Home Featured 2023ലെ കര്‍ണാടക തെരഞ്ഞെടുപ്പില്‍ മകന്‍ വിജയേന്ദ്ര മത്സരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ

2023ലെ കര്‍ണാടക തെരഞ്ഞെടുപ്പില്‍ മകന്‍ വിജയേന്ദ്ര മത്സരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ

ബംഗ്ലൂറു: () 2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ മകന്‍ ബി വൈ വിജയേന്ദ്രയും മത്സരിക്കുമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ഭാരതീയ ജനതാ പാര്‍ടി (BJP) നേതാവുമായ ബി എസ് യെദ്യൂരപ്പ.

ചില ബിജെപി നേതാക്കള്‍ വിജയേന്ദ്രയെ ഭാവി മുഖ്യമന്ത്രിയായി അവതരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് പിതാവും മകനും അംഗീകരിച്ചിരിക്കയാണ്. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം യെദ്യൂരപ്പ നടത്തിയത്.

സ്ഥാനാര്‍ഥിത്വത്തെ കുറിച്ച്‌ വിജയേന്ദ്ര പറയുന്നത്:

പാര്‍ടി യുവമോര്‍ച ജെനറല്‍ സെക്രടറി എന്ന നിലയില്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുകയും യാത്ര ചെയ്യുകയും ചെയ്തിട്ടുണ്ട്, ഇപ്പോള്‍ പാര്‍ടി എനിക്ക് വൈസ് പ്രസിഡന്റിന്റെ ചുമതല നല്‍കിയപ്പോള്‍, ആ ചുമതലകളും ഭംഗിയായി നിര്‍വഹിക്കുന്നു. പാര്‍ടിയുടെ തീരുമാനമനുസരിച്ച്‌ ഞാന്‍ പ്രവര്‍ത്തിക്കും,’ വിജയേന്ദ്ര ഹാസനില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം താനും മകനും അത്തരത്തിലുള്ള പ്രസ്താവനകളൊന്നും നടത്തിയിട്ടില്ലെന്നും വിജയേന്ദ്രയുമായി അടുപ്പമുള്ള ഒരാളുടെ അഭിപ്രായത്തോട് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും യെദ്യൂരപ്പ വിജയപുരയില്‍ പറഞ്ഞു.

‘എനിക്ക് പ്രതികരിക്കാന്‍ താല്‍പര്യമില്ല, വിജയേന്ദ്ര ജോലിചെയ്യുന്നു, നല്ല ഭാവിയുണ്ട്, അവന്‍ ജോലി ചെയ്ത് ഉയര്‍ന്നുവരട്ടെ, അവന്‍ ഒരു ചെറുപ്പക്കാരനാണ്, നന്നായി പ്രവര്‍ത്തിക്കുന്നു, ചെറുപ്പക്കാര്‍ക്കിടയില്‍ അവനോട് വലിയ ആത്മവിശ്വാസവും നല്ല മനസ്സുമുണ്ട്. വരും നാളുകളില്‍ ജനങ്ങളുടെ അനുഗ്രഹത്താല്‍ അവന് നല്ല അവസരങ്ങള്‍ ലഭിക്കുമെന്നും അവന്‍ വളരുമെന്ന് എനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച, യുവ ശാക്തീകരണ കായിക മന്ത്രി നാരായണ ഗൗഡ, മാണ്ഡ്യയില്‍ നടന്ന പാര്‍ടി യോഗത്തില്‍ വിജയേന്ദ്രയെയും ശിവമോഗ എംപിയായ ജ്യേഷ്ഠന്‍ ബി വൈ രാഘവേന്ദ്രയെയും പിതാവിന്റെ യോഗ്യരായ മക്കളെന്ന് വിളിച്ച്‌ പ്രശംസിച്ചു.

‘ഞങ്ങള്‍ വിജയണ്ണയ്ക്കൊപ്പമാണ് 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യ ജില്ലയില്‍ കുറഞ്ഞത് അഞ്ച് സീറ്റുകള്‍ നേടുന്നതിന് വേണ്ടി പ്രവര്‍ത്തിക്കും… ആര്‍ക്കെങ്കിലും അടുത്ത മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയുണ്ടെങ്കില്‍ അത് വിജയണ്ണയാണ്… അദ്ദേഹം പാര്‍ടി പ്രവര്‍ത്തനങ്ങള്‍ക്കായി യാത്ര ചെയ്യുന്നു. സംസ്ഥാനത്തുടനീളം, എന്നാല്‍ പഴയ മൈസൂരു മേഖലയില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ഥിക്കുന്നു,’ എന്നും നാരായണ ഗൗഡ പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ മുഖ്യമന്ത്രിയായാല്‍ എന്താണ് തെറ്റെന്നായിരുന്നു ഗൗഡയുടെ അഭിപ്രായത്തോട് വ്യവസായ മന്ത്രി മുരുഗേഷ് നിരാനിയുടെ പ്രതികരണം. പാര്‍ടിയുടെ സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും അത് തീരുമാനിക്കും, എന്നാല്‍ വിജയേന്ദ്രയ്ക്ക് മുഖ്യമന്ത്രിയാകാനുള്ള എല്ലാ ഗുണങ്ങളും ഉണ്ടെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം വിജയപുരയില്‍ പറഞ്ഞു.

ജൂണ്‍ മൂന്നിന് കര്‍ണാടക ലെജിസ്ലേറ്റിവ് കൗണ്‍സിലിലെ ഏഴ് സീറ്റുകളിലേക്കുള്ള ബിനാലെ തെരഞ്ഞെടുപ്പില്‍ വിജയേന്ദ്രയെ മത്സരിപ്പിക്കണമെന്ന സംസ്ഥാന ഘടകത്തിന്റെ ശുപാര്‍ശ അവഗണിച്ച്‌ പാര്‍ടി കേന്ദ്ര നേതൃത്വം അദ്ദേഹത്തിന് ടികറ്റ് നിഷേധിച്ചിരുന്നു. യെദ്യൂരപ്പയ്ക്ക് തിരിച്ചടിയായി ചില രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഈ നീക്കം വിലയിരുത്തപ്പെട്ടു.

കോണ്‍ഗ്രസ് ലെജിസ്ലേചര്‍ പാര്‍ടി നേതാവ് സിദ്ധരാമയ്യ ഉള്‍പെടെയുള്ള നിരവധി പ്രതിപക്ഷ നേതാക്കള്‍ ഈ നീക്കത്തെ ബിജെപിക്കുള്ളില്‍ യെദ്യൂരപ്പയെ മാറ്റിനിര്‍ത്തുകയാണെന്ന് വിശേഷിപ്പിച്ചിരുന്നു. സിദ്ധരാമയ്യയുടെ പ്രസ്താവനയ്‌ക്കെതിരെ സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ സര്‍ടിഫികറ്റ് തനിക്ക് ആവശ്യമില്ലെന്നായിരുന്നു യെദ്യൂരപ്പയുടെ പ്രതികരണം.

‘എനിക്ക് ലഭിച്ചത്ര പദവികളും ബഹുമാനവും ബിജെപിയില്‍ ആര്‍ക്കും ലഭിച്ചിട്ടില്ല. ഞാന്‍ നാലു തവണ മുഖ്യമന്ത്രിയായി. എനിക്ക് എല്ലാ അവസരങ്ങളും ലഭിച്ചിട്ടുണ്ട്. ഞാന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്, ഇപ്പോഴും പാര്‍ടിക്കും ജനങ്ങള്‍ക്കും എന്നോട് അതേ ബഹുമാനമുണ്ട്, 225 അംഗ നിയമസഭയില്‍ ‘140 ല്‍ കൂടുതല്‍ സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചെത്തുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരേ കുടുംബത്തിലെ ആളുകള്‍ക്ക് ടികറ്റ് നല്‍കരുതെന്ന ഉദ്ദേശത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ടി നേതൃത്വവും തന്റെ മകന് അവസരം നിഷേധിച്ചതെന്ന് ചൂണ്ടിക്കാട്ടി, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയേന്ദ്ര മത്സരിക്കുമെന്നും എവിടെ നിന്ന് മത്സരിച്ചാലും അവന്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ യെദ്യൂരപ്പ നിലവില്‍ ശിക്കാരിപുരയില്‍ നിന്നുള്ള എംഎല്‍എയും മൂത്ത മകന്‍ രാഘവേന്ദ്ര ശിവമോഗ എംപിയുമാണ്.

പാര്‍ടി ദുര്‍ബലമെന്ന് കരുതുന്ന പഴയ മൈസൂരു (ദക്ഷിണ കര്‍ണാടക) മേഖലയിലെ ഒരു സീറ്റില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയേന്ദ്രയെ മത്സരിപ്പിക്കുമെന്ന് നേരത്തെ റിപോര്‍ടുകളുണ്ടായിരുന്നു. പാര്‍ടി തീരുമാനിച്ചാല്‍ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് അദ്ദേഹവും അടുത്തിടെ വ്യക്തമാക്കിയിരുന്നു.

വിജയേന്ദ്രയെ 2020 ജൂലൈയില്‍ പാര്‍ടി വൈസ് പ്രസിഡന്റായി നിയമിച്ചു. അതിനുമുമ്ബ്, 2018 മെയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മൈസൂരിലെ വരുണ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നതിന് പാര്‍ടി ടികറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ബിജെപി യൂത് വിംഗ് ജെനറല്‍ സെക്രടറിയായി നിയമിച്ചു.

2019-ലും 2020-ലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ യഥാക്രമം മന്ത്രി നാരായണ ഗൗഡ സ്ഥാനാര്‍ഥിയായിരുന്ന കെആര്‍ പേടിലും സിറ നിയമസഭാ മണ്ഡലങ്ങളിലും ബിജെപിയുടെ ആദ്യ വിജയത്തിന് നിര്‍ണായക പങ്ക് വഹിച്ചതായി പലരും വിലയിരുത്തിയതിനാല്‍ പാര്‍ടിയില്‍ അദ്ദേഹത്തിന്റെ സ്ഥാനം വര്‍ധിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group