ബെംഗളൂരു: ഐഎസ്എല്ലിലെ മോശം റഫറിയിംഗിന് ഈ സീസണിലും മാറ്റമില്ല. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് അര്‍ഹതപ്പെട്ട ഗോൾ റഫറി നിഷേധിച്ചതാണ് ബെംഗളൂരുവിനെതിരായ അവരുടെ തോൽവിയിലേക്ക് നയിച്ചത്. ഇതിനെതിരെ ആരാധകര്‍ക്കിടയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
കഴിഞ്ഞ സീസണിൽ മോശം റഫറിയിംഗ് മൂലം ഈസ്റ്റ് ബംഗാളിനെതിരെ ജയം നിഷേധിക്കപ്പെട്ടതോടെ കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണ പരസ്യമായി പ്രതിഷേധം അറിയിച്ചിരുന്നു. പുതിയ സീസണിലെത്തുമ്പോഴും റഫയറിംഗ് പഴയ പടി തന്നെ. ഇത്തവണത്തെ ആദ്യത്തെ ഇര നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡായി. ബെംഗളൂരുവിനെതിരെ ഇഞ്ച്വറിടൈമിൽ ജോണ്‍ ഗാസ്റ്റ നേടിയ ഗോൾ നിഷേധിക്കപ്പെട്ടു. ഗാസ്റ്റയുടെ ഷോട്ട് ഓഫ് സൈഡ് പൊസിഷനിലായിരുന്ന റൊമോയ്ൻ ഫിലിപ്പോസിന്റെ കാലിൽ തട്ടിയെന്നായിരുന്നു റഫറി വിധിച്ചത്. നിര്‍ണായക ഗോൾ നിഷേധിക്കപ്പെട്ടതോടെ നോര്‍ത്ത് ഈസ്റ്റ് ഒറ്റഗോളിന് തോറ്റു.
മാറ്റത്തിന്റെ പാതയിലുള്ള ഐഎസ്എല്ലിനും ഇന്ത്യൻ ഫുട്ബോളിനും നാണക്കേടാണ് തുടര്‍ക്കഥയാവുന്ന മോശം റഫറിയിംഗ്. ഒന്‍പതാം സീസണിലെത്തിയിട്ടും വാര് അടക്കമുള്ള ആധുനിക സംവിധാനങ്ങൾ കൊണ്ടുവരാത്തതിൽ ആരാധകര്‍ കടുത്ത രോഷത്തിലാണ്. റഫറിയിംഗ് നിലവാരം മെച്ചപ്പെടുത്തിയില്ലെങ്കിൽ മികച്ച വിദേശതാരങ്ങളും പരിശീലകരും ഇവിടെ വരില്ലെന്നും അവര്‍ പറയുന്നു.
അതേസമയം ഐഎസ്എല്ലിൽ ബെംഗളൂരു എഫ്സി വിജയത്തുടക്കം നേടി. ബിഎഫ്സിയുടെ ഹോം ഗ്രൗണ്ടായ ശ്രീ കാണ്ഠീരവ സ്റ്റേഡിയത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒറ്റ ഗോളിനാണ് ബെംഗളൂരു തോൽപ്പിച്ചത്. 87-ാം മിനിറ്റിൽ അലൻ കോസ്റ്റയാണ് വിജയ ഗോൾ നേടിയത്. ഇഞ്ച്വറിടൈമിൽ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോൾ മടക്കിയെങ്കിലും ഓഫ് സൈഡ് വിളിച്ചത് വഴിത്തിരിവായി. മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് കളിയിലെ താരം.
ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തിനും മഴ? പിച്ച് റിപ്പോര്‍ട്ട്, മത്സരം കാണാനുള്ള വഴി
റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യ ലക്ഷ്യമിടുന്നത് പരമ്പരയില്‍ ഒപ്പമെത്താനാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം ദക്ഷിണാഫ്രിക്ക് ജയിച്ചിരുന്നു. റാഞ്ചിയില്‍ രണ്ടാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ ടീമില്‍ മാറ്റങ്ങളുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മുന്‍നിരയില്‍ നാല് താരങ്ങള്‍ക്കും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. മാറ്റം വരുത്തുന്നുണ്ടെങ്കില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ മാത്രമെ മാറ്റങ്ങള്‍ വരുത്തൂ. റിതുരാജ് ഗെയ്കവാദിന് പകരം രജത് പടിധാര്‍ ടീമിലെത്താന്‍ സാധ്യതയേറെയാണ്. മത്സരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാം…
വേദി, സമയം, കാണാനുള്ള വഴികള്‍
ഉച്ചയ്ക്ക് 1.30നാണ് ടോസ്. റാഞ്ചിയിലെ ജെഎസ്സിഎ സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സ് ആണ് ഇന്ത്യയിലെ മത്സരങ്ങളുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാര്‍. ഡിസ്നി+ ഹോട്സ്റ്റാറിലൂടെ മത്സരങ്ങള്‍ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും.
നേര്‍ക്കുനേര്‍
ഇതിന് മുമ്പ് 88 തവണ ഇരു ടീമുകളും ഏകദിനത്തില്‍ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ ദക്ഷിണാഫ്രിക്കയുടെ പേരിലാണ്. 50 വിജയങ്ങള്‍ ദക്ഷിണാഫ്രിക്ക അക്കൗണ്ടിലാക്കി. 35 മത്സരങ്ങളില്‍ ഇന്ത്യ ജയിച്ചു.
കാലാവസ്ഥ
പരമ്പരയിലെ ആദ്യ മത്സരം മഴയെ തുടര്‍ന്ന് 40 ഓവറാക്കി ചുരുക്കിയിരുന്നു. റാഞ്ചിയില്‍ 20 മഴയ്ക്ക് സാധ്യയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.
പിച്ച് റിപ്പോര്‍ട്ട്
പൊതുവെ റണ്ണൊഴുകുന്ന പിച്ചാണ് റാഞ്ചിയിലേത്. ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്നിലും ആദ്യം ബാറ്റ് ചെയ്യുന്ന 280ന് മുകളില്‍ സ്കോര്‍ ചെയ്തിരുന്നു. ടോസ് നേടുന്ന ടീം ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.
സാധ്യതാ ഇലവന്
ഇന്ത്യ: ശിഖര്‍ ധവാന്, ശുഭ്മാന്‍ ഗില്‍, റിതുരാജ് ഗെയ്കവാദ്, ഇഷാന് കിഷന്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്, ഷാര്‍ദുല്‍ ഠാക്കൂര്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആവേഷ് ഖാന്.
ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക്, ജന്നെമന്‍ മലാന്, തെംബ ബവൂമ, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ഹെന്റിച്ച് ക്ലാസന്, വെയ്ന്‍ പാര്‍നല്‍, കേശവ് മഹാരാജ്, കഗിസോ റബാദ, തബ്രിസ് ഷംസി, ലുംഗി എന്‍ഗിഡി.