ബംഗളൂരു: പിതാവ് എച്ച്.ഡി. രേവണ്ണ എം.എല്‍.എയും താനും ഉള്‍പ്പെട്ട കൂട്ട ലൈംഗിക അതിക്രമ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് രാജ്യംവിട്ട പ്രജ്വല്‍ രേവണ്ണ എം.പിക്കായി ഇന്റർപോള്‍ 196 അംഗ രാഷ്ട്രങ്ങളിലും വലവിരിച്ചു.
ഫ്രാൻസിലെ ലിയോണ്‍ ആസ്ഥാനമായ ഇന്റർനാഷനല്‍ ക്രിമിനല്‍ പൊലീസ് ഓർഗനൈസേഷനില്‍ ഇത്രയും അംഗ രാഷ്ട്രങ്ങളാണുള്ളത്. 1949 മുതല്‍ ഇന്ത്യ അംഗമാണ്.
ലൈംഗിക അതിക്രമ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇന്ത്യയിലെ നോഡല്‍ ഏജൻസി സി.ബി.ഐ മുഖേന ഇന്റർപോളിന്റെ സഹായം തേടിയിരുന്നു. ഇതേത്തുടർന്ന് ഞായറാഴ്ച പ്രജ്വലിനെതിരെ ഇന്റർപോള്‍ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു.
ഇതിന്റെ പുരോഗതിയാണ് അംഗരാഷ്ട്രങ്ങളിലുടനീളമുള്ള അന്വേഷണം എന്ന് ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര ചൊവ്വാഴ്ച പറഞ്ഞു. പ്രതി എവിടെ ഒളിച്ചാലും കണ്ടെത്താൻ കഴിയുംവിധം അതിസൂക്ഷ്മ അന്വേഷണം ഏജൻസി നടത്തുമെന്ന് മന്ത്രി പറഞ്ഞു.
കർണാടക ഹാസൻ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥിയാണ് പ്രജ്വല്‍. ഹാസൻ ഉള്‍പ്പെടെ സംസ്ഥാനത്തെ 14 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നതിന‌് ഏതാനും ദിവസങ്ങള്‍ക്കു മുൻപാണ് പ്രജ്വലിന്റെ മൂവായിരത്തോളം അശ്ലീല വിഡിയോകള്‍ മണ്ഡലത്തില്‍ പ്രചരിക്കുന്നത്. വിഡിയോകള്‍ ഉള്‍പ്പെടുന്ന പെൻഡ്രൈവുകള്‍ മണ്ഡലത്തിലെ പാർക്കുകള്‍, ബസ് സ്റ്റോപ്പുകള്‍, സ്റ്റേഡിയം എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ അജ്ഞാതർ വിതറുകയായിരുന്നു. ഇരുന്നൂറോളം സ്ത്രീകളുടെ ദൃശ്യങ്ങള്‍ പ്രജ്വല്‍ തന്നെ റെക്കോർഡ് ചെയ്തതാണെന്നും പ്രചാരണമുണ്ടായി. ഏപ്രില്‍ 26നു വോട്ടെടുപ്പ് നടന്നതിനു പിന്നാലെ പ്രജ്വല്‍ രാജ്യംവിടുകയും ചെയ്തു.