ബെംഗളൂരു രക്ഷിതാക്കൾ നിർബന്ധപൂർവം വിവാഹം കഴിപ്പിക്കാൻ ശ്രമിച്ച 17 വയസ്സുകാരിക്കു ഹൈക്കോടതിയുടെ സംരക്ഷണം. മകളെ തട്ടിക്കൊണ്ടു പോയെന്നാരോപിച്ചു ഗദഗിൽ നിന്നുള്ള രക്ഷിതാക്കൾ നൽകിയ ഹേബിയസ് കോർപസ് ഹർജിയുടെ അടിസ്ഥാനത്തിൽ ഹാജരാക്കിയപ്പോഴാണു തന്റെ ഇഷ്ടത്തിനു വിരുദ്ധമായി വിവാഹം നടത്താൻ ശ്രമിക്കുന്നതായി പെൺകുട്ടി അറിയിച്ചത്. ഇവരുടെ സമ്മർദം സഹിക്കാനാകാതെയാണു താൻ ഗോവയിലുള്ള സഹോദരന്റെ അടുത്തേക്കു പോയത്. പഠനം തുടരാനാണ് ആഗ്രഹമെന്നും രക്ഷിതാക്കൾക്കൊപ്പം പോകില്ലെന്നും പെൺകുട്ടി പറഞ്ഞു. വിവാഹത്തിനു നിർബന്ധിക്കില്ലെന്നും പഠനം തുടരാൻ അനുവദിക്കുമെന്നും രക്ഷിതാക്കൾ അറിയിച്ചെങ്കിലും പെൺകുട്ടിയെ സർക്കാരിന്റെ കീഴിലുള്ള ഗേൾസ് കെയർ സെന്ററിന്റെ സംരക്ഷണയിലാക്കാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.