ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ വിദ്യാർഥികളുടെയും ചെറുപ്പക്കാരുടെയും ആശ്രയമായ പേയിങ് ഗസ്റ്റ് (പിജി) താമസസ്ഥലങ്ങൾ കൂട്ടമായി അടച്ചുപൂട്ടുന്നു.പ്രവർത്തനച്ചെലവ് വർധിച്ചതും ഐടി മേഖലയിലടക്കം നേരിടുന്ന തൊഴിൽപ്രതിസന്ധിയുമാണ് പ്രധാനമായും തിരിച്ചടിയായത്. നഗരത്തിൽ പ്രവർത്തിക്കുന്ന പിജികളിൽ നാലിലൊന്നും നഷ്ടത്തിലാണെന്ന് ഉടമകൾ പറയുന്നു. നിയമാനുസൃതമല്ലെന്നപേരിൽ ഇതിനിടെ 200-ഓളം പിജികൾ കോർപ്പറേഷൻ പൂട്ടി മുദ്രവെച്ചിരുന്നു.
അമിതച്ചെലവില്ലാതെ താമസവും ഭക്ഷണവും ലഭിക്കുന്നുവെന്നതാണ് വിദ്യാർഥികളെയും, ജോലിയിൽ തുടക്കക്കാരായ ചെറുപ്പക്കാരെയും പിജികളിലേക്ക് ആകർഷിച്ചിരുന്നത്. 2500-ഓളം പിജികളാണ് കോർപ്പറേഷനിൽ രജിസ്റ്റർചെയ്തിരിക്കുന്നത്. എന്നാൽ, ഇതിന്റെ ഇരട്ടിയിലധികം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. മലയാളികൾ നടത്തുന്ന ഒട്ടേറെ പിജികളും നഗരത്തിലുണ്ട്. മലയാളി പിജികൾക്ക് പേരുകേട്ട സ്ഥലമാണ് മടിവാള.
ഏറ്റവും കൂടുതൽ പിജികൾ പൂട്ടുന്നത് മാർത്തഹള്ളി, സർജാപുർ തുടങ്ങിയിടങ്ങളിലാണ്. ഇവിടെയുള്ള പിജികളിലെ അന്തേവാസികളിലേറെയും ഐടി ജീവനക്കാരാണ്. നിർമിതബുദ്ധിയുടെയും ഓട്ടോമേഷന്റെയും കടന്നുവരവോടെ ഐടി മേഖലയിൽ തൊഴിൽപ്രശ്നം നേരിടുന്നത്, ഈ മേഖലകളിലെ പിജികളുടെ പ്രവർത്തനത്തെ ബാധിച്ചു. താമസക്കാരുടെ എണ്ണം കുറയുന്നത് പല പിജികളെയും നഷ്ടത്തിലാക്കിയിരിക്കുകയാണ്
വൈദ്യുതി, കുടിവെള്ള നിരക്കുകൾ വർധിച്ചതും പിജികളുടെ പ്രവർത്തനച്ചെലവ് ഉയരുന്നതിന് കാരണമായി. ചെലവ് ഉയരുന്നതനുസരിച്ച് നിരക്ക് വർധിപ്പിക്കാൻശ്രമിച്ചാൽ നിലവിലുള്ള താമസക്കാരെക്കൂടി നഷ്ടമാകുന്ന സ്ഥിതിയാണ്. വർഷങ്ങളായി പലയിടങ്ങളിൽ വിജയകരമായി പിജി നടത്തുന്നവർക്കുമാത്രമാണ് ഇപ്പോൾ പിടിച്ചുനിൽക്കാൻ സാധിക്കുന്നത്. ബാക്കിയുള്ള പിജികൾ പൂട്ടിക്കൊണ്ടിരിക്കുകയാണ്. 40 അടി വീതിയിൽ കുറവുള്ള റോഡുകളോടുകൂടിയ പാർപ്പിടമേഖലകളിൽ പിജി നടത്തുന്നത് നിരോധിച്ച നടപടിയും തിരിച്ചടിയായി.