ബംഗളൂരു: നഗരത്തിന്റെ വിവിധയിടങ്ങളില്‍ പെയ്ഡ് പാര്‍ക്കിങ് സംവിധാനമൊരുക്കാന്‍ ബൃഹത് ബംഗളൂരു മഹാനഗരപാലികെ (ബി.ബി.എം.പി). നഗരത്തില്‍ അലക്ഷ്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പോകുന്നതുമൂലമുള്ള വന്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പെയ്ഡ് പാര്‍ക്കിങ് സംവിധാനമൊരുക്കാന്‍ നടപടി തുടങ്ങിയത്.
ഇതിനായി ബി.ബി.എം.പി ടെന്‍ഡര്‍ ക്ഷണിച്ചു. 2021 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ അംഗീകരിച്ച പാര്‍ക്കിങ് നയപ്രകാരം നഗരത്തിലെ സൗജന്യ പാര്‍ക്കിങ് അവസാനിപ്പിച്ച് എല്ലായിടത്തും പെയ്ഡ് പാര്‍ക്കിങ് സൗകര്യമൊരുക്കാനാണ് ബി.ബി.എം.പി ഒരുങ്ങുന്നത്. ഇതിലൂടെ നഗരത്തില്‍ സ്വകാര്യവാഹനങ്ങള്‍ എത്തുന്നത് കുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ പദ്ധതിയിലൂടെ വര്‍ഷത്തില്‍ 188 കോടി രൂപ നേടാന്‍ കഴിയുമെന്നും ബി.ബി.എം.പി പ്രതീക്ഷിക്കുന്നു. പദ്ധതിക്കായി അര്‍ബന്‍ ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ഡയറക്ടറേറ്റാണ് വിശദമായ പഠനം നടത്തിയത്.
നഗരത്തിലെ എട്ടു സോണുകളില്‍ പദ്ധതി നടത്താനാണ് ഒരുങ്ങുന്നത്. ഇരുചക്ര-നാലുചക്ര വാഹനങ്ങള്ക്കരികില്തന്നെ സൈക്കിളുകള്‍ അടക്കം മൈക്രോ മൊബിലിറ്റി വാഹനങ്ങള്‍ക്കും ലോഡിങ്-അണ്‍ലോഡിങ് വാഹനങ്ങള്‍ക്കും പാര്‍ക്കിങ് സൗകര്യമൊരുക്കും. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ പദ്ധതി നടത്തിപ്പിനുള്ള ടെന്‍ഡര്‍ അയക്കാന്‍ കഴിയുമെന്ന് ബി.ബി.എം.പി അറിയിച്ചു. വിവിധ റോഡുകളെ മൂന്നു വിഭാഗങ്ങളായി തരംതിരിച്ചാണ് പാര്‍ക്കിങ് ഫീസ് തീരുമാനിക്കുകയെന്ന് ട്രാഫിക് എന്‍ജിനീയറിങ് സെല്‍ അധികൃതര്‍ പറഞ്ഞു.
രാവിലെ ഏഴു മുതല്‍ രാത്രി 10 വരെ 12 മുതല്‍ 15 മണിക്കൂര്‍ വരെയായിരിക്കും പാര്‍ക്കിങ് സൗകര്യം ലഭ്യമാകുക. റോഡുകളെ തിരക്കും വിപണിമൂല്യവും അടിസ്ഥാനമാക്കി എ, ബി, സി എന്നീ മൂന്നു വിഭാഗങ്ങളിലായാണ് തരംതിരിക്കുക. ‘എ’ വിഭാഗത്തില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് 15 രൂപ, നാലുചക്രവാഹനങ്ങള്‍ക്ക് 30 രൂപ എന്നിങ്ങനെയായിരിക്കും ഫീസ്. ‘ബി’ കാറ്റഗറിയില്‍ ഇരുചക്രങ്ങള്‍ക്ക് 10 രൂപ, കാറുകള്‍ക്ക് 20 രൂപ എന്നിങ്ങനെയായിരിക്കും ഫീസ്. എന്നാല്‍ ഫീസ്, സമയം എന്നിവ സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്ന് അധികൃതര്‍ പറയുന്നു.
ഐഎസ് ബന്ധമെന്ന് സംശയം, മൂന്ന് പേർ കര്‍ണാടകയിൽ അറസ്റ്റിൽ, സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായി പൊലീസ്
ബംഗ്ലൂരു : തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന സംശയിക്കപ്പെടുന്ന മൂന്ന് പേർ കര്‍ണാടകയിലെ ശിവമോഗയില്‍ അറസ്റ്റിലായി. ഷരീഖ്, മാസീ, സയിദ് യാസിന് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് തീവ്രവാദ പരിശീലനം ലഭിച്ചിരുന്നതായാണ് പൊലീസ് നൽകുന്ന വിശദീകരണം. ഇവർ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായും പൊലീസ് അറിയിച്ചു. യുഎപിഎ ചുമത്തിയാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റ് കർണാടക ആഭ്യന്തര വകുപ്പ് മന്ത്രി അരഗ ജ്ഞാനേന്ദ്ര സ്ഥിരീകരിച്ചു. അറസ്റ്റിലായവരുടെ ഐഎസ് ബന്ധം വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം ദേശീയ മാധ്യമങ്ങളോട് വിശദീകരിച്ചു. മംഗ്ലൂരു, ശിവോമഗ സ്വദേശികളാണ് പിടിയിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
അതേ സമയം, യുഎപിഎ കേസില്‍ ജയിലിലായ സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികൾ പൂർത്തിയായി. ലക്നൗ സർവകലാശാല മുന്‍ വിസിയും സാമൂഹ്യ പ്രവർത്തകയുമായ രൂപ് രേഖ വർമ, ലക്നൗ സ്വദേശിയായ റിയാസുദ്ദീന്‍ എന്നിവരാണ് കാപ്പന് വേണ്ടി ജാമ്യം നിന്നത്. ഓരോ ലക്ഷം രൂപയും രണ്ടു യുപി സ്വദേശികളുടെ ആൾ ജാമ്യവും വേണമെന്നായിരുന്നു വ്യവസ്ഥ. സ്വന്തം കാറാണ് ഒരു ലക്ഷം രൂപക്കായി രൂപ് രേഖ വർമ ജാമ്യമായി നല്‍കിയത്. യുപി സ്വദേശികളായ ജാമ്യക്കാരെ കിട്ടാത്തതിനാല്‍ നടപടികൾ വൈകുകയാണെന്നറിഞ്ഞാണ് രൂപ് രേഖ വർമ ജാമ്യം നിൽക്കുന്നതിന് തയ്യാറായത്. വൈകിട്ടോടെ ഇരുവരും ജയിലിലെത്തി ഒപ്പിട്ടു.
പരിശോധന പൂർത്തിയാകുന്നതോടെയാണ് യുഎപിഎ കേസില്‍ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിക്കുക. എന്നാല്‍ ഇഡി കേസില്‍ കൂടി ജാമ്യം ലഭിച്ചാലേ പുറത്തിറങ്ങാനാകൂ. വെള്ളിയാഴ്ചയാണ് ഇഡി കേസിലെ ജാമ്യാപേക്ഷ ലക്നൗ സെഷന്‍സ് കോടതി പരിഗണിക്കുന്നത്. ജാമ്യപേക്ഷയെ കേന്ദ്രസർക്കാർ കോടതിയിൽ എതിർത്തിട്ടുണ്ട്. ഇഡിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ഹാജരാകുമെന്നാണ് സൂചന.