ബെംഗളൂരു∙ കർണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപിയും കോൺഗ്രസും തമ്മിൽ കടുത്ത പോരാട്ടം. കോൺഗ്രസ് നൂറിൽ കൂടുതൽ സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഇതോടെ ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് ആഘോഷം തുടങ്ങി.
224 മണ്ഡലങ്ങളിലേക്ക് ഈ മാസം 10നാണ് തിരഞ്ഞെടുപ്പ് നടന്നത്. 36 കേന്ദ്രങ്ങളിലായി രാവിലെ 8 മുതലാണു വോട്ടെണ്ണൽ. ഉച്ചകഴിയുന്നതോടെ പൂർണചിത്രമറിയാം. ഭരണത്തുടർച്ചയുണ്ടാകാത്ത 38 വർഷത്തെ ചരിത്രം തിരുത്തിയെഴുതാനാണ് ബിജെപി ആഗ്രഹിക്കുന്നത്. പ്രാദേശിക വികസന പ്രശ്നങ്ങളിലൂന്നി നടത്തിയ പ്രചാരണം വലിയ ഭൂരിപക്ഷത്തിലേക്ക് നയിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
ത്രിശങ്കുഫലത്തിലാണ് ജനതാദളിന്റെ (എസ്) കണ്ണ്. സർക്കാർ രൂപീകരണത്തിൽ പങ്കുവഹിക്കാൻ അവസരം ലഭിച്ചാൽ ദൾ വലിയ വിലപേശൽ നടത്തുമെന്നുറപ്പ്.