Home Featured യാത്രയയപ്പ് ചടങ്ങിൽ മോദി രാഷ്ട്രപതിയെ അവഗണിച്ചെന്ന ആരോപണവുമായി ആം ആദ്മിയും കോണ്ഗ്രസും

യാത്രയയപ്പ് ചടങ്ങിൽ മോദി രാഷ്ട്രപതിയെ അവഗണിച്ചെന്ന ആരോപണവുമായി ആം ആദ്മിയും കോണ്ഗ്രസും

ദില്ലി: പാര്‍ലമെന്‍റിലെ യാത്രയയപ്പ് ചടങ്ങില്‍ അഭിവാദ്യം ചെയ്ത് നീങ്ങിയ രാഷ്ട്രപതിയെ ക്യാമറക്ക് പോസ് ചെയ്യുന്ന തിരിക്കിനിടെ  പ്രധാനമന്ത്രി അവഗണിച്ചെന്ന ആക്ഷേപവുമായി ആംആംദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും. രാഷ്ട്രപതി തൊഴുത് നീങ്ങുന്നതിന്‍റെ വിഡിയോ പങ്കു വച്ച്, സര്‍ ഇവര്‍ ഇങ്ങനെയാണ്. അങ്ങയുടെ കാലാവധി കഴിഞ്ഞു ഇനി തിരിഞ്ഞു നോക്കില്ലെന്ന പരിഹാസം ആംആദ്മി പാര്‍ട്ടി ഉയര്‍ത്തി.

സമാന രീതിയിലുള്ള  വിമര്ശനം കോണ്‍ഗ്രസ് നേതാക്കളും ഉന്നയിച്ചതിന് പിന്നാലെ പരിപാടിയുടെ മുഴുവന്‍ ദൃശ്യങ്ങള്‍ ബിജെപി പുറത്തു വിട്ടു. രാഷ്ട്രപതിയെ പ്രധാനമന്ത്രി പ്രത്യഭിവാദനം ചെയ്തെന്നും,  ദൃശ്യത്തിലെ  ഒരു ഭാഗം മാത്രം ഗൂഢോദ്ദേശ്യത്തോടെ പ്രചരിപ്പിക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി.

വിവാദങ്ങളില്ലാതെ അഞ്ച് വര്‍ഷം; രാഷ്ട്രപതിയായി രാംനാഥ് കോവിന്ദിന്‍റെ അവസാന ദിനം
ദില്ലി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ  കാലാവധി ഇന്ന് പൂര്‍ത്തിയാകുന്നു . തര്‍ക്കങ്ങള്‍ക്കോ വിവാദങ്ങള്‍ക്കോ ഇട നല്‍കാതെയാണ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം റെയ് സിന കുന്നിനോട് കോവിന്ദ് വിടപറയുന്നത്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കൊപ്പം നിന്നപ്പോഴും രാജ്യത്ത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേരെ വര്‍ധിക്കുന്ന അതിക്രമങ്ങളില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തിയിരുന്നു. 

കെ ആര്‍ നാരായണന് ശേഷം രാഷ്ട്രപതി സ്ഥാനത്തെത്തിയ ദളിത് വിഭാഗത്തിലെ രണ്ടാമത്തെ വ്യക്തി.  പദവികള്‍ പലത് വഹിച്ചിരുന്നെങ്കിലും രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളില്‍ അത്രമേല്‍ പരിചിതനല്ലാതിരുന്ന രാംനാഥ് കൊവിന്ദിനെ രാഷ്ട്രപതി സ്ഥാനത്ത് എത്തിച്ചത് വഴി രാഷ്ട്രീയ പരീക്ഷണത്തിന്‍റെ മറ്റൊരുദാഹരണം കൂടിയാണ് ബിജെപി പുറത്തെടുത്തത്. 

ഭരണഘടന പദവിയില്‍ ഒതുങ്ങിയ അഞ്ച് വര്‍ഷമായിരുന്നു രാംനാഥ് കൊവിന്ദിന്‍റേത്. ഭൂരിപക്ഷ പിന്തുണയില്‍ സര്‍ക്കാര്‍ പാസാക്കിയെടുത്ത ബില്ലുകളിലെല്ലാം അദ്ദേഹം ഒപ്പുവച്ചു. ഏറെ പ്രതിഷേധമുയര്‍ന്ന കാര്‍ഷിക നിയമങ്ങള്‍, ജമ്മുകാശ്മീര്‍ പുനസംഘടന തുടങ്ങിയ സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെല്ലാമൊപ്പം രാംനാഥ് കൊവിന്ദ് നിന്നു. ബില്ലുകളില്‍ ഒപ്പുവയ്കാതെ പലപ്പോഴും മടക്കിയിരുന്ന മുന്‍ഗാമികളില്‍ നിന്ന് അദ്ദേഹം വ്യത്യസ്തനായിരുന്നു.

സര്‍ക്കാരിനെ പിണക്കാതെ ചില ഘട്ടങ്ങളില്‍  തനിക്ക് പറയാനുള്ള കാര്യങ്ങള്‍  പറയുകയും ചെയ്തു. ആരുടെയും അവകാശങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നും, എല്ലാവരും ബഹുമാനിക്കപ്പടേണ്ടവരാണെന്നും  ദളിതുകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളോട്  രാംനാഥ് കൊവിന്ദ് പ്രതികരിച്ചു. നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷയില്‍ ഇളവ് തേടിയുള്ള  ദയാഹര്‍ജി ഒന്നിന് പിന്നാലെ ഒന്നായി എത്തിയപ്പോഴും   ശിക്ഷ വിധിച്ച നീതിപീഠത്തിന്‍റെ നിലപാടിനൊപ്പം അദ്ദേഹം നിന്നു. പ്രതിപക്ഷത്തിന് പറയാനുള്ളതും ക്ഷമയോടെ രാംനാഥ് കൊവിന്ദ് കേട്ടു. 

സംഘപരിവാര്‍ പശ്ചാത്തലമുള്ള രാംനാഥ് കൊവിന്ദ് രാഷ്ട്രപതിയായ ശേഷം മതനിരപേക്ഷ നിലപാടാണ് ഉയര്‍ത്തിപിടിച്ചത്. അയോധ്യയടക്കം സര്‍ക്കാര്‍ ഉയര്‍ത്തി കാട്ടിയ വിഷയങ്ങളില്‍  കരുതലോടെയാണ് അദ്ദേഹം പ്രതികരിച്ചത്. സുപ്രീംകോടതി വിവാദങ്ങളില്‍ പെട്ട കാലത്ത് ഭരണഘടന പദവിയിലിരിക്കുന്നവര്‍  ഉത്തരവാദിത്തോടെ  പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി രാംനാഥ് കൊവിന്ദ്  പടിയിറങ്ങുമ്പോള്‍ പിന്‍ഗാമിയായെത്തുന്ന ദ്രൗപദി മുര്‍മ്മു പ്രവര്‍ത്തന  ശൈലിയില്‍ പുതു വഴി തേടുമോയെന്നാണ് അറിയേണ്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group