Home Featured ആന്റി കമ്മ്യൂണൽ ടാസ്ക് ഫോഴ്സ്; വർ​ഗീയ വിരുദ്ധ സേന രൂപീകരിക്കാൻ തീരുമാനിച്ച് കർണാടക സർക്കാർ

ആന്റി കമ്മ്യൂണൽ ടാസ്ക് ഫോഴ്സ്; വർ​ഗീയ വിരുദ്ധ സേന രൂപീകരിക്കാൻ തീരുമാനിച്ച് കർണാടക സർക്കാർ

by admin

ബെം​ഗളൂരു: വർ​ഗീയ വിരുദ്ധ സേന രൂപീകരിക്കാൻ തീരുമാനിച്ച് കർണാടക സർക്കാർ. ആന്റി കമ്മ്യൂണൽ ടാസ്ക് ഫോഴ്സ് എന്ന പേരിലാണ് പ്രത്യേക സേന രൂപീകരിക്കുക. വർ​ഗീയ കലാപങ്ങൾക്ക് വഴിവെക്കുന്ന സംഭവങ്ങൾ തടയാനാണ് സർക്കാർ ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടത്. മലയാളിയായ അഷ്‌റഫിനെ ആൾക്കൂട്ടം മർദിച്ച് കൊന്നതിന്റെയും സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന്റെയും പശ്ചാത്തലത്തിലാണ് തീരുമാനം. ആഭ്യന്തര മന്ത്രി ജി പരമേശ്വരയാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം പ്രഖ്യാപിച്ചത്. നക്സൽ വിരുദ്ധ സേനയ്ക്ക് സമാനമായ രീതിയിൽ ആകും പുതിയ ആന്റി കമ്യൂണൽ ടാസ്ക് ഫോഴ്സ്.

സുഹാസിന്റെ കൊലപാതകത്തിലെ ബിജെപി നേതാക്കളുടെ പ്രതിഷേധത്തിലും ജി പരമേശ്വര പ്രതികരിച്ചു. ക്രിമിനൽ പശ്ചാത്തലം ഉള്ള ഒരാളെ ഹീറോ ആക്കി ചിത്രീകരിക്കരുത് എന്നും രണ്ട് കൊലക്കേസുകളിൽ അടക്കം 5 കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി എന്നും അദ്ദേഹം പറഞ്ഞു. സുഹാസ് ഷെട്ടി കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ എട്ട് പേരെ ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. സഫ്‍വാൻ എന്ന പ്രാദേശിക ഗുണ്ടയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായത്. 2023-ൽ സഫ്‍വാനെ സുഹാസ് ഷെട്ടിയുടെ സുഹൃത്ത് പ്രശാന്ത് ആക്രമിച്ചിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു

അന്നത്തെ ആക്രമണത്തിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായ സഫ്‍വാൻ പ്രശാന്തിനോട് പക സൂക്ഷിച്ചിരുന്നു. പ്രശാന്തിനെ സംരക്ഷിച്ച് നിർത്തിയത് സുഹാസ് ഷെട്ടിയാണെന്നും ഇതിലെ പക മൂലമാണ് സുഹാസ് ഷെട്ടിയെ ഉന്നമിട്ട് ആക്രമിച്ചതെന്നുമാണ് വിവരം. സംഭവത്തെ തുടർന്ന് കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര മംഗളൂരുവിലെത്തി. ഇന്ന് 11 മണിക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. 12 മണിക്ക് ജി പരമേശ്വര വാർത്താ സമ്മേളനം വിളിക്കും, ക്രമസമാധാന ചുമതലയുള്ള എഡിജിപിയും മംഗളുരു കമ്മീഷണറും ഒപ്പമുണ്ടാകുമെന്നാണ് കരുതുന്നത്. ഈ വാർത്താ സമ്മേളനത്തിൽ അറസ്റ്റിലായവരുടെ പേര് വിവരങ്ങൾ പുറത്ത് വിടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

മുൻപ് ബജ്‌രംഗ്‌ദൾ നേതാവായിരുന്നു കൊല്ലപ്പെട്ട സുഹാസ് ഷെട്ടി. എന്നാൽ അടുത്ത കാലത്ത് ഇയാൾ സംഘടനയിൽ സജീവമായിരുന്നില്ല. സുറത്കൽ ഫാസിൽ കൊലക്കേസിലെ പ്രധാന പ്രതിയായിരുന്നു ഇയാൾ. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഫാസിലും കൊല്ലപ്പെട്ടത്. മംഗളൂരു പൊലീസിന്റെ റൗഡി പട്ടികയിലുൾപ്പെട്ടയാളുമായിരുന്നു സുഹാസ് ഷെട്ടി

You may also like

error: Content is protected !!
Join Our WhatsApp Group