ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരവുമായി എസ്എം. കൃഷ്ണ പത്തുവരിപ്പാത ശനിയാഴ്ച പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും.മൈസൂരു റോഡിനെയും മാഗഡി റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയാണിത്. പടിഞ്ഞാറൻ ബെംഗളൂരുവിലെ ഗതാഗതപ്രശ്നങ്ങളെ വലിയൊരളവ് പരിഹരിക്കാൻ ഈ പാതയ്ക്ക് സാധിക്കുമെന്നാണ് കരുതുന്നത്. ഇതോടെ മൈസൂരു റോഡ് – മാഗഡി റോഡ് യാത്രാസമയം ഒരു മണിക്കൂറില്‍ നിന്ന് വെറും 15 മിനിറ്റായി ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.ടോളില്ലാത്ത പാതഇത്രയും വലിയൊരു ആക്സസ്-കണ്ട്രോള്ഡ് പാതയായിട്ടും ഒരു രൂപ പോലും ടോള്‍ പിരിക്കില്ല എന്നത് ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകും. ഈ വഴി കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് യാതൊരുവിധ ടോളും നല്‍കേണ്ടതില്ല. ബെംഗളൂരുവിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയൊരു നാഴികക്കല്ലാണ് ഈ റോഡ്. ഈ പദ്ധതി ഏകദേശം 631 കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്.മൈസൂരു, മാണ്ഡ്യ, രാമനഗര, ഹാസൻ, കുനിഗല്‍, മാഗഡി ഭാഗങ്ങളില്‍ നിന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്നവർക്കും തിരിച്ച് പോകുന്നവർക്കും ഈ പാത ഏറെ ഉപയോഗപ്പെടും.
നേരത്തെ നഗരത്തിലെ കനത്ത കുരുക്കില്‍ കുരുങ്ങി ഏറെ സമയം നഷ്ടപ്പെടുത്തിയാണ് ഈ മേഖലകളിലുള്ളവർ ബെംഗളൂരു സന്ദർശനങ്ങള്‍ നടത്തിയിരുന്നത്. ഇരു മേഖലകളും തമ്മിലുള്ള ബിസിനസ് ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകാൻ പുതിയ പാത സഹായകമാകും. ഈ പുതിയ റോഡ് വന്നതോടെ കെമ്പഗൗഡ ലേഔട്ടിലെ എല്ലാ 9 സെക്ടറുകളിലേക്കും നേരിട്ടുള്ള കണക്റ്റിവിറ്റി ലഭ്യമാകും. കൂടാതെ കമ്പിപുര, കൊമ്മഘട്ട, കെഞ്ചനപുര തുടങ്ങിയ പ്രധാന പ്രദേശങ്ങളിലെ താമസക്കാർക്കും ഇത് വലിയ ആശ്വാസമാകും.ആധുനിക നഗരവികസന സമീപനങ്ങള്‍ പാലിച്ച് മികച്ച സുരക്ഷാ സംവിധാനങ്ങളോടെയാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ യാത്ര പ്രോത്സാഹിപ്പിക്കുന്നതിനായി പാതയിലുടനീളം പ്രത്യേകം തയ്യാറാക്കിയ 10 കിലോമീറ്റർ നീളമുള്ള സൈക്ലിംഗ് ട്രാക്കുണ്ട്. തടസ്സമില്ലാത്ത ഗതാഗതത്തിനായി 3 അണ്ടർപാസുകള്‍ നിർമിച്ചിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം മൃഗങ്ങള്‍ക്ക് സുരക്ഷിതമായി മുറിച്ചുകടക്കാനുള്ള അനിമല്‍ അണ്ടർപാസുകളാണ്. 11 പാലങ്ങളും 270 മീറ്റർ നീളമുള്ള ഒരു അത്യാധുനിക തുരങ്കവും ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്.