഎസ്ആർ ബെംഗളൂരൂ-കണ്ണൂർ എക്സ്പ്രസ് ട്രെയിൻ വൈകീട്ട് 4.18-നാണ് എത്തിയത്. മണിക്കൂറുകൾ തീവണ്ടിയിൽ കുടുങ്ങിയ യാത്രക്കാർക്ക് കുടിവെള്ളം, പ്രഭാതഭക്ഷണം, ബിസ്കറ്റ്, ചായ എന്നിവയ്ക്കുള്ള ക്രമീകരണങ്ങൾ റെയിൽവേ സൗജന്യമായി ഏർപ്പെടുത്തിയിരുന്നു.
സീറ്റിനെ ചൊല്ലി തര്‍ക്കം; ഓടുന്ന ട്രെയിനില്‍ 39 കാരനെ തല്ലിക്കൊന്നു
ഉത്തർ പ്രദേശില്‍ ട്രെയിനില്‍ സീറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 39 കാരനെ തല്ലിക്കൊന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു ദാരുണമായ സംഭവം നടന്നത്.ഡല്‍ഹിയില്‍ നിന്ന് സ്വന്തം നാടായ ബാഗ്പത്തിലേക്ക് പോവുകയായിരുന്ന ദീപക് യാദവ് എന്ന ആളാണ് മരിച്ചത്. 15 മുതല്‍ 20 വരെ ആളുകളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു.സീറ്റിനെ ചൊല്ലിയുണ്ടായ തർക്കം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നെന്നാണ് വിവരം.
ഫഖർപൂരില്‍ നിന്ന് ഖേക്ര സ്റ്റേഷൻ വരെ ഏകദേശം 10 കിലോമീറ്ററോളം പ്രതികള്‍ ആക്രമണം തുടർന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. പിടിച്ചു മാറ്റാൻ ശ്രമിച്ച സഹയാത്രികർക്കും പരുക്കേറ്റിട്ടുണ്ട്.ബെല്റ്റുകളുപയോഗിച്ചു, മുഷ്ടിചുരുട്ടിയും, ചവിട്ടിയുമടക്കം 20 ഓളം പേർ ചേർന്ന് യുവാവിനെ തല്ലിച്ചതയ്ക്കുകയായിരുന്നു. ട്രെയിൻ നിർത്തിയതിനു പിന്നാലെ അക്രമികള്‍ ഓടിരക്ഷപ്പെട്ടു.
ദീപക്കിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു.സെക്ഷൻ 191(2) പ്രകാരം കലാപത്തിനും സെക്ഷൻ 103 പ്രകാരം കൊലപാതകത്തിനും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്. ആക്രമണത്തില്‍ മൂർച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വരേണ്ടതുണ്ട്. മറ്റുള്ള യാത്രക്കാർക്കായി തെരച്ചില്‍ തുടരുകയാണ്