ബംഗളൂരു: കർണാടക സർക്കാർ കൊണ്ടുവന്ന ഹുക്ക നിരോധന നിയമം നടപ്പാക്കിത്തുടങ്ങി. ഹുക്ക ബാറുകളില്‍ ഉപയോഗിക്കാൻ നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളില്‍ സംഭരിച്ച 1.45 കോടി രൂപയുടെ നിരോധിത പുകയില, നിക്കോട്ടിൻ ഉല്‍പന്നങ്ങള്‍ സെൻട്രല്‍ ക്രൈംബ്രാഞ്ച് പൊലീസ് പിടികൂടി. ഒമ്ബതുപേരെ അറസ്റ്റ് ചെയ്തു.
കർണാടക സർക്കാർ ഈയിടെ നിരോധിച്ച ഹുക്ക ബാറുകളില്‍ ഉപയോഗിച്ചവയാണ് പിടിച്ചെടുത്തതെന്ന് ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ പറഞ്ഞു. ചാമരാജ് പേട്ട, രാമമൂർത്തി നഗർ, മഹാദേവപുര പൊലീസ് സ്റ്റേഷൻ പരിധിയില്‍നിന്നാണ് പിടികൂടിയത്. 11 മൊബൈല്‍ ഫോണുകള്‍, 1.10 ലക്ഷം രൂപ, വെള്ളിനാണയങ്ങള്‍, ഒരു വാഹനം എന്നിവയും പിടിച്ചെടുത്തു.