ബെംഗളൂരു : ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം നേടാൻ ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെഐഎ). 2024-25 സാമ്പത്തിക വർഷത്തിൽ 41 ദശലക്ഷത്തിലധികം യാത്രക്കാരണ് ഈ വിമാനത്താവളം യാത്രക്കായി തെരഞ്ഞെടുത്തത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് യാത്രക്കാരുടെയും കാർഗോയുടെയും എണ്ണത്തിലും വർധനവ് രേഖപെടുത്തിയിട്ടുണ്ട്.
2024-25 സാമ്പത്തിക വർഷത്തിൽ അഞ്ച് ലക്ഷം മെട്രിക് ടൺ കാർഗോ ഈ വിമാനത്താവളം വഴി കടന്നുപോയിട്ടുണ്ട്. കൂടാതെ മുൻ വർഷത്തേക്കാളും യാത്രക്കാരുടെ എണ്ണത്തിൽ 9.5 ശതമാനത്തിന്റെ വർധനവും ഉണ്ടായിട്ടുണ്ട്. കൂടുതൽ ആളുകളും ഇന്ത്യക്കുള്ളിൽ യാത്ര ചെയ്യാനാണ് ഈ വിമാനത്താവളം തെരഞ്ഞെടുത്തിരിക്കുന്നത്. ഈ സാമ്പത്തിക വർഷം യാത്ര ചെയ്ത മൊത്തം യാത്രക്കാരിൽ ഏകദേശം 36.05 ദശലക്ഷം യാത്രക്കാർ ആഭ്യന്തര യാത്രകൾ നടത്തിയവരാണ്. ഇത് മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതലാണ്.
അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിലും വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്, ഏകദേശം 5.83 ദശലക്ഷം ആളുകൾ യാത്ര ചെയ്തിട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ വർധനവ് ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഇൻഡിഗോയുടെ അന്താരാഷ്ട്ര സർവീസുകൾ വിപുലീകരിച്ചത് വിമാനത്താവളത്തിന്റെ വളർച്ചയെ സഹായിച്ചിട്ടുണ്ട്.ലണ്ടൻ ഹീത്രൂവിലേക്കുള്ള ദൈനംദിന വിമാന സർവീസുകൾ കൂട്ടിയതും കാത്തേ പസഫിക്, കെഎൽഎം, ജപ്പാൻ എയർലൈൻസ്, ക്വാണ്ടാസ് എന്നീ വിദേശ വിമാനക്കമ്പനികളുടെ മെച്ചപ്പെട്ട സേവനങ്ങളുമാണ് ആഗോള സന്ദർശകരെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആകർഷിക്കുന്നത്. ഈ വിദേശ കമ്പനികളുടെ വിമാന സർവീസുകൾ വന്നതോടെ കൂടുതൽ യാത്രക്കാർ ഇവിടം യാത്രക്ക് തെരഞ്ഞെടുക്കാറുണ്ട്
കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 76 പ്രാദേശിക മേഖലകളിലേക്കും 33 വിദേശ രാജ്യങ്ങളിലേക്കും നേരിട്ടുള്ള വിമാന സർവീസുകൾ നടത്തുന്നുണ്ട്. 2025 മെയ് മാസം വിമാനത്താവളത്തെ ഹനോയി ശൃംഖലയിൽ ഉൾപ്പെടുത്തുന്നതോടെ അന്തരാഷ്ട്ര വിമാന സർവീസുകളുടെ എണ്ണം 34 ആയി ഉയരും. അവസാന പാദത്തിൽ, അന്താരാഷ്ട്ര യാത്ര സർവീസുകളുടെ അടിസ്ഥാനത്തിൽ കെമ്പെഗൗഡ വിമാനത്താവളത്തെ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
കാർഗോ സംവിധാനങ്ങൾ2025 സാമ്പത്തിക വർഷത്തിൽ, 502480 മെട്രിക് ടൺ കാർഗോയാണ് വിമാനത്താവളം വഴി കടന്നു പോയിട്ടുള്ളത്. ഇതു വിമാനത്താവളത്തിന്റെ ചരിത്രത്തിൽ ആദ്യമായി 5 ലക്ഷം മെട്രിക് ടൺ കാർഗോ മറികടന്നു എന്ന വിശേഷണവും ലഭിച്ചു. ഇത് വിമാനത്താവളത്തെ ആഭ്യന്തര, അന്തർദേശീയ ചരക്കുകളുടെ നിർണായക കേന്ദ്രമെന്ന നിലയിലേക്ക് ഉയർത്തി. ഈ സാമ്പത്തിക വർഷത്തിൽ കാർഗോ കൊണ്ടുപോകുന്നതിൽ 21 ശതമാനം അന്താരഷ്ട്രവും നാല് ശതമാനം ആഭ്യന്തരം എന്ന നിലയിൽ ഉയർന്നിട്ടുണ്ട്.
പുതിയ കാർഗോ സൗകര്യങ്ങൾ : അന്താരാഷ്ട്ര, ആഭ്യന്തര കയറ്റുമതികളിലായി 210,000 മെട്രിക് ടൺ കാർഗോ കൈകാര്യം ചെയ്യുന്ന ഇൻഫ്രാസ്ട്രക്ച്ചറാണ് വിമാനത്താവളത്തിന് ഉണ്ടായിരുന്നത്. എന്നാൽ 5,000 ടൺ പ്രാരംഭ ശേഷിയുള്ള പുതിയ ആഭ്യന്തര കാർഗോ ടെർമിനൽ വിമാനത്താവളം അടുത്തിടെ ഉദ്ഘാടനം ചെയ്തു, ഇത് 400,000 ടണ്ണായി വികസിപ്പിക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.ബെംഗളൂരു വിമാനത്താവളം വഴി കൂടുതലായി മാമ്പഴം, മല്ലി എന്നിവയാണ് കയറ്റുമതി ചെയ്യുന്നത്. ഇവ കൂടാതെ റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, മെഷിനറി പാർട്സ് എന്നിവയുടെ കയറ്റുമതികളിൽ നിന്നും വിമാനത്താവളത്തിന് അധിക വരുമാനം ലഭിക്കുണ്ട്.