ബെംഗളൂരു നവീകരണം നടക്കുന്ന വർത്തൂർ തടാകത്തിൽ വീണ്ടും വിഷപ്പത. തടാകത്തിലേക്കും പുറത്തേക്കുമുള്ള കനാലുകളും പതഞ്ഞാണൊഴുകുന്നത്. തുടർച്ചയായ മഴയിൽ മലിനജലത്തിനൊപ്പം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും ഒഴുകിയെത്തുന്നുണ്ട്. വിഷപ്പത നിറഞ്ഞും രാസമാലിന്യത്തിനു തീപിടിച്ചും വാർത്തകളിൽ ഇടം പിടിച്ച് ബെലന്തൂർ, വർത്തൂർ തടാകങ്ങളുടെ നവീകരണം വർഷങ്ങൾക്കു മുൻപ് ആരംഭിച്ചതാണ്. ദേശീയ ഹരിത ട്രൈബ്യൂണൽ(എൻജി) ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തടാകങ്ങളിലെ ചെളിനീക്കലും മറ്റു നവീകരണ പ്രവർത്തനങ്ങളും നടക്കുന്നത്.
വർത്തൂരിലേക്കെത്തുന്ന മലിനജലം ശുദ്ധീകരിക്കാൻ തടാകത്തിനു സമീപം പ്ലാന്റുകൾ(എസ്ടിപി) സ്ഥാപിക്കാൻ 2020 സെപ്റ്റംബർ വരെയാണ് സമയം അനുവദിച്ചിരുന്നത്. കോവിഡിനെ തുടർന്നു സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനാൽ ഈ വർഷം മാർച്ച് 31 വരെ സമയം നീട്ടി നൽകി. എന്നിട്ടും പ്ലാന്റുകളുടെ പണി പൂർത്തിയായില്ല. ഇതേത്തുടർന്ന് തടാകത്തിലേക്കു വൻതോതിൽ മലിനജലം ഒഴുകിയെത്തുകയാണ്.വീണ്ടും പത രൂപപ്പെടാൻ കാരണമിതാണെന്നും പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു.