ബംഗളൂരു: റാഗി, ചാമ, തിന, ജോവര്‍, ബജ്റ തുടങ്ങിയ ചെറുധാന്യങ്ങളുടെയും അവയുടെ ഉല്പന്നങ്ങളുടെയും ജൈവ ഉല്പന്നങ്ങളുടെയും വൈവിധ്യം ലോകത്തെ പരിചയപ്പെടുത്തുന്ന അന്താരാഷ്ട്ര ധാന്യ-ജൈവ വാണിജ്യമേളക്ക് ഞായറാഴ്ച സമാപനമാവും. സംസ്ഥാനത്ത് ചെറു ധാന്യങ്ങളുടെ കൃഷിയും ഉപയോഗവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ഒന്നാം സിദ്ധരാമയ്യ സര്‍ക്കാര്‍ 2017ലാണ് മേള ആരംഭിച്ചത്. സര്‍ക്കാറിന്റെ മില്ലറ്റ് പോളിസിയുടെ ഭാഗമായായിരുന്നു ഇത്. മേളയുടെ അഞ്ചാം പതിപ്പാണ് ഇപ്പോള്‍ നടക്കുന്നത്. കോവിഡ് കാലത്ത് മേള മാറ്റിവെച്ചിരുന്നു.
ചെറുധാന്യങ്ങള്‍ ഭക്ഷണത്തിലുള്‍പ്പെടുത്തുക വഴി ധാരാളം ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാവുമെന്നതിനാല്‍ ഇവക്ക് വാണിജ്യ പ്രധാന്യമേറെയാണ്. നാരുകളും മനുഷ്യ ശരീരത്തിനാവശ്യമായ ഇരുമ്ബ്, കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയവയാണ് ചെറുധാന്യങ്ങള്‍. നിലവില്‍ കര്‍ണാടകയില്‍ 15.61 ലക്ഷം ഹെക്ടറില്‍ ചെറുധാന്യങ്ങള്‍ കൃഷി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. റാഗി-8.28 ലക്ഷം ഹെക്ടര്‍, ജോവര്‍- 5.67 ലക്ഷം ഹെക്ടര്‍, ബജ്റ- 1.31 ലക്ഷം ഹെക്ടര്‍ എന്നിവയാണ് ഇതില്‍ പ്രധാനം. മറ്റു ചെറു ധാന്യങ്ങള്‍ 0.35 ലക്ഷം ഹെക്ടറിലും കൃഷിചെയ്യുന്നുണ്ട്. 2022-23 കാലയളവില്‍ 36 കോടിയുടെ 7764 മെട്രിക് ടണ്‍ ചെറുധാന്യങ്ങളും അവയുടെ മൂല്യവര്‍ധിത ഉല്പന്നങ്ങളുമാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയച്ചത്. അമേരിക്ക, ആസ്ട്രേലിയ, യു.എ.ഇ, കാനഡ, ഖത്തര്‍, തായ്ലൻഡ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കര്‍ണാടകയില്‍നിന്ന് ചെറുധാന്യങ്ങള്‍ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.
കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ പാലസ് മൈതാനത്തെ ത്രിപുര വാസിനിയില്‍ നടക്കുന്ന അന്താരാഷ്ട്ര ധാന്യ-ജൈവ വാണിജ്യമേളയില്‍ കര്‍ണാടകക്കു പുറമെ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള വില്പന-പ്രദര്‍ശന സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ഗ്രാമീണ അങ്ങാടി, ചെറുകിട സംരംഭങ്ങള്‍ തുടങ്ങിയവ മുതല്‍ മില്ലറ്റുകളുടെ ഉപോല്പന്നങ്ങള് വിപണിയിലെത്തിക്കുന്ന ടാറ്റ സോള്‍ഫുള്‍, 24 മന്ത്ര, സെമി, ട്രൂ എലമന്റ്സ് തുടങ്ങി വൻകിട കമ്ബനികള്‍ വരെ മേളയില്‍ പ്രദര്‍ശന സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. വൈകീട്ട് നാലിന് നടക്കുന്ന സമാപന ചടങ്ങില്‍ കേന്ദ്ര കൃഷി ക്ഷേമ മന്ത്രി അര്ജുൻ മുണ്ഡ, കേന്ദ്രം വളം മന്ത്രി ഭഗവന്ത് ഖുബ, സംസ്ഥാന കൃഷി മന്ത്രി എൻ. ചലുവരായ സ്വാമി എന്നിവര്‍ പങ്കെടുക്കും. മല്ലേശ്വരം എം.എല്‍.എ അശ്വത് നാരായണ്‍ അധ്യക്ഷത വഹിക്കും. മേളയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.
സ്ഥാപനങ്ങള്‍ക്ക് കന്നഡ ബോര്‍ഡ്: ഓര്‍ഡിനൻസിന് അനുമതി
ബംഗളൂരു: കര്‍ണാടകയിലെ സ്ഥാപനങ്ങളുടെ ബോര്‍ഡുകളില്‍ 60 ശതമാനം കന്നഡ ഉള്‍പ്പെടുത്തണമെന്നത് കര്‍ശനമായി നടപ്പാക്കാൻ സര്‍ക്കാര്‍ ഓര്‍ഡിനൻസിലൂടെ നിയമം കൊണ്ടുവരും.
കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം കന്നഡ ഭാഷ സമഗ്ര വികസന (ഭേദഗതി) ഓര്‍ഡിനൻസിന് അനുമതി നല്കി. ഇതുപ്രകാരം, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, മറ്റു സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവ സൈൻ ബോര്‍ഡിലും നെയിം ബോര്‍ഡിലും 60 ശതമാനം കന്നഡ ഭാഷയാണ് ഉപയോഗിക്കേണ്ടത്. ഓര്‍ഡിനൻസില്‍ ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹ് ലോട്ട് ഒപ്പിടുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. ഇതു സംബന്ധിച്ച നിര്‍ദേശം കന്നഡ സാംസ്കാരിക വകുപ്പ് നേരത്തെ പുറപ്പെടുവിച്ചിരുന്നെങ്കിലും ബംഗളൂരുവടക്കം പല നഗരങ്ങളിലും പൂര്‍ണമായി നടപ്പിലായിരുന്നില്ല.
എന്നാല്‍, കന്നഡ ബോര്‍ഡ് സ്ഥാപിക്കാത്ത കടകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും ഓഫിസുകള്‍ക്കുമെതിരെ ഫെബ്രുവരി 28 മുതല്‍ പിഴയീടാക്കുമെന്ന് ഡിസംബര്‍ അവസാന വാരത്തില്‍ ബി.ബി.എം.പി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ബംഗളൂരു നഗരത്തില്‍ കന്നഡ രക്ഷണ വേദികെ പ്രവര്‍ത്തകര്‍ നിബന്ധന പാലിക്കാത്ത കടകളുടെയും സ്ഥാപനങ്ങളുടെയും ബോര്‍ഡുകള്‍ പലയിടത്തും നശിപ്പിച്ചിരുന്നു. എം.ജി റോഡ്, ബ്രിഗേഡ് റോഡ്, ലാവെല്ലെ റോഡ്, യു.ബി സിറ്റി, ചാമരാജ്പേട്ട്, ചിക്ക്പേട്ട്, കെംപഗൗഡ റോഡ്, ഗാന്ധി നഗര്‍, സെന്റ് മാര്‍ക്സ് റോഡ്, കണ്ണിങ്ഹാം റോഡ്, റെസിഡൻസി റോഡ്, സാദഹള്ളി ഗേറ്റ് തുടങ്ങിയ ഇടങ്ങളിലാണ് പ്രകടനമായെത്തി അക്രമം അരങ്ങേറിയത്. മാളുകളുടെയും കടകളുടെയും വാണിജ്യകെട്ടിടങ്ങളുടെയും അടക്കം ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടു. പൊലീസ് എത്തി കന്നഡ രക്ഷണ വേദികെ കണ്‍വീനര്‍ ടി.എ. നാരായണ ഗൗഡ അടക്കം 29 പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് പിന്തുണയുമായി മറ്റു കന്നഡ അനുകൂല സംഘടനകളും രംഗത്തിറങ്ങി.
ബോര്‍ഡുകളില്‍ 60 ശതമാനം കന്നഡ ഭാഷ എന്ന നിബന്ധന പാലിക്കണമെന്ന് ഭരണ-പ്രതിപക്ഷ നേതാക്കളും പ്രതികരിച്ചു. ഇതോടെ നിര്‍ദേശം പാലിക്കാൻ ഫെബ്രുവരി 18 വരെ ആദ്യം സമയമനുവദിച്ച ബി.ബി.എം.പി ചീഫ് കമീഷണര്‍ തുഷാര്‍ ഗിരിനാഥ് ഇതു വെട്ടിച്ചുരുക്കി.
ജനുവരി 15നകം ബോര്‍ഡുകളില്‍ കന്നഡ ഭാഷ നിബന്ധന നടപ്പാക്കണമെന്നാണ് പുതിയ നിര്‍ദേശം.
നെയിം ബോര്‍ഡുകളില്‍ കന്നഡ പ്രാമുഖ്യം ലഭിക്കുന്ന വിധത്തിലാണ് പേരെഴുതേണ്ടത്. 60 ശതമാനം വലുപ്പത്തില്‍ കന്നഡയിലും ബാക്കി 40 ശതമാനം മറ്റു ഭാഷകളിലുമാവാം. ജനുവരി 15ന് ശേഷവും നിര്‍ദേശം പാലിക്കാത്തവര്‍ക്ക് നിയമനടപടി നേരിടേണ്ടി വരും. നിര്‍ദേശം പാലിക്കാത്ത സ്ഥാപനങ്ങള്‍ കണ്ടെത്താൻ ബി.ബി.എം.പി അധികൃതര്‍ സോണ്‍ അടിസ്ഥാനത്തില്‍ സര്‍വേ നടത്തും.