മുംബൈ: മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞ് കരയാതിരിക്കാൻ നഴ്സ് ചുണ്ടില്‍ പ്ലാസ്റ്ററൊട്ടിച്ചു. ഇതേത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നഴ്സിനെ സസ്പെൻഡുചെയ്തു. ഭാണ്ടൂപ്പ് വെസ്റ്റിലെ സാവിത്രിബായ് ഫുലെ മെറ്റേണിറ്റി ആശുപത്രിയില്‍ ജൂണ്‍ രണ്ടിനായിരുന്നു സംഭവം. ഭാണ്ടൂപ്പ് നിവാസിയായ പ്രിയ കാംബ്ലയുടെ ആണ്‍കുഞ്ഞിന്റെ ചുണ്ടിലാണ് നഴ്സ് പ്ലാസ്റ്ററൊട്ടിച്ചത്. പ്രസവിച്ചയുടനെ മഞ്ഞപ്പിത്തം പിടിപെട്ടതിനാല്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു കുഞ്ഞ്.
രാത്രി മുലപ്പാല്‍ നല്കാൻ തീവ്രപരിചരണ വിഭാഗത്തിലേക്കുവന്ന അമ്മ പ്രിയ കുഞ്ഞിന്റെ ചുണ്ടില്‍ പ്ലാസ്റ്ററൊട്ടിച്ചത് കണ്ടു. മുലപ്പാല്‍ നല്‍കണമെന്നും പ്ലാസ്റ്റര്‍ നീക്കണമെന്നും നഴ്സിനോട് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. അടുത്തദിവസം രാവിലെ എട്ടിനുവന്ന് മുലപ്പാല്‍ നല്‍കാനായിരുന്നു നിര്‍ദേശം.
രണ്ടുമണിക്കൂര്‍ ഇടവിട്ട് മുലപ്പാല്‍ നല്‍കണമെന്ന് ഡോക്ടര്‍ പറഞ്ഞതാണെന്നറിയിച്ചിട്ടും നഴ്സ് വഴങ്ങിയില്ല. രാത്രി ഒരുമണിയോടെ പ്രിയ വീണ്ടും ഇവിടെയെത്തിയെങ്കിലും കുഞ്ഞിന്റെ ചുണ്ടിലെ പ്ലാസ്റ്റര്‍ നീക്കിയിരുന്നില്ല. മറ്റുചില കുഞ്ഞുങ്ങളുടെ ചുണ്ടിലും ഇതേരീതിയില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചിരുന്നതായും പ്രിയ പറഞ്ഞു.
പിന്നീട് സ്ഥലം കോര്‍പ്പറേറ്ററായ ജാഗൃതി പാട്ടീലിനെ വിവരമറിയിച്ചു. അവരെത്തിയതോടെ കുഞ്ഞുങ്ങളുടെ ചുണ്ടിലെ പ്ലാസ്റ്റര്‍ മാറ്റുകയായിരുന്നു. കോര്‍പ്പറേറ്റര്‍ നല്കിയ പരാതിയിലാണ് ആശുപത്രി അധികാരികള്‍ നഴ്സിനെതിരേ നടപടിയെടുത്തത്.മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കര്‍ണാടകയില്‍ സ്ത്രീകള്‍ക്ക് ഇന്നു മുതല്‍ സൗജന്യ ബസ് യാത്ര
ബംഗളൂരു: കര്‍ണാടകയില്‍ സ്ഥിരതാമസക്കാരായ സ്ത്രീകള്‍ക്ക് ഞായറാഴ്ച മുതല്‍ സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര.
‘ശക്തി’ എന്ന പേരിലുള്ള പദ്ധതി ഞായറാഴ്ച ഉച്ചക്ക് ഒന്നിന് വിധാൻസൗധയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി എന്നിവര്‍ പങ്കെടുക്കും. കെ.എസ്.ആര്.ടി.സി, ബി.എം.ടി.സി, എൻ.ഡബ്ല്യു.കെ.ആര്.ടി.സി, കെ.കെ.ആര്.ടി.സി എന്നീ നാല് ട്രാൻസ്പോര്‍ട്ട് കോര്‍പറേഷനുകളുടെ സംസ്ഥാനത്തിനകത്ത് ഓടുന്ന സിറ്റി, ഓര്‍ഡിനറി, എക്സ്പ്രസ് ബസുകളിലാണ് ആനുകൂല്യം.
അന്തര്‍സംസ്ഥാന സര്‍വിസ് നടത്തുന്ന ബസുകളില്‍ കര്‍ണാടകയുടെ അതിര്‍ത്തി വരെ യാത്ര ചെയ്യാം. അതിര്‍ത്തി സംസ്ഥാനങ്ങളുടെ അകത്ത് 20 കിലോമീറ്ററും ഈ പദ്ധതി വഴി സൗജന്യമായി യാത്ര നടത്താനാകും. ഇതിനുശേഷം യാത്ര നടത്താൻ പണം നല്‍കണം.
ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ പോകാൻ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ആന്ധ്രപ്രദേശിന്റെ അതിര്‍ത്തിയായ കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ മുല്‍ബാഗല്‍ വരെ സൗജന്യമായി യാത്ര നടത്താനാകും. ആന്ധ്രപ്രദേശിനുള്ളില് 20 കിലോമീറ്റര്‍ യാത്രയും സൗജന്യമായി നടത്താം. ഉദാഹരണത്തിന് കര്‍ണാടകയിലെ ബെള്ളാരിയില്‍ നിന്ന് ആന്ധ്രയുടെ 20 കിലോമീറ്ററില്‍ വരെ യാത്ര നടത്താൻ പണം നല്‍കേണ്ടതില്ല.
ആദ്യത്തെ മൂന്നുമാസം കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖ കണ്ടക്ടര്‍ക്ക് കാണിക്കുകയാണ് വേണ്ടത്. കണ്ടക്ടര്‍ പൂജ്യം രൂപ രേഖപ്പെടുത്തിയ ടിക്കറ്റ് നല്‍കും. പിന്നീടാണ് ശക്തി സ്മാര്‍ട് കാര്‍ഡുകള്‍ വേണ്ടത്. സര്‍ക്കാറിന്റെ സേവ സിന്ധു പോര്‍ട്ടല്‍, കര്‍ണാടക വണ്‍ വെബ്സൈറ്റ്, ബാംഗ്ലൂര്‍ വണ്‍ പോര്‍ട്ടല്‍ എന്നിവയിലൂടെ സ്മാര്‍ട്ട് കാര്‍ഡിനായി അപേക്ഷ നല്‍കാം.