ബംഗളൂരു: പുതുവത്സര പാര്‍ട്ടികളില്‍ വിതരണം ചെയ്യാനായി കൊണ്ടുവന്ന 6.31 കോടിയുടെ മയക്കുമരുന്ന് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്‍റെ നേതൃത്വത്തില്‍ പിടികൂടി.രണ്ടു വിദേശികളടക്കം എട്ടുപേരെ പിടികൂടി. മൂന്നു വ്യത്യസ്ത സ്ഥലങ്ങളില്‍ നടത്തിയ തിരച്ചിലിലാണിത്.കൊത്തന്നൂര്‍ പൊലീസ് പരിധിയിലാണ് ബംഗളൂരു, ഹൈദരാബാദ് സ്വദേശികളായ ആറുപേര്‍ പിടിയിലായത്. പുതുവത്സരാഘോഷത്തിനായി മയക്കുമരുന്ന് കടത്തുമെന്ന വിവരത്തെ തുടര്‍ന്ന് ഒരുമാസത്തിലധികമായി പൊലീസ് നിരീക്ഷണം നടത്തിവരുകയായിരുന്നു.
ബംഗളൂരു, ഹൈദരാബാദ്, ഗോവ, ഡല്‍ഹി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ താമസിക്കുന്ന നൈജീരിയക്കാരില്‍നിന്നാണ് സംഘം മയക്കുമരുന്നു വാങ്ങിയത്. കൊത്തന്നൂരില്‍ വീട് വാടകക്കെടുത്ത് മയക്കുമരുന്ന് സൂക്ഷിച്ച് വന്‍വിലക്ക് പുതുവത്സര ആഘോഷത്തിനായി ആവശ്യക്കാര്‍ക്ക് വില്‍ക്കാനായിരുന്നു പദ്ധതി.
7.1 കിലോഗ്രാം കഞ്ചാവ്, 7.3 കിലോ എം.ഡി.എം.എ, 250 മയക്കുമരുന്ന് ഗുളികകള്‍, നാലു കിലോ ഹഷീഷ് ഓയില്‍, 440 ഗ്രാം ചരസ്, 2.3 കിലോ എം.ഡി.എം.എ എന്നിങ്ങനെയാണ് വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് സംഘം കണ്ടെത്തിയത്. ഇവക്ക് മൊത്തം ആറുകോടി രൂപ വില വരും.ഇലക്‌ട്രോണിക്സ് സിറ്റിയില്‍ നടത്തിയ മറ്റൊരു പരിശോധനയില്‍ ഐവറി കോസ്റ്റ് സ്വദേശിയെ 250 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയിട്ടുമുണ്ട്.
ഇതിന് 25 ലക്ഷം രൂപ വില വരും.ബാനസവാഡിയില്‍ നടത്തിയ മറ്റൊരു പരിശോധനയില്‍ കോസ്റ്ററീക സ്വദേശി ആറു ലക്ഷം രൂപ വിലവരുന്ന കൊക്കെയ്ന്‍, മയക്കുമരുന്ന് ഗുളികകള്‍ എന്നിവയുമായി പിടിയിലായി.
*സജി ചെറിയാന്‍ തിരിച്ചെത്തുന്നു, വീണ്ടും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ഉടൻ
*തിരുവനന്തപുരം:* സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനത്തെ തുടര്‍ന്നാണ് സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി എത്തുന്നത്. ജൂലൈ മൂന്നിന് മല്ലപ്പള്ളിയില്‍ നടത്തിയ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്നാണ് സജി ചെറിയാന് മന്ത്രിസ്ഥാനം നഷ്ടമായത്.
ജനുവരി 23ന് ആരംഭിക്കുന്ന സഭാ സമ്മേളനത്തിന് മുന്‍പ് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാനാണ് തീരുമാനമെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗവര്‍ണറുടെ സൗകര്യം നോക്കി തിയതി തീരുമാനിക്കാന്‍ ആണ് ധാരണയായിരിക്കുന്നത്. തിയതി തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. സജി ചെറിയാന്‍ വിവാദ പ്രസംഗത്തിന്റെ പേരില്‍ രാജി വെച്ചപ്പോള്‍ അദ്ദേഹത്തിന് പകരം മറ്റൊരു മന്ത്രിയെ ഉള്‍പ്പെടുത്തിയിരുന്നില്ല.
പകരം സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്കായി നല്‍കുകയാണ് ചെയ്തത്. തിരുവല്ല ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ക്ലീന്‍ ചീറ്റ് നല്‍കിയതോടെ സജി ചെറിയാനെ തിരികെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നതില്‍ മറ്റ് നിയമ തടസങ്ങള്‍ ഇല്ലെന്ന വിലയിരുത്തലിലാണ് സിപിഎം.