ബെംഗളൂരു: ബെംഗളൂരുവില്‍ ഡേ കെയർ സെന്ററില്‍ കുരുന്നുകളോട് ക്രൂരത കാണിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.സ്ഥാപനത്തിലെ മുൻ ആയ സുജാത ആണ് അറസ്റ്റിലായത്. സുജാതയാണ് ദൃശ്യങ്ങള്‍ പകർത്തി പുറത്തുവിട്ടത്. ജോലി പോയ വിരോധത്തിലാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സുജാതയും കുട്ടികളെ ഉപദ്രവിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.ബെംഗളൂരു ഡേ കെയർ സെന്ററില്‍ കുട്ടികളെ കൊടും ക്രൂരതയ്ക്ക് ഇരയാക്കിയ സംഭവത്തില്‍ നടപടി കടുപ്പിക്കുകയാണ് പൊലീസ്. പുറത്തുവന്ന ദൃശ്യങ്ങളില്‍ എഫ്ഐആര്‍ രജിസ്റ്റർ ചെയ്ത പൊലീസ്, അഞ്ച് ആയമാരേയും സ്ഥാപനമുടമയേയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.
വാശി പിടിച്ച് കരയുന്ന കുട്ടികളെ ആയമാർ ക്രൂരമായ പീഡനത്തിന് ഇരയാക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് പുറത്തുവന്നത്.കരച്ചിടലടക്കാൻ രണ്ടും മൂന്നും വയസ് പ്രായമുള്ള കുട്ടികളെ വാഷിംഗ് മെഷിനകത്ത് ഇറക്കിയിരുത്തുക, യൂറോപ്യൻ ക്ലോസറ്റില്‍ ഇരുത്തിയ ശേഷം ഹാൻഡ് ഷവർ കൊണ്ട് വായിലേക്ക് വെള്ളം സ്പ്രേ ചെയ്യുക, ശുചിമുറിക്കുള്ളില്‍ അടച്ചിട്ട് പുറത്ത് നിന്ന് ആക്രോശിക്കുക. അതിക്രൂരമായ ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കർണാടക പൊലീസ്. കേപ്പ് ജെമിനി എന്ന ഐടി സ്ഥാപനത്തോടനുന്ധിച്ച് പ്രവർത്തിക്കുന്ന ഡേ കെയർ സെന്ററിലെ അഞ്ച് ആയമാരേയും പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. കേപ്പ് ജെമിനിയിലെ ജീവനക്കാരുടെ മക്കളെയാണ് ഈ ഡേ കെയർ സെന്ററില്‍ സംരക്ഷിച്ചിരുന്നത്. കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ജീവനക്കാരും രോഷത്തിലാണ്. സംഭവത്തില്‍ കർണാടക ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.