Home Featured ബാഗിൽ നിറയെ പണമുണ്ടെന്ന് കരുതി, വിദേശവനിതയെ കൊന്നത് ഹോട്ടൽ ജീവനക്കാർ

ബാഗിൽ നിറയെ പണമുണ്ടെന്ന് കരുതി, വിദേശവനിതയെ കൊന്നത് ഹോട്ടൽ ജീവനക്കാർ

by admin

ബെംഗളൂരു: നഗരത്തിലെ ഹോട്ടല്‍മുറിയില്‍ വിദേശവനിത മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഹോട്ടല്‍ ജീവനക്കാരായ രണ്ടുപേരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.

അസം സ്വദേശികളായ അമൃത് സോന(22) റോബര്‍ട്ട്(26) എന്നിവരെയാണ് പോലീസ് പിടികൂടിയത്. വിദേശവനിതയുടെ മുറിയില്‍നിന്ന് കാണാതായ ഐഫോണും പണവും ഇവരില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ഉസ്‌ബെക്കിസ്താന്‍ സ്വദേശിയായ സെറീന ഉത്കിറോവ്‌ന(27)യെയാണ് മാര്‍ച്ച്‌ 13-ാം തീയതി രാത്രി നഗരത്തിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. മുഖത്ത് പരിക്കേറ്റനിലയിലായിരുന്നു മൃതദേഹം. മൂക്കില്‍നിന്ന് ചോരയും വന്നിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ സംഭവം ശ്വാസംമുട്ടിച്ചുള്ള കൊലപാതകമാണെന്ന് പോലീസിന് വ്യക്തമായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളായ രണ്ടുപേരും പിടിയിലായത്.

മോഷണം ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികളുടെ മൊഴി. വിദേശവനിതയുടെ കൈവശം ധാരാളം പണമുണ്ടെന്നാണ് പ്രതികള്‍ കരുതിയത്. ഇത് കൈക്കലാക്കിയാല്‍ പെട്ടെന്ന് പണക്കാരാകാമെന്ന് കരുതിയെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

ഓരോ ദിവസത്തെയും വാടകയും ഭക്ഷണത്തിന്റെ പണവും അതാത് ദിവസങ്ങളിലാണ് യുവതി അടച്ചിരുന്നത്. ഹോട്ടല്‍ ജീവനക്കാരനും കേസിലെ പ്രതിയുമായ അമൃത് സോനയുടെ പക്കലാണ് യുവതി ഓരോ ദിവസത്തെയും ബില്‍ തുക കൗണ്ടറില്‍ അടയ്ക്കാനായി ഏല്‍പ്പിച്ചിരുന്നത്. ഒരിക്കല്‍ യുവതിയുടെ ബാഗില്‍ നിറയെ പണമുള്ളതും അമൃത് സോന ശ്രദ്ധിച്ചിരുന്നു. ഇത് കണ്ടതോടെയാണ് വിദേശവനിതയുടെ കൈവശം ധാരാളം പണമുണ്ടെന്ന് പ്രതികള്‍ കരുതിയത്. തുടര്‍ന്ന് ഇത് കൈക്കലാക്കാനായി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.

മാര്‍ച്ച്‌ 13-ന് രാത്രി അറ്റക്കുറ്റപ്പണിയുണ്ടെന്ന് പറഞ്ഞാണ് പ്രതികളായ രണ്ടുപേരും യുവതിയുടെ മുറിയില്‍ പ്രവേശിച്ചത്. പിന്നാലെ തലയണ ഉപയോഗിച്ച്‌ യുവതിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി. യുവതി മരിച്ചെന്ന് ഉറപ്പായതോടെ മുറിയിലുണ്ടായിരുന്ന ബാഗുകള്‍ അരിച്ചുപെറുക്കി. പക്ഷേ, ഒരു ഐഫോണും പണമായി 25,000 രൂപയും മാത്രമാണ് പ്രതികള്‍ക്ക് കിട്ടിയത്. കൂടുതല്‍ പണമില്ലെന്ന് മനസിലായതോടെ ഇതുമായി പ്രതികള്‍ ഹോട്ടലില്‍നിന്ന് കടന്നുകളയുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group