ബെംഗളൂരു: വിഷു, ഈസ്റ്റർ ആഘോഷത്തിന്റെ മറവിൽ കർണാടകത്തിൽ നിന്നും മാക്കൂട്ടം ചുരംപാത വഴി കേരളത്തിലേക്ക് മദ്യവും മറ്റു ലഹരി വസ്തുക്കളും കടത്താനുള്ള സാഹചര്യം മുൻകൂട്ടി കണ്ട് കേരള കർണാടക അതിർത്തിയിൽ കൂട്ടുപുഴ പാലത്തിന് സമീപം പൊലീസ് പരിശോധന ശക്തമാക്കി.
കർണാടകത്തിൽ നിന്നും വരുന്ന ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും പരിശോധിക്കാനാണ് തീരുമാനം. കൂട്ടുപുഴയിൽ പൊലീസിന്റെ നേതൃത്വത്തിൽ 24 മണിക്കൂർ വാഹനപരിശോധന ഉണ്ടാകും.
കഞ്ചാവും മറ്റു മാരക ലഹരി മരുന്നുകളും ഹാൻസ്, കൂൾലിപ് തുടങ്ങിയ പുകയില ഉൽപന്നങ്ങൾ കേരളത്തിലേക്ക് കൂടുതലായി എത്തുന്നത് കർണാടകത്തിൽ നിന്നാണ്.
ബെംഗളൂരു, മൈസൂരു ഭാഗങ്ങളിൽ നിന്നും സ്വകാര്യ വാഹനങ്ങളിലും കേരള- കർണാടക ആർ.ടി.സി ബസുകളിലും സ്വകാര്യ ടൂറിസ്റ്റ് ബസുകളിലുമായി നൂറുകണത്തിന് യാത്രക്കാരാണ് വിഷു, ഈസ്റ്റർ ആഘോഷിക്കാൻ കേരളത്തിലേക്ക്എ ത്തുന്നത്.
ഇതിനിടയിൽ ലഹരികടത്ത് സംഘങ്ങൾ നുഴഞ്ഞു കയറി കടത്തിനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് എല്ലാ വാഹനങ്ങളും പരിശോധിക്കുന്നത്.
രാത്രികാലങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചാണ് പരിശോധന നടത്തുന്നത്. ഇരിട്ടി പ്രിൻസിപ്പൽ എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ മുതൽ കൂട്ടുപുഴ പാലത്തിൽ പരിശോധന നടത്തി.