ബംഗളൂരു: ജീവനക്കാർക്ക് നല്‍കാനുള്ള കുടിശ്ശിക സെപ്റ്റംബർ 26 നകം നല്‍കിയില്ലെങ്കില്‍ 27 മുതല്‍ പണിമുടക്കിലേക്ക് കടക്കുമെന്ന് ആർ.ടി.സി ജീവനക്കാരുടെ ജോയന്‍റ് ആക്ഷൻ കമ്മിറ്റി.കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി, എൻ.ഡബ്ല്യു.കെ.ആർ.ടി.സി, കെ.കെ.ആർ.ടി.സി എന്നീ കോർപറേഷനുകളിലെയും ജീവനക്കാർ സംയുക്തമായി കഴിഞ്ഞ ദിവസം ബംഗളൂരു ഫ്രീഡം പാർക്കില്‍ ധർണ നടത്തിയിരുന്നു. ജീവനക്കാരുടെ ആറ് യൂനിയനുകളെയും പ്രതിനിധീകരിക്കുന്ന ജോയന്റ് ആക്ഷൻ കമ്മിറ്റി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് തങ്ങളുടെ ആവശ്യങ്ങളടങ്ങിയ മെമോറാണ്ടം സമർപ്പിച്ചു.
കമ്മിറ്റി പറയുന്നത് പ്രകാരം നാല് ട്രാൻസ്പോർട്ട് കോർപറേഷനുകള്‍ക്കുമായി ഡിയർനസ് അലവൻസ് ഇനത്തില്‍ 325 കോടി രൂപയും വിരമിച്ച ജീവനക്കാർക്കുള്ള അലവൻസിലേക്ക് 365 കോടി രൂപയും പ്രൊവിഡന്‍റ് ഫണ്ടിലേക്ക് 2452 കോടി രൂപയും വേതന കുടിശ്ശികയിനത്തില്‍ 1785 കോടി രൂപയും സർക്കാർ നല്‍കാനുണ്ട്.ഗതാഗത സേവനങ്ങളുടെ ചെലവുകള്‍ സമയബന്ധിതമായി വിലയിരുത്തി യാത്രാനിരക്കുകള്‍ പരിഷ്കരിക്കുന്നതില്‍ സംസ്ഥാന സർക്കാറുകള്‍ വീഴ്ചവരുത്തിയതാണ് ട്രാൻസ്പോർട്ട് കോർപറേഷനുകളുടെ നിലവിലെ സാമ്ബത്തിക സ്ഥിതിക്ക് കാരണമായതെന്ന ശ്രീനിവാസ മൂർത്തി കമ്മിറ്റി റിപ്പോർട്ടിലെ പരാമർശം യൂനിയനുകള്‍ എടുത്ത് കാണിക്കുന്നുണ്ട്.
2023-24 സാമ്ബത്തിക വർഷം സ്ത്രീകള്‍ക്ക് സൗജന്യ യാത്രയനുവദിച്ച ശക്തി പദ്ധതി പ്രകാരം സർക്കാർ കോർപറേഷനുകള്‍ക്ക് 1180 കോടി രൂപ നല്‍കാനുണ്ടെന്നും ജോയന്റ് ആക്ഷൻ കമ്മിറ്റി പറയുന്നു. സെപ്റ്റംബർ 26 നകം ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 27 മുതല്‍ പണിമുടക്കിലേക്ക് കടക്കാനാണ് കമ്മിറ്റിയുടെ തീരുമാനം.
മെഡിക്കല്‍ കോളജില്‍ അത്യപൂര്‍വ രോഗം ശസ്ത്രക്രിയയിലൂടെ നീക്കി
മെഡിക്കല്‍ വിവരങ്ങളില്‍ അത്യപൂര്‍വമായി കണ്ടുവരുന്ന ട്രൈക്കോബെസോർ രോഗം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ നീക്കി.ഒന്‍പതുകാരിക്കാണ് ശസ്ത്രക്രിയയിലൂടെ രോഗം പരിഹരിച്ചത്. നിരന്തരമായുള്ള വയർവേദന, ഛർദ്ദി, വയറ്റില്‍ തടിപ്പ് എന്നീ ലക്ഷണങ്ങളോടെ കഴിഞ്ഞദിവസമാണ് പീഡിയാട്രിക് സർജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അള്‍ട്രാസൗണ്ട്, സിടി സ്കാൻ, എൻഡോസ്കോപ്പി തുടങ്ങിയ പരിശോധനയില്‍ കുട്ടിക്ക് ട്രൈക്കോബെസോർ എന്ന അപൂര്‍വ രോഗമാണെന്ന് കണ്ടെത്തി. ട്രൈക്കോബെസോർ എന്നാല്‍ ആമാശയത്തില്‍ രോമങ്ങള്‍ അടിഞ്ഞുകൂടി ഒരു മുഴ പോലേ ആകുന്നതാണിത്.
അതിനെ ഹെയർബോള്‍ എന്നും വിളിക്കും. തലമുടി, നൂല്‍, ക്രയോണ്‍ എന്നിവ ഉള്ളില്‍ ചെല്ലുന്നത് മൂലമുണ്ടാകുന്ന രോഗമാണിത്. സാധാരണ കണ്ടുവരുന്ന ട്രൈക്കോബെസോവറില്‍ ഹെയർബോള്‍ ആമാശയത്തില്‍ ഒതുങ്ങുന്നു. ഇവിടെ വ്യത്യസ്തമായി ഹെയർബോള്‍ ചെറുകുടലിലേക്ക് വ്യാപിച്ചിരുന്നു. കുട്ടിയില്‍ ഹെയര്‍ബോളിന് 127 സെന്‍റീമീറ്റർ നീളമുണ്ടായിരുന്നു. ട്രൈക്കോബെസോവറിന്‍റെ വളരെ അപൂർവമായ രൂപമാണിത്. ശസ്ത്രക്രിയ കഴിഞ്ഞ പെണ്‍കുട്ടി സുഖം പ്രാപിച്ചുവരുന്നു. പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലെ ഡോ. ഷിനാസ് സാദ്ദിഖ്, ഡോ. ഉജ്ജ്വല്‍ സിംഗ് ത്രിവേദി, ഡോ. ജ്യൂഡ് ജോസഫ്, ഡോ. ഫാത്തിമ തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.