ബംഗളൂരു: കര്‍ണാടകയിലെ ബി.ജെ.പി പ്രവര്‍ത്തകനെതിരെ ഗുരുതര ആരോപണങ്ങളുമായി ദലിതരടക്കമുള്ള സ്ത്രീകള്‍ രംഗത്ത്. സ്വന്തം ഉടമസ്ഥതയിലുള്ള കോഫി പ്ലാന്റേഷനില്‍ പൂട്ടിയിട്ടതായി ആരോപിച്ച് 16 ദലിത് സ്ത്രീകളാണ് ബി.ജെ.പി അനുയായി ജഗദീശ്വ ഗൗഡക്കെതിരെ രംഗത്തുവന്നത്.
ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്നും ഈ സ്ത്രീകള്‍ സാക്ഷ്യപ്പെടുത്തുന്നു. ക്രൂരമായ പീഡനത്തിനൊടുവില്‍ അതിലൊരു ഗര്‍ഭിണിക്ക് കുഞ്ഞിനെ നഷ്ടമാവുകയും ചെയ്തു. സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതികളുടെ പരാതിയില്‍ ജഗദീശ്വ ഗൗഡക്കും മകന് തിലക് ഗൗഡക്കും എതിരെ ബംഗളൂരു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരും ഒളിവിലാണ്. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.
അതിനിടെ, ജഗദീശ്വ പാര്‍ട്ടി നേതാവാണെന്ന റിപ്പോര്‍ട്ട് ബി.ജെ.പി തള്ളിയിട്ടുണ്ട്. ജഗദീശ്വ പാര്‍ട്ടി അംഗം പോലുമല്ലെന്നും കേവലമൊരു അനുയായി മാത്രമാണെന്നുമാണ് ബി.ജെ.പി പറയുന്നത്. ബി.ജെ.പിയെ അനുകൂലിക്കുന്ന ഒരു വോട്ടര്‍ മാത്രമാണ് ജഗദീശ്വ എന്നും ജില്ല വക്താവിന്റെ വിശദീകരണമുണ്ട്.
ജഗദീശ്വ ഗൗഡ തങ്ങളുടെ ബന്ധുക്കളെ പീഡിപ്പിച്ചുവെന്നാരോപിച്ച് ഒക്ടോബര്‍ എട്ടിന് ഒരുകൂട്ടം ആളുകള്‍ ബലെഹൊന്നൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ ഉടന്‍ തന്നെ അവര്‍ പരാതി പിന്‍വലിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ഗര്‍ഭിണിയായ യുവതിയെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിക്കയുണ്ടായി. അതോടെയാണ് പീഡന കഥകള്‍ പുറംലോകമറിയുന്നത്.
10ഓളം സ്ത്രീകളെ ഒരു മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് ഉടമയെ ചോദ്യം ചെയ്തതിനുശേഷമാണ് ഇവരെ മോചിപ്പിച്ചത്. 15 ദിവസമായി ഈ യുവതികള്‍ വീട്ടുതടങ്കലിലായിരുന്നു. ഒരു ദിവസം എന്നെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചു. ക്രൂരമായി മര്‍ദ്ദനമേറ്റ് ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടമായി. എന്റെ ഫോണ്‍ അയാള്‍ പിടിച്ചുവാങ്ങി.-മര്‍ദ്ദനത്തിനിരയായ യുവതി പറയുന്നു. മകളെയും മരുമകനെയും ജഗദീശ്വ ഗൗഡ മര്‍ദ്ദിച്ചതായി യുവതിയുടെ മാതാവും പൊലീസിനോട് പറഞ്ഞു. രണ്ടു മാസം ഗര്‍ഭിണിയായിരുന്നു യുവതി.
ബംഗളൂരുവില്‍ നബിദിനാഘോഷത്തിനിടെ വാളും വെട്ടുകത്തിയും വീശി പ്രകടനം : 18 പേര് കസ്റ്റഡിയില്‍
ബംഗളൂരു: ബംഗളൂരു നഗരത്തില്‍ നബിദിനാഘോഷത്തിനിടെ വാളും വെട്ടുകത്തിയും വീശി പ്രകടനം നടത്തിയ സംഭവത്തില്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട 18 പേരെ കസ്റ്റഡിയിലെടുത്തു.
ഇതില്‍ 13 പേര് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളാണ്. നബിദിനാഘോഷത്തിന്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനു പിന്നാലെയാണ് പൊലീസ് നടപടിയെടുത്തത്.
കസ്റ്റഡിയിലുള്ളവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും സമീപകാലത്ത് നടന്ന സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇവര്‍ പരിപാടിക്കിടെ വാള് വീശിയതെന്നും പൊലീസ് പറഞ്ഞു. ആയുധ നിയമപ്രകാരം നിയമവിരുദ്ധമായി കൂട്ടംചേരല്‍, പൊതുസമാധാനം തടസ്സപ്പെടുത്തല്‍, വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞാഴ്ച കര്‍ണാടകയില്‍ തീവ്രവലതുപക്ഷ സംഘടനകള്‍ റാലി നടത്തിയിരുന്നു. പതിനായിരത്തോളം ആളുകളാണ് റാലിയില്‍ പങ്കെടുത്തത്. അതില്‍ ഭൂരിഭാഗവും വാള് ചുഴറ്റി ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചിരുന്നു. പൊലീസുകാരെ കണ്ടിട്ടും അവര്‍ക്ക് കൂസലുണ്ടായില്ല.
കര്‍ണാടക മന്ത്രിയും ഭരണ കക്ഷി എം.എല്‍.എമാരും വരെ റാലിയില്‍ പങ്കെടുത്തിരുന്നു. പരിപാടിയില്‍ വാള് ചുഴറ്റിയവര്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സംഭവത്തില്‍ പരാതി ലഭിക്കാത്തതിനാല്‍ ആരുടെ പേരിലും കേസെടുത്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.