നഗരത്തിലെ തിരക്കേറിയ ഐടി പാർക്ക് മേഖലയില്‍ വെച്ച് തനിക്ക് നേരിടേണ്ടിവന്ന ഭീകരമായ അനുഭവം ധൈര്യപൂർവ്വം വെളിപ്പെടുത്തി ഒരു യുവതി.മാറത്തഹള്ളിയില്‍ രാത്രി 11.30 ഓടെ നടന്നുപോകുമ്ബോള്‍ ഇരുചക്രവാഹനത്തിലെത്തിയയാള്‍ തന്നെ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ചെന്നും, സഹായത്തിനായി നിലവിളിച്ചിട്ടും ഓട്ടോ ഡ്രൈവർമാരും വഴിയാത്രക്കാരും ഉള്‍പ്പെടെ ആരും തന്നെ സഹായിക്കാൻ മുന്നോട്ട് വന്നില്ലെന്നും അവർ പ്രമുഖ ദേശിയ പത്രത്തിനോട് വെളിപ്പെടുത്തി.
ഏപ്രില്‍ 30 ന് വൈകുന്നേരമാണ് സംഭവം നടന്നത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 74 (സ്ത്രീയെ ആക്രമിച്ച കുറ്റം), 78 (പിന്തുടരല്‍) എന്നീ വകുപ്പുകള്‍ പ്രകാരം പേര് വെളിപ്പെടുത്താത്ത പ്രതിക്കെതിരെ ബെംഗളൂരു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവത്തെക്കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ: “ഞാൻ നടന്നുപോകുമ്ബോള്‍ പിന്നില്‍ നിന്ന് ആരോ ഇടിച്ചതായി തോന്നി. ആദ്യം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് കരുതി. എന്നാല്‍ അതേ കാര്യം കൂടുതല്‍ ശക്തിയോടെ വീണ്ടും സംഭവിച്ചപ്പോള്‍, ആരോ മനഃപൂർവം ചെയ്യുന്നതാണെന്ന് എനിക്ക് മനസ്സിലായി.
മൂന്നാം തവണ ആ വ്യക്തി യു-ടേണ്‍ എടുത്ത് എന്നെ പിന്തുടരുന്നത് ഞാൻ കണ്ടു. ഞാൻ ഉറക്കെ സഹായത്തിനായി നിലവിളിച്ചു. അവിടെ ധാരാളം ആളുകളുണ്ടായിരുന്നു, എപ്പോഴും തിരക്കേറിയ സ്ഥലമാണത്. ഞാൻ ആളുകളോട് സഹായം ചോദിച്ചു, ഓട്ടോ ഡ്രൈവർമാരെ നിർത്തി, മറ്റുള്ളവരെ തടഞ്ഞു. പക്ഷേ ആരും എൻ്റെ സഹായത്തിന് വന്നില്ല. അതാണ് എന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയത്.”ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ സ്ത്രീകളും മറ്റുള്ളവരും ശബ്ദമുയർത്തണമെന്നും, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതിരിക്കാൻ അനുവദിക്കരുതെന്നും ആഗ്രഹിക്കുന്നതിനാലാണ് തൻ്റെ ദുരനുഭവം പങ്കുവെക്കാൻ മുന്നോട്ട് വന്നതെന്ന് യുവതി വ്യക്തമാക്കി.
പ്രതി പിടിക്കപ്പെടുമെന്ന് വിശ്വാസം ‘: ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സ്ത്രീകള്‍ നേരിടേണ്ടിവരുന്ന അപമാനത്തെക്കുറിച്ച് സംസാരിച്ച യുവതി, പൊതു ഇടങ്ങളിലെ സ്ത്രീകളോടുള്ള ബഹുമാനം ഇപ്പോഴും സമൂഹത്തില്‍ ഒരു വലിയ പോരായ്മയാണെന്ന് ചൂണ്ടിക്കാട്ടി. ഇക്കോവേള്‍ഡിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ തന്നെ സഹായിച്ചെന്നും, വ്യാഴാഴ്ച (മെയ് 1) പോലീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയെന്നും അവർ പറഞ്ഞു.“അന്വേഷണം പുരോഗമിക്കുകയാണ്. ആ മനുഷ്യൻ പിടിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ഞാൻ കാത്തിരിക്കുകയാണ്. ഇത് എനിക്ക് സംഭവിച്ചു.അയാള്‍ക്ക് ശിക്ഷ ലഭിച്ചില്ലെങ്കില്‍ അയാള്‍ മറ്റുള്ളവരോടും ഇത് തന്നെ ആവർത്തിക്കും”- അവർ ആശങ്കയോടെ പറഞ്ഞു.
ഇങ്ങനെയൊരു സാഹചര്യത്തെ എങ്ങനെ നേരിടണമെന്ന് ഇപ്പോള്‍ തനിക്കറിയാമെന്നും, ഭാവിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. സ്വന്തം സുരക്ഷയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും മാനസികാവസ്ഥ മാറ്റുകയും ചെയ്യുന്നത് സമൂഹത്തില്‍ മാറ്റം കൊണ്ടുവരുമെന്നും അവർ അഭിപ്രായപ്പെട്ടു.നാളെ എനിക്കൊരു മകൻ ജനിച്ചാല്‍, അവനെ ഞാൻ എന്താണ് പഠിപ്പിക്കാൻ പോകുന്നതെന്ന് എനിക്കറിയാം. സമൂഹത്തില്‍ ഒരു തെറ്റായ ചിന്താഗതി നിലനില്‍ക്കുന്നുണ്ട് – തന്നെയും, ഇത്തരം അതിക്രമങ്ങളില്‍ നിന്ന് രക്ഷപ്പെട്ട മറ്റ് സ്ത്രീകളെയും ഇരകളായി കാണുന്നില്ലെന്നും വ്യക്തമാക്കിയ അവർ, “ഇത് ചെയ്ത വ്യക്തിയാണ് യഥാർത്ഥത്തില്‍ ഇര.
ഒരാളുടെ അതിരുകള്‍ ഇത്രയധികം ലംഘിച്ചുകൊണ്ട് ഒരു നിയന്ത്രണബോധം നേടുന്നതിന് അയാള്‍ എത്രമാത്രം മാനസികമായി തകർന്നവനായിരിക്കണം എന്ന് ചിന്തിക്കുക. അതിനാല്‍ മറ്റ് സ്ത്രീകളോടുള്ള എൻ്റെ സന്ദേശം ഇതാണ്: സ്വയം ഇരയാക്കരുത്. നിങ്ങള്‍ ഒളിച്ചിരിക്കേണ്ടതില്ല. തെറ്റ് ചെയ്തത് നിങ്ങളല്ല,” അവർ പറഞ്ഞു. ബെംഗളൂരു നഗരത്തില്‍ നടന്ന ഈ സംഭവം സ്ത്രീ സുരക്ഷയെക്കുറിച്ചും, പൊതുഇടങ്ങളിലെ ആളുകളുടെ പ്രതികരണശേഷിയില്ലാത്തതിനെക്കുറിച്ചും വലിയ ചോദ്യങ്ങള്‍ ഉയർത്തുന്നുണ്ട്.