ബെംഗളൂരു: ചിക്കമഗളൂരു ജില്ലാ ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിന് മുന്നിൽ ഹോമംനടത്തിയ അഞ്ച് വി.എച്ച്.പി., ബജ്രംഗ്ദൾ പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. ചിക്കബെല്ലാപുരയിലെ ഒരു സ്കൂൾ മൈതാനത്ത് അയോധ്യയിലെ പ്രതിഷ്ഠാസമയത്ത് ഹോമംനടത്താൻ വി.എച്ച്.പി., ബജ്രംഗ്ദൾ പ്രവർത്തകർ തീരുമാനിച്ചിരുന്നു. എന്നാൽ പരാതിയുയർന്നതിനെത്തുടർന്ന് അനുമതി നൽകിയില്ല. ഇതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ ഓഫീസിന് മുമ്പിൽ രാമന്റെ ചിത്രം സ്ഥാപിച്ച് ഹോമം സംഘടിപ്പിച്ചത്. അതിക്രമിച്ചുകയറൽ, സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തൽ തുടങ്ങിയ വിവിധ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നതെന്ന് ചിക്കമഗളൂരു സിറ്റി പോലീസ് അറിയിച്ചു
സ്കൂളിലെ ഉച്ചഭക്ഷണത്തിനുള്ള അരി കടത്തി; പ്രധാനാധ്യാപകനുള്‍പ്പെടെ 4 അധ്യാപകര്‍ക്ക് സസ്പെന്ഷന്
മലപ്പുറത്ത് സ്കൂള്‍ വിദ്യാർത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണ അരി കടത്തിയ സംഭവത്തില്‍ അധ്യാപകർക്കെതിരെ കർശന നടപടി.സംഭവത്തില്‍ 4 അധ്യാപകരെ സസ്പെൻഡ് ചെയ്തു. മലപ്പുറം മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപകൻ ഉള്‍പ്പെടെയുള്ളവർക്കെതിരെയാണ് നടപടി. പ്രധാന അധ്യാപകൻ ശ്രീകാന്ത്, കായിക അധ്യാപകൻ രവീന്ദ്രൻ ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകർ ഭവനീഷ്, ഇർഷാദ് അലി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി. കഴിഞ്ഞ ദിവസമാണ് മലപ്പുറം മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിലെ ടിപി രവീന്ദ്രൻ എന്ന അധ്യാപകനെതിരെ പഞ്ചായത്തംഗം നല്കിയ പരാതിയില്‍ അന്വേഷണം തുടങ്ങിയത്.
രാത്രിയില്‍ അരി സൂക്ഷിച്ച മുറിയില്‍ നിന്നും ചാക്കുകള്‍ മറ്റെരു വാഹനത്തിലേക്ക് കടത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. പിടി അധ്യാപകനായ ടിപി രവീന്ദ്രനെതിരെ മൊറയൂർ പഞ്ചായത്ത് അംഗവും സ്കൂളിലെ വിദ്യാർത്ഥികളുടെ പിതാവുമായ ഹസൈനാർ ബാബു ആണ് പരാതി നല്‍കിയത്.ഉച്ചക്കഞ്ഞി ആവശ്യമില്ലാത്ത കുട്ടികളോട് സമ്മത പത്രം ഒപ്പിട്ട് വാങ്ങി, സർക്കാരില്‍ നിന്ന് കിട്ടുന്ന അരി വിഹിതത്തില്‍ കൂടുതലുള്ളതാണ് കടത്തുന്നത്. മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, എൻസിസി ഡയറക്ടറേറ്റ് എന്നിവർക്കാണ് പരാതി നല്‍കിയത്. അതേസമയം, ദൃശ്യങ്ങളെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ് സ്കൂള്‍ മാനേജറും പ്രധാനാധ്യാപകനും ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്.