മൈസൂരു∙ പ്രതിഷേധങ്ങൾക്കിടെ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ (എൻഎച്ച് –275) ശ്രീരംഗപട്ടണ ഗണങ്കൂരിൽ ടോൾ പിരിവ് ആരംഭിച്ചു. രാവിലെ പിരിവ് ആരംഭിച്ചതിന് പിന്നാലെ കർഷക, കന്നഡ അനുകൂല സംഘടനകളാണ് പ്രതിഷേധവുമായി ആദ്യമെത്തിയത്. ഇവരെ പൊലീസ് നീക്കി.
പിന്നീട്, ഫാസ്ടാഗ് റീഡറുകൾ പ്രവർത്തിക്കാതിരുന്നതോടെ ടോൾ ഗേറ്റുകളുടെ ബാരിയറുകൾ ശരിയായി അടയ്ക്കാനും തുറക്കാനും കഴിയാതെ വന്നപ്പോൾ യാത്രക്കാർ പ്രതിഷേധവുമായി എത്തി. ഫാസ്ടാഗിന് പകരം നേരിട്ട് പണം പിരിച്ച് തുടങ്ങിയെങ്കിലും ഇരട്ടി തുകയാണ് ഈടാക്കിയത്.
ഇതിനിടെ ബാരിയറുകൾ തട്ടി പലവാഹനങ്ങളുടേയും ഗ്ലാസുകൾക്കും മറ്റും തകരാറുകൾ സംഭവിച്ചു. ഉച്ചയോടെ സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ചതോടെ ഫാസ്ടാഗ് സ്കാനർ വഴി വാഹനങ്ങൾ കടത്തിവിട്ടു. നിദ്ദഘട്ട മുതൽ മൈസൂരു വരെയുള്ള 62 കിലോമീറ്റർ ദൂരത്തിലെ ടോൾ പിരിവാണ് ഇന്നലെ ആരംഭിച്ചത്.