ബെംഗളൂരു: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ്‌വേയിലെ യാത്ര വൈകുമെന്ന് റിപ്പോർട്ട്. തമിഴ്‌നാട്ടില്‍ ചില ഭാഗങ്ങളിലെ നിർമാണത്തില്‍ വേഗത കുറവാണ്.ആകെ 260 കിലോമീറ്റർ ദൈർഘ്യമുള്ള എക്‌സ്പ്രസ്‌വേയില്‍ നിലവില്‍ 105 കിലോമീറ്റർ ഭാഗം മാത്രമാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടുള്ളത്. ഇതില്‍ വലിയൊരു ഭാഗവും കർണാടകയിലാണ്. ബാംഗ്ലൂർ സെൻട്രല്‍ എംപി പിസി മോഹന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് ലോക്‌സഭയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.ആരക്കോണം – കാഞ്ചീപുരം ഭാഗത്ത് കരാറുകാരൻ നിർമാണം അവസാനിപ്പിച്ചു പോയ സ്ട്രെച്ചില്‍ ഇനിയും പണികള്‍ പൂർത്തിയായിട്ടില്ല. 2025 മേയ് മാസത്തില്‍ പണികള്‍ നിർത്തിവെച്ചിരുന്നു. ഈ ഭാഗത്തെ 53% പണികള്‍ മാത്രമാണ് പൂർത്തിയായത്.
14.47 കിലോമീറ്റർ നീളത്തില്‍ നിർമ്മാണം ഇനിയും ബാക്കിയുണ്ട്.കരാറുകാരന്റെ സാമ്പത്തിക പ്രശ്നങ്ങളാണ് നിർമാണം നിർത്തിവെക്കാൻ കാരണമായത്. കരാർ റദ്ദാക്കാൻ ദേശീയപാതാ അതോരിറ്റി നോട്ടീസ് നല്‍കിയിരുന്നതാണ്. എന്നാല്‍ കമ്പനി മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഈ കേസില്‍ സ്റ്റേ അനുവദിച്ചിട്ടുണ്ട്. കേസ് വിധി പറയാനായി മാറ്റി വെച്ചിരിക്കുകയാണ്. ഈ കമ്പനിക്ക് വായ്പ നല്‍കിയ ബാങ്കുകള്‍ പുതിയ കരാറുകാരനെ ഏല്‍പ്പിച്ച് പണി പൂർത്തീകരിക്കാൻ ശ്രമം തുടരുകയാണ്.അതെസമയം പ്രവർത്തന സജ്ജമായ 105 കിലോമീറ്ററില്‍ 71.7 കിലോമീറ്ററും കർണാടകയുടെ ഭാഗത്താണ്. ബെംഗളൂരു-മാലൂർ, മാലൂർ-ബംഗാർപേട്ട്, ബംഗാർപേട്ട്-ബേത്തമംഗല എന്നീ ഭാഗങ്ങളിലെ നിർമാണം പൂർത്തായാവുകയും തുറന്നു കൊടുക്കുകയും ചെയ്തു.
ആന്ധ്രപ്രദേശില്‍ വരുന്ന ബേത്തമംഗല – ബൈറെഡ്ഡിപ്പള്ളി ഭാഗത്തും ഗതാഗതം ആരംഭിച്ചിട്ടുണ്ട്. ബംഗാരുപാളയം – ഗുഡിപാല ഭാഗത്തും അടുത്തിടെ ജോലികളെല്ലാം പൂർത്തീകരിച്ചു. ബൈറെഡ്ഡിപ്പള്ളി – ബംഗാരുപാളയം മേഖലയില്‍ 93% പണികള്‍ പൂർത്തിയായി. ബാക്കിയുള്ള 3 കി.മീ ഭാഗം 2026 ഒക്ടോബർ 30-ഓടെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ആകെ 31 കിലോമീറ്ററാണ് ഈ പാതയുടെ ദൈർഘ്യം.തമിഴ്നാട്ടില്‍ ഗുഡിപാല – വാലാജാപേട്ട്, വാലാജാപേട്ട് – അരക്കോണം എന്നിവിടങ്ങളിലെ 98-99 ശതമാനം ജോലികളും പൂർത്തിയായിട്ടുണ്ട്. കാഞ്ചീപുരം – ശ്രീപെരുമ്പത്തൂർ എന്നീ സ്ട്രെച്ചുകളിലെ ജോലികള്‍ 89.97% പൂർത്തീകരിച്ചു. 31.7 കിലോമീറ്ററാണ് ഈ ഭാഗത്തെ ദൈർഘ്യം. ആരക്കോണം – കാഞ്ചീപുരം ഭാഗത്താണ് പ്രശ്നമുള്ളത്.