രാജ്യത്ത് വൈദ്യുതി ലഭ്യതയില്‍ വൻ കുറവുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്‌ഇബി.പസഫിക് സമുദ്രത്തില്‍ എല്‍നിനോ പ്രതിഭാസം ശക്തിപ്രാപിച്ചതുതിനെത്തുടർന്ന് അന്തരീക്ഷ ഊഷ്മാവ് വർദ്ധിച്ചതിനാല്‍ രാജ്യത്താകെ വൈദ്യുതിലഭ്യതയില്‍ വലിയതോതിലുള്ള കുറവാണ് ഉണ്ടായിരിക്കുന്നത്. ജൂണ്‍ 16 മുതല്‍ തിരികെ നല്കാമെന്ന കരാറില്‍, മാർച്ച്, ഏപ്രില്‍ മാസങ്ങളില്‍ കേരളം ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വായ്പ്പയായി വാങ്ങിയ വൈദ്യുതി തിരികെ നല്‍കേണ്ട സമയമാണിത്. നമ്മുടെ ആവശ്യകത നിറവേറ്റാനുള്ള വൈദ്യുതി ലഭിക്കുന്നതിന് ഡീപ് കരാറുകള്‍ക്കുള്ള പരിശ്രമം കെ എസ് ഇ ബി നടത്തിയിരുന്നു എങ്കിലും രാജ്യത്തെ എല്‍നിനോ വൈദ്യുതി പ്രതിസന്ധി കാരണം വിജയിച്ചില്ല.സംസ്ഥാനത്ത് ജൂണ്‍ 1ന് തന്നെ മണ്‍സൂണ്‍ എത്തിയെങ്കിലും മഴ വേണ്ടത്ര ശക്തിപ്രാപിക്കാത്തതിനാല്‍ അന്തരീക്ഷ താപനില കാര്യമായി കുറഞ്ഞിട്ടില്ല. ആകെ 4100 മെഗാവാട്ടിൻ്റെ ആവശ്യകതയാണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും 4900 മെഗാവാട്ട് വരെ ഉയരുന്ന സ്ഥിതിയുണ്ട്.
വൈദ്യുതി ഉപയോഗത്തിലും 10 ദശലക്ഷം യൂണിറ്റിൻ്റെ വർദ്ധനയുണ്ടായിട്ടുണ്ട്. ആഭ്യന്തര ഉത്പാദനമായ 1700 മെഗാവാട്ടും കേന്ദ്ര നിലയങ്ങളില്‍നിന്നുള്ള 1701 മെഗാവാട്ടും ദീർഘകാല കരാറുകളിലൂടെ ലഭ്യമാകുന്ന 612 മെഗാവാട്ടും വൈദ്യുതി പൂർണ്ണതോതില്‍ ലഭിക്കുമ്പോഴും മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ ഏതാണ്ട് 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ജൂണ്‍ 16 മുതല്‍ 30 വരെ നിലനില്‍ക്കുകയാണ്. പവർ എക്സ്ചേഞ്ചുകളിലെ വൈദ്യുതിലഭ്യതയും ഈ സവിശേഷസാഹചര്യത്തില്‍ 5% ആയി ചുരുങ്ങിയിരിക്കുകയാണ്. ഇക്കാരണങ്ങളാല്‍ ജൂണ്‍ 16ന് രാത്രി 9 നും 12നുമിടയില്‍ സംസ്ഥാനത്തെ ചില ഭാഗങ്ങളില്‍ നേരിയ തോതിലുള്ള വൈദ്യുതി നിയന്ത്രണം വേണ്ടിവന്നിട്ടുണ്ട് കെഎസ്‌ഇബി വ്യക്തമാക്കി.
സാഹചര്യം വിലയിരുത്തുന്നതിന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിൻ്റെ നേതൃത്വത്തില്‍ പവർ സെക്രട്ടറിയും കെ എസ് ഇ ബി ചെയർമാനുമായ ഡോ. എം ജി രാജമാണിക്യം ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിരയോഗം വിളിച്ചുചേർത്തിരുന്നു. ദൈനംദിന കരാറുകളിലൂടെ ലഭ്യമാകുന്ന പരമാവധി വൈദ്യുതി വാങ്ങിയെത്തിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി നിർദേശിച്ചു. തുടർന്നുള്ള ദിവസങ്ങളില്‍ വൈദ്യുതി ലഭ്യതക്കുറവ് നിയന്ത്രണാതീതമാകുന്നപക്ഷം വൈദ്യുതി ശൃംഖലയുടെ സുസ്ഥിരത നഷ്ടപ്പെടാതിരിക്കുന്നത് ലക്ഷ്യമിട്ട് ആവശ്യം വേണ്ട വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിന് കെ എസ് ഇ ബിക്ക് യോഗം അനുമതി നല്‍കി.വൈദ്യുതി ലഭ്യതയില്‍ രൂക്ഷമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ജൂണ്‍ 30 വരെ വൈകുന്നേരം 6നും രാത്രി 12നുമിടയില്‍ പരിമിതമായ തോതില്‍ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെ എസ് ഇ ബി അറിയിച്ചു.