ബെംഗളൂരു: ബെംഗളൂരു മെട്രോയിൽ ഇതുവരെ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം നൂറുകോടി കവിഞ്ഞു. ഡിസംബർ 29-നാണ് നൂറുകോടി യാത്രക്കാരെന്ന നിർണായഘട്ടം പിന്നിട്ടതെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. 2012-ൽ പ്രവർത്തനം തുടങ്ങിയതുമുതലുള്ള കണക്കാണിത്. ആദ്യഘട്ടത്തിൽ 33,000 യാത്രക്കാരാണ് പ്രതിദിനം മെട്രോ ഉപയോഗിച്ചിരുന്നതെങ്കിലും ഘട്ടംഘട്ടമായി യാത്രക്കാരുടെ എണ്ണം വർധിക്കുകയായിരുന്നു. നിലവിൽ ശരാശരി പ്രതിദിനയാത്രക്കാരുടെ എണ്ണം 6.1 ലക്ഷമാണ്. ഏതാനും മാസങ്ങൾക്കുമുമ്പ് ബൈയ്യപ്പനഹള്ളി- കെ.ആർ. പുരം പാതയിലൂടെ സർവീസ് തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണത്തിൽ കുത്തനെ വർധനയുണ്ടായതായാണ് കണക്ക്. നിലവിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന രണ്ടാംഘട്ടത്തിലെ മറ്റു പാതകളിൽക്കൂടി സർവീസുകൾ തുടങ്ങുമ്പോൾ പ്രതിദിന യാത്രക്കാരുടെ എണ്ണം ഏഴുലക്ഷത്തിന് മുകളിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ 74 കിലോമീറ്റർ പാതയിലാണ് മെട്രോ സർവീസ് നടത്തുന്നത്. ആദ്യഘട്ടത്തിൽ 400 ജീവനക്കാരുണ്ടായിരുന്ന മെട്രോ റെയിൽ കോർപ്പറേഷന് നിലവിൽ 1800 ജീവനക്കാരാണുള്ളത്. 2031-ഓടെ നഗരത്തിന്റെ മുഴുവൻഭാഗങ്ങളിലും മെട്രോയെത്തിക്കുകയാണ് അധികൃതരുടെ ലക്ഷ്യം. ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള മെട്രോ പാതയും ഇതിനൊപ്പം പൂർത്തിയാകും.