ബെംഗളൂരു:നഗരത്തിലെ 250 ഇടങ്ങളിൽ ലഹരിവസ്തുക്കൾ പിടിച്ചെടുക്കാനായി പോലീസിന്റെ പ്രത്യേക പരിശോധന. വ്യാഴം, വെള്ളി ദിവസങ്ങളായി നടന്ന പരിശോധനയിൽ 15 കിലോ കഞ്ചാവും എം.ഡി.എം.എ.യും വിവിധയിടങ്ങളിൽനിന്നായി പിടിച്ചെടുത്തു. ലഹരിവസ്തുക്കൾ വിൽപ്പനനടത്തിയ 100 പേർക്കെതിരേ കേസെടുത്തു. സ്കൂളുകളും കോളേജുകളും തുറന്നതോടെ ലഹരി സംഘങ്ങൾ വീണ്ടും സജീവമാകുന്നത് തടയാനാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നതെന്ന് പോലീസ് അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിശ്ചിത ദൂരപരിധിക്കുള്ളിൽ പുകയില ഉത്പന്നങ്ങൾ വിറ്റവർക്കെതിരേയും കേസെടുത്തിട്ടുണ്ട്.
സ്കൂളുകളും കോളേജുകളിലും കേന്ദ്രീകരിച്ചാണ് നഗരത്തിലെ ലഹരിവിൽപ്പന സംഘങ്ങൾ പ്രവർത്തിക്കുന്നത്. അവധിക്കാലമായതിനാൽ ഇത്തരം സംഘങ്ങളുടെ പ്രവർത്തനം രണ്ടുമാസത്തോളമായി മന്ദഗതിയിലായിരുന്നു. സ്കൂളുകൾ തുറന്നതോടെ ഈ സംഘങ്ങൾ വൻതോതിൽ ലഹരിവസ്തുക്കൾ ശേഖരിക്കാനൊരുങ്ങുന്നതായി പോലീസിന് വിവരംലഭിച്ചിരുന്നു. തുടർന്നാണ് പ്രത്യേക സംഘങ്ങൾ രൂപവത്കരിച്ച് നഗരത്തിൽ വ്യാപകമായി പരിശോധനകൾനടത്താനുള്ള തീരുമാനമുണ്ടായത്. അതത് മേഖലകളിലെ ഡി.സി.പി. മാരാണ് പരിശോധനകൾക്ക് നേതൃത്വംനൽകിയത്.
വിദ്യാർഥികൾക്ക് ലഹരിയെത്തിക്കുന്നവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരിവിൽപ്പന നടത്തുന്നവരെ കണ്ടെത്താൻ വരും ദിവസങ്ങളിലും പരിശോധനകൾ തുടരും. സ്കൂളുകളിലും കോളേജുകളിലും വിദ്യാർഥികൾക്കിടയിൽ ലഹരിവിരുദ്ധ കൂട്ടായ്‌മകൾ രൂപവത്കരിക്കാനും പദ്ധതി തയ്യാറായിവരികയാണ്. ഇതിനുപുറമേ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ബോധവത്കരണവും സംഘടിപ്പിക്കും.
വേനൽമഴയിൽ കർണാടകയിൽ നശിച്ചത് 9500 ഹെക്ടറിലെ കൃഷി
ബെംഗളൂരു:സംസ്ഥാനത്ത് വേനൽമഴയിൽ 9500 ഹെക്ടറിലെ കൃഷി നശിച്ചതായി സർക്കാരിന്റെ കണക്ക്. പച്ചക്കറി, കരിമ്പ്, ചോളം, നെല്ല് ഉൾപ്പെടെയുള്ള കൃഷിയാണ് നശിച്ചത്. ഇതിന് പിന്നാലെ 12,060 ഹെക്ടറിലെ പൂക്കൃഷിയും നശിച്ചു. മാർച്ച് ഒന്നുമുതൽ മേയ് 31 വരെയുള്ള കണക്കാണിത്. കോലാർ, ബീദർ, യാദ്ഗിർ തുടങ്ങിയ ജില്ലകളിലാണ് വൻതോതിൽ കൃഷിനാശമുണ്ടായത്.
ബീദറിൽ ഇത്തവണ സാധാരണയേക്കാൾ 235 ശതമാനം വേനൽ മഴയാണ് അധികമായി ലഭിച്ചത്. വ്യാപകമായി പച്ചക്കറി കൃഷി ചെയ്തിരുന്ന ജില്ലയിലെ വടക്കൻമേഖലകളിൽ വെള്ളം കയറിയതിനെത്തുടർന്ന് പച്ചക്കറിത്തോട്ടങ്ങൾ പൂർണമായി നശിച്ചു. ആലിപ്പഴവർഷം മാമ്പഴക്കൃഷിയെയും ദോഷകരമായി ബാധിച്ചു. മൂപ്പെത്തുംമുമ്പേ മാങ്ങ കേടായിവീണുപോയതിനാൽ കൃഷിയിടങ്ങളിൽനിന്ന് ഇത്തവണ കാര്യമായ വരുമാനം കർഷകർക്ക് ലഭിച്ചില്ല.
യാദ്ഗിറിൽ 62 ശതമാനം അധികവേനൽമഴയാണ് ലഭിച്ചത്. സമീപജില്ലകളായ ദാവണഗെരെ, ചിത്രദുർഗ, റായ്ച്ചൂർ എന്നിവിടങ്ങളിലും പതിവിലും കൂടുതൽ വേനൽമഴ ഇത്തവണയുണ്ടായി. ചോളം, നെല്ല് തുടങ്ങിയ കൃഷികൾ പലയിടങ്ങളിലും നശിച്ചു. ഏപ്രിൽ അവസാനത്തോടെ വിളവെടുക്കാൻ പാകമായ നൂറുകണക്കിന് ഹെക്ടറിലെ ചോളമാണ് പൂർണമായും നശിച്ചത്. ചിത്രദുർഗയിൽ കരിമ്പുതോട്ടങ്ങൾക്കും കാറ്റിലും മഴയിലും നാശനഷ്ടങ്ങളുണ്ടായി. മൈസൂരു, രാമനഗര തുടങ്ങിയ ജില്ലകളിലും കൃഷിയിടങ്ങളിൽ വെള്ളം കയറി.