ചെന്നൈ : രാജീവ് ഗാന്ധി ഗവ. ജനറൽ ആശുപത്രിയിലെ (ആർജിജിജിഎച്ച്) സർജിക്കൽ ബ്ലോക്ക് സ്റ്റോറേജ് റൂമിലുണ്ടായ തീപിടിത്തത്തിൽ സ്റ്റോർ പൂർണമായി കത്തി നശിച്ചു. ആളുകളെ ഉടൻ ഒഴിപ്പിച്ചതിനാൽ വൻദുരന്തം ഒഴിവായി. തീവ്രപരിചരണ വിഭാഗത്തിൽ 33 രോഗികൾ ചികിത്സയിലിരിക്കെയാണു തീപിടിത്തം.
ഇവരെ അടിയന്തരമായി പുറത്തെത്തിക്കാൻ അഗ്നരക്ഷാ സേനയ്ക്ക് മാധ്യമപ്രവർത്തകരും സഹായമേകി. ഷോർട്ട് സർക്യുട്ടാണു തീപിടിത്തത്തിനു കാരണമായതെന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ പറഞ്ഞു.മൂവായിരം കിടക്കകളുള്ള ആശുപത്രിയുടെ ബ്രാഡ്ഫീൽഡ് സർജിക്കൽ ബ്ലോക്കിൽ പതിനൊന്നരയോടെയാണു തി കണ്ടത്.
മരുന്നുകളും ഗ്യാസ് സിലിണ്ടറുകളും സൂക്ഷിക്കുന്ന ഭാഗത്തെ തീ അതിവേഗം പടർന്നു.ഉടൻ തന്നെ രോഗികൾ ഉൾപ്പെടെ കെട്ടിടത്തിലെ എല്ലാവരെയും മറ്റൊരു വഴി പുറത്തെത്തിച്ചു. മരുന്നുകൾക്കു തീപിടിച്ചതോടെ പ്രദേശം കറുത്ത പുകയിൽ മുങ്ങി. ഇടയ്ക്കു പൊട്ടിത്തെറി ശബ്ദവുമുണ്ടായി. തീപിടിച്ച മുറിയിലെ ഓക്സിജൻ സിലിണ്ടറുകൾ ഏറെ പ്രയാസപ്പെട്ടാണു പുറത്തെത്തിച്ചത്.
അൽപം കൂടി വൈകിയിരുന്നെങ്കിൽ ഇവ പൊട്ടിത്തെറിക്കുന്ന അവസ്ഥയുണ്ടാകുമായിരുന്നു. നിയമസഭാ സമ്മേളനത്തിലായിരുന്ന ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യം ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. നൂറിലേറെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ 3 മണിക്കൂറിലേറെ പ്രയത്നിച്ചാണു തീ പൂർണമായി കെടുത്തിയത്. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.