ബംഗളൂരു: കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസായി ഗുജറാത്ത് ഹൈകോടതി ജസ്റ്റിസ് എൻ.വി. അഞ്ജാരിയ ഞായറാഴ്ച ചുമതലയേറ്റു. രാജ്ഭവനിലെ ‘ഗ്ലാസ് ഹൗസില്‍’ നടന്ന ചടങ്ങില്‍ ഗവർണർ താവർചന്ദ് ഗെഹ് ലോട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സാന്നിധ്യത്തില്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ലെജിസ്ലേറ്റിവ് കൗണ്‍സില്‍ ചെയർമാൻ ബസവരാജ് ഹൊരട്ടി, കർണാടക നിയമ-പാർലമെന്‍ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീല്‍ എന്നിവരും സന്നിഹിതരായിരുന്നു.
ജസ്റ്റിസ് പി.എസ്. ദിനേശ് കുമാറിന്‍റെ കാലാവധി ശനിയാഴ്ച അവസാനിച്ചതിനെത്തുടർന്നാണ് പുതിയ ചീഫ് ജസ്റ്റിസ് ചുമതലയേറ്റത്. 2011 നവംബർ 21മുതല്‍ ഗുജറാത്ത് ഹൈകോടതി ജസ്റ്റിസായി പ്രവർത്തിക്കുന്ന ജസ്റ്റിസ് അഞ്ജാരിയ തന്‍റെ പ്രാഗല്ഭ്യം തെളിയിച്ചതായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള കൊളീജിയം നിരീക്ഷിച്ചതിനു പിന്നാലെയാണ് ചീഫ് ജസ്റ്റായി നിയമിക്കാൻ കേന്ദ്ര നിയമ മന്ത്രാലയം തീരുമാനിച്ചത്. 1965 മാർച്ച് 23ന് അഹ്മദാബാദ് മാണ്ട്വി-കച്ചില്‍ ന്യായാധിപന്മാരുടെ കുടുംബത്തില്‍ ജനിച്ച അഞ്ജാരിയക്ക് 2027 മാർച്ച് 22 വരെ സർവിസ് കാലാവധിയുണ്ട്.