സന്നദ്ധ സംഘടനയായ ‘പ്രഥം’ നടത്തിയ സര്‍വേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍
ബംഗളൂരു: കര്‍ണാടകയിലെ സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് അക്ഷരമാലയോ ഗണിതത്തിലെ കൂട്ടലോ കുറക്കലോ അറിയില്ല. എട്ടാംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പോലും ഒന്നാം ക്ലാസുകളിലേതടക്കം താഴെയുള്ള ക്ലാസുകളിലെ പുസ്തകങ്ങള്‍ വായിക്കാനുമറിയില്ല. രാജ്യത്തെ സ്കൂള്‍ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ 1995 മുതല്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘പ്രഥം’ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍.
സര്‍വേ വിവരങ്ങളുള്ള ‘ആന്വല്‍ സ്റ്റാറ്റസ് ഓഫ് എജുക്കേഷന്‍ 2022’ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒന്നാംക്ലാസില്‍ പഠിക്കുന്ന 44 ശതമാനം വിദ്യാര്‍ഥികള്‍ക്കും അക്ഷരമാല പോലും അറിയില്ല. കുട്ടികളുടെ പഠനനിലവാരം വന്‍തോതില്‍ കുറയുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 22.2 ശതമാനം പേര്‍ക്ക് മാത്രമേ കണക്ക് കിഴിക്കാന്‍ അറിയൂ. 2018ല്‍ 26.4 പേര്‍ക്ക് ഇത് അറിയാമായിരുന്നു. 20.5 ശതമാനം കുട്ടികള്‍ക്ക് 2018ല്‍ കണക്ക് കൂട്ടാന്‍ അറിയുമായിരുന്നു.
എന്നാല്‍, 2022ല്‍ ഇവരുടെ എണ്ണം 13.3 ശതമാനമായി കുറഞ്ഞു. എട്ടാം ക്ലാസിലെ 22.5 ശതമാനം കുട്ടികള്‍ക്ക് മാത്രമേ ഒന്നാംക്ലാസ് പുസ്തകങ്ങള്‍ വായിക്കാനറിയൂ. 59.9 ശതമാനം പേര്‍ക്ക് രണ്ടാംക്ലാസുകളിലെ പുസ്തകം വായിക്കാനറിയാം.
30 ജില്ലകളിലെ 900 ഗ്രാമങ്ങളിലെ 17,814 വീടുകളിലെ കുട്ടികള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. മൂന്നുമുതല്‍ 16 വയസ്സുവരെ പ്രായമുള്ള 31,854 വിദ്യാര്‍ഥികളാണ് സര്‍വേയില്‍ പങ്കെടുത്തത്. 2018ല്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന 66.2 ശതമാനം ആണ്‍കുട്ടികള്‍ക്ക് രണ്ടാം ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ വായിക്കാന്‍ അറിയുമായിരുന്നു. എന്നാല്‍, 2022ല്‍ ഇത് 53.2 ശതമാനമായി കുറഞ്ഞു.
പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഇത് 73.8 ശതമാനത്തില്‍ നിന്ന് 65.8 ശതമാനമായാണ് കുറഞ്ഞത്. 2012ല്‍ അഞ്ചാംക്ലാസിലെ 48.57 ശതമാനം വിദ്യാര്‍ഥികള്‍ക്ക് രണ്ടാംക്ലാസിലെ പുസ്തകങ്ങള്‍ വായിക്കാന്‍ കഴിയുമായിരുന്നു.എന്നാല്‍ 2022ല്‍ ഇത് 30.2 ശതമാനമായി കുറഞ്ഞു. കര്‍ണാടകയില്‍ സ്കൂളില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തിലും വന്‍ കുറവാണുള്ളത്. 2006ല്‍ 78.7 ശതമാനമായിരുന്നു സ്കൂളില്‍ എത്തിയിരുന്ന കുട്ടികളുടെ എണ്ണം. ഇത് 2022ല്‍ 76.3 ശതമാനമായി കുറഞ്ഞു.
പാർസൽ ഭക്ഷണം; തിയതിയും സമയവും രേഖപ്പെടുത്തിയ സ്റ്റിക്കർ നിർബന്ധം, ഉത്തരവ് ഇറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോട് കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികള്‍ നിരോധിച്ച് ആരോഗ്യവകുപ്പിന്‍റെ ഉത്തരവ്. സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കണമെന്നാണ് നിര്‍ദ്ദേശം.
ഫുഡ്‌സേഫ്റ്റി സ്റ്റാന്റേര്‍ഡ്‌സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം. ഇത്തരം ഭക്ഷണം എത്തിക്കുവാന്‍ കൂടുതല്‍ സമയമെടുക്കുന്ന സ്ഥലങ്ങളില്‍ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നിലനിര്‍ത്തേണ്ടതാണ്. ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്മാവില്‍ 2 മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികരവും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതുമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചില നിയന്ത്രണങ്ങള്‍ അത്യാവശ്യമാണെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തതെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.