ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളം, തമിഴ്നാട് സംസ്ഥാന അതിർത്തികളില്‍ സ്വീകരിക്കേണ്ട മുൻകരുതലുകള്‍ക്ക് കർണാടക കർമ പദ്ധതി തയാറാക്കി. തമിഴ്നാട് മുതുമല കടുവസങ്കേതം ഓഡിറ്റോറിയത്തില്‍ മൂന്ന് സംസ്ഥാനങ്ങളിലെ പൊലീസ്, വനം ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് കൈക്കൊണ്ട തീരുമാനത്തിന്റെ തുടർച്ചയാണിത്. മൈസൂരു, ചാമരാജ നഗർ ജില്ലകളിലെ വിവിധ വകുപ്പ് തലവന്മാരുടെ യോഗം ശനിയാഴ്ച മൈസൂരു ജില്ല ഡെപ്യൂട്ടി കമീഷണർ ഡോ. കെ.വി. രാജേന്ദ്രയുടെ അധ്യക്ഷതയില്‍ മൈസൂരു ഡി.സി ഓഫിസില്‍ ചേർന്നാണ് പദ്ധതികള്‍ തയാറാക്കിയത്.
ചാമരാജ നഗർ ഡെപ്യൂട്ടി കമീഷണർ ശില്പ നാഗ്, മൈസൂരു ജില്ല പഞ്ചായത്ത് സി.ഇ.ഒ കെ.എം. ഗായത്രി, മൈസൂരു ജില്ല പൊലീസ് സൂപ്രണ്ട് സീമ ലത്കർ, ചാമരാജ നഗർ ജില്ല പൊലീസ് സൂപ്രണ്ട് പത്മിനി സാഹു, ബന്ദിപ്പൂർ കടുവ സങ്കേതം ഡയറക്ടർ ഡോ. പി. രമേശ് കുമാർ, ഗുണ്ടല്‍പേട്ട തഹസില്‍ദാർ രമേശ് ബാബു, നഞ്ചഗുഡ് തഹസില്‍ദാർ ശിവകുമാർ, എച്ച്.ഡി കോട്ട തഹസില്‍ദാർ ശ്രീനിവാസ്, ഭക്ഷ്യ-പൊതുവിതരണ ജോ.ഡയറക്ടർ കുമുദ, ഫോറസ്റ്റ് അസി.കണ്‍സർവേറ്റർ നവിണ്‍ എന്നിവർ പങ്കെടുത്തു. ഗുണ്ട സംഘങ്ങള്‍, മാവോവാദികള്‍, മദ്യം, മയക്കുമരുന്ന്, ആയുധങ്ങള്‍, പണം തുടങ്ങിയവയുടെ കടത്ത് അതിർത്തികളില്‍ മൂന്ന് സംസ്ഥാനങ്ങളിലെ ഭരണ സംവിധാനങ്ങള്‍ ഉപയോഗിച്ച് നിരീക്ഷിക്കുകയും തടയുകയും ചെയ്യാനാണ് കോയമ്ബത്തൂർ മേഖല ഡി.ഐ.ജി സരവണ സുന്ദരന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗം തീരുമാനിച്ചിരുന്നത്. ആ യോഗത്തില്‍ മലപ്പുറം ജില്ല പൊലീസ് സൂപ്രണ്ട് എസ്. ശശിധരനായിരുന്നു കേരളത്തെ പ്രതിനിധാനം ചെയ്തത്.