കര്‍ഷകരെ നേരിടാന്‍ ദില്ലി- ഹരിയാന ദേശീയ പാതകള്‍ അടച്ചതോടെ ജനജീവിതം പൂര്‍ണമായും വലച്ചു. വഴിതിരിച്ച് വിട്ടും മണിക്കൂറുകള്‍ നീണ്ട ഗതാഗതകുരുക്കിനും ശേഷമാണ് ആളുകള്‍ കടന്നുപോകുന്നത്. രാത്രിയായതോടെ അടിയന്തര ആശുപത്രി ആവശ്യങ്ങള്‍ക്ക് പോകുന്നവരെയും പൊലീസ് നടപടി ദുഷ്‌കരമാക്കി.
ചണ്ഡിഗഡില്‍ നിന്നും ദില്ലിയിലെ ആര്‍എംഎല്‍ ആശുപത്രിയിലേക്ക് അടയന്തിര ഹൃദയശസ്ത്രക്രിയയ്ക്ക് പോകുന്നവരാണിവര്‍. പൊലീസ് ദേശീയ പാത പൂര്‍ണമായും അടച്ചതോടെ ഇവരുടെ യാത്ര ദുഷ്‌കരമായി. ദില്ലി-ഹരിയാന അതിര്‍ത്തിയായ സിംഗുവിലെ ജനങ്ങളുടെ അവസ്ഥയാണിത്. ദേശീയ പാത 44 1 കിലോമീറ്റര്‍ നീളത്തില്‍ അടച്ച ശേഷം വഴിതിരിച്ചുവിടുകയാണ്. ഇതോടെ മണിക്കൂറോളം ഗതാഗതകുരുക്കിന് ശേഷമാണ് ജനങ്ങള്‍ക്ക് ദില്ലിയിലേക്കും തിരിച്ചും പോകാനാകുക.
കര്‍ഷക സമരത്തെത്തുടര്‍ന്ന് ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു. 15വരെയാണ് ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചിരിക്കുന്നത്. ഫെബ്രുവരി 16ലെ ഭാരത് ബന്ദിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് യോഗം ചേരും. ഉച്ചക്ക് 1 മണിക്ക് ജലന്ധറില്‍ ആണ് യോഗം.
അതേസമയം ശംഭു ബോര്‍ഡില്‍ ഇന്നും കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍വാതക പ്രയോഗം നടത്തി. ദില്ലി മാര്‍ച്ചില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. ശംഭുവില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പൊലീസ് നടപടിയെ വിമര്‍ശിച്ച കര്‍ഷക സംഘടന നേതാക്കള്‍ സമരവുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി. പൊലീസുകാര്‍ സമരക്കാര്‍ക്കെതിരെ കൈക്കൊണ്ട നടപടി ചരിത്രത്തിലെ കറുത്ത ദിനമെന്ന് പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി നേതാവ് സര്‍വണ്‍ സിങ് പന്ഥേര്‍ പറഞ്ഞു.
കര്‍ഷക മാര്‍ച്ച് കണക്കിലെടുത്ത് ദില്ലിയിലും അതീവ ജാഗ്രതയാണ്. ഗാന്ധിപൂര്‍, സിംഘു, തിക്രി തുടങ്ങിയ അതിര്‍ത്തികളിലൊക്കെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പൊലീസിന് പുറമേ അര്‍ദ്ധ സൈനിക വിഭാഗത്തേയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.