ആലപ്പുഴ : പുന്നമ്മൂട്ടിൽ നാല് വയസുകാരിയെ പിതാവ് മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് ശ്രീ മഹേഷിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. സ്വന്തം അമ്മ സുനന്ദയെയും മഹേഷ് ആക്രമിച്ചു. ഇവര്‍ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മഹേഷിന്റെ ഭാര്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഇന്ന് രാത്രി എട്ടരയോടെയാണ് ദാരുണ സംഭവമുണ്ടായത്. തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന അമ്മ സുനന്ദ (62) ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ വീടിൻ്റെ സിറ്റ്ഔട്ടിൽ സോഫയിൽ വെട്ടേറ്റ് കിടക്കുന്ന നക്ഷത്രയാണ് കണ്ടത്. ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്ന ശ്രീ മഹേഷ് ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്ക് വെട്ടേറ്റു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ മഹേഷ് മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് എത്തി ഇയാളെ കീഴ്പെടുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
നക്ഷത്രയുടെ അമ്മ വിദ്യ രണ്ട് വർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. വിദേശത്തായിരുന്നു ശ്രീ മഹേഷ്. അച്ഛൻ ശ്രീമുകുന്ദൻ ട്രെയിൻ തട്ടി മരിച്ചതിനുശേഷമാണ് നാട്ടിലെത്തിയത്. പുനർവിവാഹത്തിനായി ശ്രമിച്ചിരുന്ന ശ്രീ മഹേഷിന്റെ വിവാഹം ഒരു വനിതാ കോൺസ്റ്റബിളുമായി ഉറപ്പിച്ചിരുന്നു. എന്നാൽ അടുത്തിടെ മഹേഷിന്റെ സ്വഭാവ വൈകൃതത്തെക്കുറിച്ച് അറിഞ്ഞ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. വെട്ടേറ്റ സുനന്ദ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. നക്ഷത്രയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
കാമുകിയുമായി പൊരിഞ്ഞ വഴക്ക്; ‘കട്ട കലിപ്പിൽ’ യുവാവ് റെയിൽവേ സിഗ്നൽ ബോക്‌സ് തകര്‍ത്തു,
ചെന്നൈ: കാമുകിയുമായി വഴക്കിട്ടതിന്‍റെ ദേഷ്യത്തില്‍ റെയിൽവേ സിഗ്നൽ ബോക്‌സ് തകര്‍ത്ത് യുവാവ്. തമിഴ്നാട്ടിലെ തിരുപ്പത്തൂരിലാണ് സംഭവം. ചൊവ്വാഴ്ച ഉദ്യോഗസ്ഥർ തിരുപ്പത്തൂരിൽ റെയിൽവേ ട്രാക്കുകൾ പരിശോധിക്കുന്നതിനിടെ സിഗ്നൽ ബോക്‌സ് കേടായതായി കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ മദ്യലഹരിയിലായിരുന്ന ഗോകുല്‍ എന്ന യുവാവിനെ പിടികൂടുകയും ചെയ്തു.
ആർപിഎഫിലെ മുതിർന്ന ഉദ്യോഗസ്ഥർ ഗോകുലിനെ ചോദ്യം ചെയ്തപ്പോള്‍ ആദ്യം സിഗ്നൽ ബോക്‌സിന് കേടുപാടുകൾ ഉണ്ടാക്കിയത് താനാണെന്ന് സമ്മതിച്ചില്ല. എന്നാല്‍, കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കാമുകിയുമായി വഴക്കിട്ടതിന്‍റെ ദേഷ്യത്തില്‍ ചെയ്തപോയതെന്നാണ് ഗോകുല്‍ പറഞ്ഞത്.
ഇതിനിടെ ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ ഭര്‍ത്താവ് മരണപ്പെട്ടതായി കാണിച്ച് വ്യാജമായി നഷ്ടപരിഹാര തുക സ്വന്തമാക്കാൻ ശ്രമിച്ച സ്ത്രീ കുടുങ്ങിയ വാര്‍ത്തയും പുറത്ത് വന്നു. കട്ടക്ക് ജില്ലയിലെ മണിബണ്ട സ്വദേശിനിയായ ഗീതാഞ്ജലി ദത്തയാണ് ജൂൺ രണ്ടിനുണ്ടായ അപകടത്തിൽ തന്‍റെ ഭർത്താവായ ബിജയ് ദത്ത മരിച്ചതായി കാണിച്ച് നഷ്ടപരിഹാര തുക നേടിയെടുക്കാൻ ശ്രമിച്ചത്.
ഒരു മൃതദേഹം തന്റെ ഭർത്താവിന്‍റേതാണെന്ന് ഇവര്‍ തിരിച്ചറിയുകയും ചെയ്തിരുന്നു. എന്നാൽ, രേഖകൾ പരിശോധിച്ചപ്പോൾ ഇവരുടെ അവകാശവാദം തെറ്റാണെന്ന് അധികൃതര്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍, ഗുരുതര തട്ടിപ്പ് നടത്താൻ ശ്രമിച്ച ഗീതാഞ്ജലിയെ താക്കീത് നൽകി പൊലീസ് വിട്ടയച്ചു. പക്ഷേ, ഇവരുടെ ഭര്‍ത്താവായ ബിജയ് ദത്ത മണിബണ്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
ഇതോടെ അറസ്റ്റ് ഭയന്ന് യുവതി ഇപ്പോൾ ഒളിവിൽ പോയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 13 വര്‍ഷമായി ബിജയ് ദത്തയും ഗീതാഞ്ജലിയും പിരിഞ്ഞ് ജീവിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊതുപണം തട്ടിയെടുക്കാനും തന്റെ മരണം വ്യാജമായി ചമയ്ക്കാനും ശ്രമിച്ചതിന് ഗീതാഞ്ജലിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബിജയ് ആവശ്യപ്പെട്ടിട്ടുണ്ട്.