ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ലോകത്തെ മുഴുവൻ ക്വാറന്റീനിലാക്കിയ മഹാമാരി കോവിഡ്-19 നുശേഷം ചൈനയില്‍ അതിന് സമാന വൈറസ് ആയ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്.എം.പി.വി) പടരുന്നതായി റിപ്പോര്‍ട്ട്.കോവിഡ് വ്യാപനത്തിന്റെ അഞ്ച് വര്‍ഷം പിന്നിടുമ്ബോള്‍ ചൈനയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിരവധി മരണങ്ങളും സംഭവിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്‍ഫ്ളുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, കോവിഡ് 19 എന്നിവ ഉള്‍പ്പടെ ഒന്നിലേറ വൈറസുകള്‍ ചൈനയില്‍ പടരുന്നതായും ചൈനയില്‍ നിന്നുള്ള ചില എക്സ് ഹാന്‍ഡിലുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്നത് ചൈനയില്‍ മാത്രമല്ല ലോകത്താകമാനമുള്ള ജനങ്ങളെ ആണ് ആശങ്കപ്പെടുത്തുന്നത്.
രോഗബാധയെ തുടര്‍ന്ന് ചൈനയിലെ ചില പ്രദേശങ്ങളില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും വാര്‍ത്തകളുണ്ട്. കോവിഡ് കാലഘട്ടത്തെ ഓർമിപ്പിക്കും വിധം തിങ്ങി നിറഞ്ഞ ആശുപത്രികളില്‍ മാസ്ക് ധരിച്ച് ചികിത്സയ്ക്കായി എത്തിയ രോഗികളുടെ വീഡിയോകളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ വാര്‍ത്തകളൊന്നും ചൈനയോ ലോകാരോഗ്യ സംഘടനകളോ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഉറവിടമറിയാത്ത ന്യുമോണിയ കേസുകള്‍ക്കായി നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയെന്ന് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ചൈനയുടെ വടക്കന്‍ പ്രവിശ്യയിലാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. 14 വയസിന് താഴെ പ്രായമുള്ള കുട്ടികളില്‍ അതിവേഗം പടരുന്ന എച്ച്എംപിവി കേസുകള്‍ ആശങ്കക്കപ്പുറം ഏറെ ഭയവും സൃഷ്ടിക്കുന്നുണ്ട്. കോവിഡിന് സമാനമായ രീതിയില്‍ പടരുന്ന വൈറസാണ് എച്ച്.എം.പി.വി. ശ്വസനേന്ദ്രിയ സംവിധാനങ്ങളെ ബാധിക്കുന്ന അണുബാധയാണിത്. പ്രായമായവരും കുട്ടികളും പ്രതിരോധശക്തി കുറഞ്ഞവരുമാണ് അപകടസാധ്യതാ വിഭാഗത്തിലുള്ളത്. ന്യൂമോവിരിഡേ(Pneumoviridae) ഗണത്തില്‍ പെട്ട എച്ച്.എം.പി.വി. ആദ്യമായി സ്ഥിരീകരിച്ചത് 2001ലാണ്.
നിലവില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസിന് പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ലെന്നും വിദഗ്ധര്‍ പറയുന്നു. എന്ത് തന്നെയായാലും, ചൈനയെ ആശങ്കപ്പെടുത്തുന്ന വൈറസ് ആ രാജ്യത്ത് മാത്രം ഒതുങ്ങിനില്‍ക്കുമോ അതോ ലോക വ്യാപകമായി ലക്ഷക്കണക്കിന് ജീവനെടുത്ത കോവിഡ് മഹാമാരിയേക്കാള് നാശം വിതക്കുമോ എന്ന് കണ്ട് തന്നെ അറിയണം.