ദില്ലി: രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ). നവംബർ 19 ന് പണിമുടക്ക് പ്രഖ്യാപിച്ചതിനാൽ രാജ്യത്തുടനീളമുള്ള ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടും. യൂണിയനിൽ സജീവമായതിന്റെ പേരിൽ ബാങ്ക് ജീവനക്കാരെ മനഃപൂർവം ഇരകളാകുന്ന രീതിയുണ്ട്, ഇതിൽ പ്രതിഷേധിച്ചാണ് പണി മുടക്കുമെന്ന് എഐബിഇഎ അംഗങ്ങൾ വ്യക്തമാക്കിയത്. ഈയിടെയായി യൂണിയനിൽ അംഗമായവരെ കരുതിക്കൂട്ടി ഉപദ്രവിക്കുന്നത് വർദ്ധിച്ചിട്ടുണ്ടെന്ന് എഐബിഇഎ ജനറൽ സെക്രട്ടറി സിഎച്ച് വെങ്കിടാചലം പറഞ്ഞു.
പണിമുടക്ക് ദിവസങ്ങളിൽ ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടും എന്നുള്ളതിനാൽ തന്നെ ഉപഭോക്താക്കൾ അത്യാവശ്യ ഇടപാടുകൾ മുൻകൂട്ടി ചെയ്യുന്നത് നല്ലതായിരിക്കും. കാരണം പല പേയ്‌മെന്റുകളുടെയും അവസാന ദിവസം ബാങ്കിലെത്താമെന്ന കരുതി മാറ്റി വെച്ചാൽ പണിമുടക്ക് കാരണം സേവനം ലഭിച്ചെന്നു വരില്ല. രാജ്യത്തെ എടിഎം സേവനങ്ങളും തടസ്സപ്പെട്ടേക്കാം. നവംബർ 19 മൂന്നാം ശനിയാഴ്ചയാണ്.
സാധരണ എല്ലാ ബാങ്കുകളും ഒന്നും മൂന്നും ശനിയാഴ്ചകളിൽ തുറന്നിരിക്കും, എന്നാൽ പണിമുടക്ക് ആയതിനാൽ ശനിയാഴ്ച സേവനങ്ങൾ തടസ്സപ്പെടും ഒപ്പം അടുത്ത ദിവസം ഞായർ ആയതിനാൽ ബാങ്ക് അവധിയാണ്.
കര്‍ണാടകയിലെ ദന്ത ഡോക്ടറുടെ മരണം: പ്രത്യേക അന്വേഷണ സംഘം കേരളത്തില്‍
മംഗളൂരു: കാസര്‍കോട് ബദിയടുക്കയിലെ ദന്തഡോക്ടര്‍ കൃഷ്ണമൂര്‍ത്തി കുന്താപുരം റെയില്‍പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണത്തിന് കര്‍ണാടക പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ചു.ഈ സംഘം ചൊവ്വാഴ്ച കുന്താപുരത്തും ബദിയടുക്കയിലും അന്വേഷണമാരംഭിച്ചു. കൃഷ്ണമൂര്‍ത്തിയുടെ മൃതദേഹം ചിതറിയ നിലയില്‍ കിടന്ന റെയില്‍പാളവും പരിസരവും ഉടുപ്പി ജില്ല പൊലീസ് സൂപ്രണ്ട് അക്ഷയ് മജീന്ദ്ര സന്ദര്‍ശിച്ച് പരിശോധന നടത്തി.
എസ്.പി നിയോഗിച്ച കുന്താപുരം ഇന്‍സ്പെക്ടര്‍ ഗോപീകൃഷ്ണയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘവും ഒപ്പമുണ്ടായിരുന്നു. കുന്താപുരം താലൂക്കിലെ ഹട്ടിയങ്ങാടി വില്ലേജില്‍ കാടുഅജ്ജിമാനി റെയില്‍വേ ട്രാക്കിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് എല്ലാ കോണുകളിലും അന്വേഷണം നടത്തുമെന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് കുന്താപുരം ഡിവൈ.എസ്.പി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കേരള പൊലീസിന്റെ സഹകരണത്തോടെയാണ് കുന്താപുരം പൊലീസ് അന്വേഷണം നടത്തുന്നതെന്ന് അറിയിച്ചു.പിതാവിന്റെ മരണത്തിന് ഇടയാക്കിയ സാഹചര്യങ്ങള്‍ അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മകള്‍ ഡോ. വര്‍ഷ കര്‍ണാടക ആഭ്യന്തര മന്ത്രി അറഗ ജ്ഞാനേന്ദ്രകുമാറിന് മംഗളൂരുവില്‍ നിവേദനം നല്‍കിയിരുന്നു. ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഉടുപ്പി ജില്ലാ പൊലീസ് സൂപ്രണ്ട് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
കൃഷ്ണമൂര്‍ത്തിയുടെ മരണവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് നേതാവ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ബദിയടുക്ക പൊലീസ് ആത്മഹത്യാപ്രേണാകുറ്റം ചുമത്തി കേസെടുത്തിരുന്നു. അറസ്റ്റിലായ ഇവര്‍ ഇപ്പോള്‍ ജയിലിലാണ്. ഡോക്ടറുടെ ക്ലിനിക്കില്‍ പരിശോധനക്ക് വന്ന യുവതിയോട് മോശമായി പെരുമാറി എന്ന് ആരോപിച്ച് അക്രമം നടത്തിയതാണ് ആത്മഹത്യ പ്രേരണാകുറ്റം. കുന്താപുരം ഇന്‍സ്പെക്ടറെ കൂടാതെ എസ്.ഐമാരായ പവന്‍, ശ്രീധര്‍ നായക്, പ്രസാദ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.