Home Featured കര്‍ണാടകയില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.

കര്‍ണാടകയില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.

ബംഗളൂരു: ദേശീയ രാഷ്ട്രീയത്തില്‍ വന്‍സ്വാധീനം ചെലുത്താനിടയാക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച തീരും.പത്തിന് ജനം വിധിയെഴുതും. ബി.ജെ.പി ഭരണം നിലനിര്‍ത്താന്‍ സര്‍വ ആയുധങ്ങളും പുറത്തെടുത്തപ്പോള്‍ ഭരണവിരുദ്ധവികാരം അനുകൂലമാക്കി ഭരണം തിരിച്ചുപിടിക്കാനാകുമെന്ന വന്‍ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവസാനദിവസവും രംഗത്തിറക്കി ദേശീയതയും ഹിന്ദുത്വയുമാണ് ബി.ജെ.പി പ്രചാരണവിഷയമാക്കിയതെങ്കിലും ജനകീയപ്രശ്നങ്ങള്‍ ഉയര്‍ത്തി ഗതിതിരിച്ചുവിടാന്‍ രാഹുലിനും പ്രിയങ്കക്കും കഴിഞ്ഞിട്ടുണ്ട്.

അതിനിടെ, ലിംഗായത്ത് സമുദായത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു.വോട്ടുചെയ്യുമ്ബോള്‍ ഹനുമാനെ ഓര്‍ക്കണമെന്നതടക്കമുള്ള പ്രസ്താവനകള്‍ നടത്തിയ മോദിക്കെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. അതേസമയം, ബി.ജെ.പി സര്‍ക്കാറിന്റെ അഴിമതിക്കെതിരെ കൈക്കൂലിക്കണക്ക് സഹിതം വിശദീകരിച്ച്‌ നല്‍കിയ പത്രപരസ്യങ്ങളുടെ പേരില്‍ കമീഷന്‍ കോണ്‍ഗ്രസിന് നോട്ടീസ് അയച്ചിട്ടുണ്ട്.

അവസാനദിനങ്ങളില്‍ ബംഗളൂരു നഗരത്തിലാണ് എല്ലാ പാര്‍ട്ടികളും ശ്രദ്ധകേന്ദ്രീകരിച്ചത്. ശനി, ഞായര്‍ ദിവസങ്ങളില്‍ മോദിയുടെ വന്‍ റോഡ് ഷോ ബംഗളൂരുവില്‍ നടത്തിയപ്പോള്‍ കോണ്‍ഗ്രസ് ഹുബ്ബള്ളിയില്‍ നടത്തിയ റാലിയില്‍ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ ഒരുമിച്ച്‌ അണിനിരത്തി. ഞായറാഴ്ച പുലികേശി നഗറില്‍ നടത്തിയ കോണ്‍ഗ്രസ് പരിപാടിയില്‍ രാഹുലും ശിവാജി നഗറില്‍ രാത്രി നടന്ന പരിപാടിയില്‍ രാഹുലും പ്രിയങ്കയും പങ്കെടുത്തു.

മൈസൂരു മേഖലയില്‍ ശക്തമായ സ്വാധീനമുള്ള ജെ.ഡി.എസിന്റെ പ്രചാരണത്തില്‍ അനാരോഗ്യത്തിനിടയിലും മുന്‍ പ്രധാനമന്ത്രി ദേവഗൗഡ പങ്കെടുത്തു. കോണ്‍ഗ്രസ് 141 സീറ്റിന്റെ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ അവകാശപ്പെട്ടു.

കേരള സ്റ്റോറിയുടെ പ്രദര്‍ശനം തമിഴ്‌നാട്ടില്‍ നിറുത്തി, കര്‍ണാടകയില്‍ പ്രത്യേക ഷോ

ദ കേരള സ്റ്റോറിയുടെ പ്രദര്‍ശനം തമിഴ്‌നാട്ടിലെ മള്‍ട്ടിപ്ലസ്‌കളില്‍ നിറുത്തിവച്ചു. അതേസമയം ബംഗളൂരുവിലെ തിയേറ്ററില്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ വിദ്യാര്‍ത്ഥികളോടൊപ്പം സിനിമ കണ്ടു. ചിത്രത്തിന് ലഭിച്ച മോശം പ്രതികരണവും പ്രദര്‍ശനം കാണാനാന്‍ ആളുകളെത്താതുമാണ് ചെന്നൈയിലെ തിയേറ്ററുകളില്‍ പ്രദര്‍ശനം നിറുത്തി വയ്ക്കാന്‍ കാരണം. നാം തമിഴര്‍ എന്ന സംഘടനയുടെപ്രധാന നേതാവും നടനുമായ സീമാന്റെ നേതൃത്വത്തില്‍ ചെന്നൈയിലെ സ്കൈവാക്ക് മാളിന് സമീപമായിരുന്നു പ്രതിഷേധം.

സീമാന്റെ ആഹ്വാനപ്രകാരം സംഘടനയുടെസിനിമ നടക്കുന്ന ഹാളിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാം തമിഴര്‍ സംഘടനയുടെ നേതൃത്വത്തില്‍ കോയമ്ബത്തൂര്‍, വെല്ലൂര്‍, പുതുച്ചേരി തുടങ്ങിയിവിടങ്ങളിലും പ്രതിഷേധമുണ്ടായിരുന്നു. എസ്.ഡി.പി.ഐ, തമിഴ്‌നാട് മുസ‌്‌ലിം മുന്നേറ്റ കഴകം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലും വിവിധ തിയേറ്ററുകളിലും മള്‍ട്ടിപ്ലക്സുകളിലും പ്രതിഷേധം നടന്നു. മായാജാല്‍മാള്‍, ഇ,സി.ആ‌ര്‍ മാള്‍, ടീനഗ‌ര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് സിനിമയ്‌ക്കെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധിച്ചത്. ഇതിനെ തുടര്‍ന്നാണ് തമിഴ്‌നാട് മള്‍ട്ടിപ്ലക്സ് അസോസിയേഷന്‍ സിനിമയുടെ പ്രദര്‍ശനം താല്‍കാലികമായി നിറുത്തിവയ്ക്കാന്‍ തീരുമാനിച്ചത്.

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ആയുധമായാണ് ബി.ജെ.പി കേരള സ്റ്റോറിയെ എടുത്തിരിക്കുന്നത്. ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യയാണ് ബി.ജെ.പി അദ്ധ്യക്ഷന്‍ ജെ.പി നദ്ദയ്ക്കൊപ്പം സിനിമ കാണാന്‍ വിദ്യാര്‍ത്ഥിനികള ക്ഷണിച്ചത്. ബംഗളൂരു ഗരുഡ മാളില്‍ ഇന്നലെ രാത്രി എട്ടിന് നടന്ന പ്രദര്‍ശനത്തില്‍ നൂറോളം വിദ്യാര്‍ത്ഥിനികള്‍ എത്തിയിരുന്നു. അതേസമയം കേരളത്തില്‍ ചെറിയ ചില പ്രതിഷേധങ്ങള്‍ ഒഴിച്ചാല്‍ മറ്റു പ്രശ്നങ്ങളൊന്നുമില്ലാതെ പ്രദ‌ര്‍ശനം നടക്കുകയാണ്. ഈ മാസം അഞ്ചിനാണ് സിനിമി റിലീസായത്

You may also like

error: Content is protected !!
Join Our WhatsApp Group