ന്യൂഡല്‍ഹി: സിജെപി സമരഭൂമിയില്‍ ഭക്ഷണം വിതരണം ചെയ്ത് ശ്രദ്ധേയനായ സന്നദ്ധപ്രവര്‍ത്തകന്‍ മുഹമ്മദ് ജുനൈദിന് പിന്തുണയുമായി വിദ്യാര്‍ഥി നേതാവ് നേഹ ബോറ.”ഈ രാജ്യത്തെ വിദ്യാർഥികള്‍ ജുനൈദിനൊപ്പമാണ്. പൊലീസിന്റെ അടിച്ചമർത്തലിനും ഭീഷണിപ്പെടുത്തലിനുമുള്ള ഓരോ ശ്രമത്തിനെതിരെയും വിദ്യാർത്ഥി പ്രസ്ഥാനം ഒന്നിച്ചുനിന്ന് പോരാടും”- മുഹമ്മദ് ജുനൈദിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഇടത് വിദ്യാര്‍ഥി സംഘടന ‘ഐസ’യുടെ അദ്ധ്യക്ഷ കൂടിയായ നേഹ ഫേസ്ബുക്കില്‍ കുറിച്ചു.ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ മുഹമ്മദ് ജുനൈദിനെ നേരത്തെ ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ജൂലൈ 24ന് രാത്രിയാണ് പൊലീസ് പിടിച്ചുകൊണ്ടുപോയത്. കണ്ണുകെട്ടിയാണ് കൊണ്ടുപോയതെന്നും തൊട്ടടുത്ത ദിവസം ഉത്തരാഖണ്ഡില്‍ ഇറക്കി വിടുകയായിരുന്നുവെന്നും ജുനൈദ് വ്യക്തമാക്കിയിരുന്നു. പ്രതിഷേധക്കാര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാന്‍ എവിടെ നിന്ന് പണം കിട്ടി എന്നായിരുന്നു പൊലീസിന്റെ ചോദ്യമെന്നും ജുനൈദ് പറഞ്ഞിരുന്നു.പൊലീസ് പീഡിപ്പിക്കുകയാണാരോപിച്ച് ജുനൈദിന്റെ കുടുംബവും രംഗത്ത് എത്തിയിരുന്നു. ജുനൈദിന്റെ പിതാവ് മുസ്തഫയെ കസ്റ്റഡിയില്‍ എടുക്കുകയും ബാങ്ക് പാസ്ബുക്കും പാന്‍കാര്‍ഡും കൊണ്ടുപോവുകയും ചെയ്തിരുന്നു. ഏറെ നേരം ചോദ്യം ചെയ്ത ശേഷമാണ് മുസ്തഫയെ വിട്ടയച്ചത്. തന്റെ മീററ്റിലെ ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തുവെന്ന് ജുനൈദ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് രാജ്യസഭാ എംപി ഇമ്രാന്‍ പ്രതാപ്ഗര്‍ഹി ജുനൈദുമായി കൂടിക്കാഴ്ച നടത്തി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.