Home Featured വീണ്ടും കൊഴിഞ്ഞുപോക്ക്; കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ ബിജെപി വിട്ടു

വീണ്ടും കൊഴിഞ്ഞുപോക്ക്; കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ ബിജെപി വിട്ടു

ബെംഗ്‌ളുറു: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടകയില്‍ ബിജെപിക്ക് വലിയ തിരിച്ചടി നല്‍കി മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ പാര്‍ട്ടി വിട്ടു.എംഎല്‍എ സ്ഥാനവും അദ്ദേഹം രാജിവച്ചു. ഷിരാസിയില്‍ സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്ഡെ കഗേരിയെ കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചു. ജഗദീഷ് ഷെട്ടറുടെ അടുത്ത നീക്കം എന്തായിരിക്കുമെന്നത് ഇപ്പോഴും ദുരൂഹമാണ്.ഒരു തവണ കൂടി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആഗ്രഹത്തിലായിരുന്നു ഷെട്ടര്‍. എന്നാല്‍ പാര്‍ട്ടി ഇതുവരെ സീറ്റ് നല്‍കാന്‍ തയ്യാറായിട്ടില്ല.

തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഷെട്ടര്‍ നേരത്തെ ബിജെപി കേന്ദ്ര നേതാക്കളെ അറിയിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, പ്രഹ്ലാദ് ജോഷി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവര്‍ രാത്രിയില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് കടുത്ത നടപടികളിലേക്ക് പോയത്.ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് അഭ്യൂഹമുണ്ട്. കോണ്‍ഗ്രസിന്റെ സംസ്ഥാന തിരഞ്ഞെടുപ്പ് ചുമതലയുള്ള രണ്‍ദീപ് സുര്‍ജേവാല വിളിച്ച്‌ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതായാണ് റിപ്പോര്‍ട്ട്.

ഇതുവരെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സമീപിച്ചിട്ടില്ലെന്നും എന്നാല്‍ കോണ്‍ഗ്രസില്‍ ചേരുന്നത് സംബന്ധിച്ച്‌ അടുത്ത ആളുകളുമായി ചര്‍ച്ച നടത്തുമെന്നും ഷെട്ടാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിക്കുമോയെന്ന ചോദ്യത്തിന്, പ്രധാനമന്ത്രി മോദിയുമായോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായോ ബന്ധപ്പെടാന്‍ താന്‍ ഒരു ശ്രമവും നടത്തുന്നില്ലെന്ന് ഷെട്ടാര്‍ പറഞ്ഞു.പാര്‍ട്ടി കെട്ടിപ്പടുത്ത മുതിര്‍ന്നവരെ ബോധപൂര്‍വം അപമാനിക്കുകയാണെന്ന് ഷെട്ടാര്‍ പറഞ്ഞു. ഇത് പാര്‍ട്ടിക്ക് ദോഷം ചെയ്യും. ബിജെപി രാജ്യത്തെ ലിംഗായത്ത് നേതൃത്വത്തെ തകര്‍ക്കുകയാണെന്നും ഷെട്ടാര്‍ ആരോപിച്ചു.

ഷെട്ടാര്‍ ഹുബ്ബള്ളി-ധാര്‍വാഡ് (സെന്‍ട്രല്‍) മണ്ഡലത്തെയാണ് നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്. അടുത്തിടെ അത്താണി മണ്ഡലത്തില്‍ നിന്ന് ടിക്കറ്റ് നിഷേധിക്കപ്പെട്ട മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദി കോണ്‍ഗ്രസില്‍ ചേര്‍ന്ന് അതേ മണ്ഡലത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ്. ജഗദീഷ് ഷെട്ടാര്‍ എന്ന ക്ലീന്‍ ഇമേജുള്ള നേതാവിനെ കൂടി തങ്ങളുടെ വശത്താക്കാന്‍ കോണ്‍ഗ്രസ് കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് വീരപ്പ മൊയ്‍ലി

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വീരപ്പ മൊയ്‍ലി.നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കുറഞ്ഞത് 130 സീറ്റുകള്‍ നേടുമെന്നും ബി.ജെ.പിയുടെ ദക്ഷിണേന്ത്യയിലേക്കുള്ള കവാടം പൂര്‍ണമായും അടയുമെന്നും അദ്ദേഹം പറഞ്ഞു. ‘കോണ്‍ഗ്രസിന് അനുകൂലമായാണ് മാറ്റത്തിന്‍റെ കാറ്റ് വീശുന്നത്. ബി.ജെ.പി തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ബി.ജെ.പി നേതാക്കള്‍ തമ്മിലും അണികള്‍ തമ്മിലും ഐക്യമില്ല.

പലരും സീറ്റ് നിഷേധിക്കപ്പെട്ടതോടെ രാജിവെച്ച്‌ കോണ്‍ഗ്രസിലേക്കോ മറ്റ് പാര്‍ട്ടികളിലേക്കോ അഭയം പ്രാപിക്കുകയാണ്.’ – വീരപ്പ മൊയ്‍ലി പി.ടി.ഐയോട് പറഞ്ഞു.കേന്ദ്രത്തില്‍ സര്‍ക്കാറുണ്ടാക്കുന്നതില്‍ കര്‍ണാടകക്ക് നിര്‍ണായക പങ്കുണ്ടെന്ന് പറഞ്ഞ അദ്ദേഹം, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ വിജയം 2024 ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വഴിയൊരുക്കുമെന്നും അഭിപ്രായപ്പെട്ടു.

കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും വീരപ്പ മൊയ്‍ലി ആരോപിച്ചു. മെയ് 10നാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 13നാണ് ഫലപ്രഖ്യാപനം.

You may also like

error: Content is protected !!
Join Our WhatsApp Group