ബെംഗളൂരു: ഇന്ദിരാ കാന്റീനുകളിൽ കോഴിമുട്ടയും ഉൾപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നു. പോഷകസമൃദ്ധമായ ഭക്ഷണം വിളമ്പണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശിച്ചതിന് പിന്നാലെയാണ് മുട്ടയും ഉൾപ്പെടുത്താൻ ആലോചിക്കുന്നത്. ആഴ്ചയിൽ മൂന്നുദിവസമാകും ഉച്ചഭക്ഷണത്തിനൊപ്പം മുട്ടയും നൽകുക. കഴിഞ്ഞ കോൺഗ്രസ് സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായിരുന്ന ഇന്ദിരാ കാന്റീന്റെ പ്രവർത്തനം കഴിഞ്ഞ കുറച്ചുവർഷമായി ഊർജസ്വലമായിരുന്നില്ല. പുതിയ സർക്കാർ അധികാരമേറ്റതോടെ പദ്ധതി വിപുലമാക്കാനാണ് ശ്രമിക്കുന്നത്.
കർണാടക ആർടിസിക്കും കല്യാണ കർണാടക ആർടിസിക്കും അധിക ധനസഹായം നൽകാനാകില്ലെന്ന് ഗതാഗത വകുപ്പ്.
ബെംഗളൂരു∙ കർണാടക ആർടിസിക്കും കല്യാണ കർണാടക ആർടിസിക്കും അധിക ധനസഹായം നൽകാനാകില്ലെന്ന് ഗതാഗത വകുപ്പ്. ജീവനക്കാർക്കു വേതനം നൽകാനും ഇന്ധന കുടിശിക നൽകാനുമാണ് ഇവ സർക്കാരിന്റെ സഹായം തേടിയത്.എന്നാൽ പണം സ്വരൂപിക്കാൻ മറ്റു മാർഗങ്ങൾ തേടണമെന്ന് ഇരു കോർപറേഷനുകൾക്കു ഗതാഗത വകുപ്പ് അണ്ടർ സെക്രട്ടറി വി.എസ്.പുഷ്പ അയച്ച കത്തിൽ പറയുന്നു. സ്ത്രീകൾക്കു സൗജന്യ യാത്ര അനുവദിച്ച ശക്തി പദ്ധതിക്കു പ്രതിവർഷം 4000 കോടിയോളം ചെലവ് വരുന്ന സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ സർക്കാർ സഹായം വേണമെന്നു ആർടിസികൾ വ്യക്തമാക്കിയിട്ടുണ്ട്.