ബെംഗളൂരു: എസ്‌എച്ച്-35-ലെ വർത്തുർ-ഗുഞ്ചൂർ റോഡിലൂടെ യാത്ര ചെയ്തിരുന്ന നൂറുകണക്കിന് സ്കൂള്‍ വിദ്യാർത്ഥികള്‍ കഴിഞ്ഞ വ്യാഴാഴ്ച കടുത്ത ഗതാഗതക്കുരുക്കില്‍ ദുരിതത്തിലായി.ഗതാഗതക്കുരുക്ക് കാരണം വെറും 4 കിലോമീറ്റർ ദൂരം പിന്നിടാൻ കുട്ടികള്‍ക്ക് 2.5 മണിക്കൂർ വേണ്ടിവന്നു. രാവിലെ സ്കൂള്‍ ബസുകള്‍ 40 മിനിറ്റ് വരെ വൈകുകയും ചെയ്തിരുന്നു. ഉച്ചയ്ക്ക് തിരികെ വീട്ടിലേക്ക് മടങ്ങിയപ്പോഴും വിദ്യാർത്ഥികള്‍ മണിക്കൂറുകളോളം റോഡില്‍ കുടുങ്ങി.ഈ പാതയില്‍ ഇരുപതോളം വലിയ സ്കൂളുകള്‍ പ്രവർത്തിക്കുന്നുണ്ട്. ഇതില്‍ പല സ്കൂളുകളിലും അർദ്ധവാർഷിക പരീക്ഷകള്‍ നടന്നു വരികയാണ്. വൈകുന്നേരത്തെ മടക്കയാത്ര ഇതിലും മോശമായിരുന്നു. പല വിദ്യാർത്ഥികള്‍ക്കും വീടുകളിലെത്താൻ സാധാരണയേക്കാള്‍ 1.5 മണിക്കൂറിലധികം കൂടുതല്‍ സമയം എടുത്തു.

ചില സ്കൂളുകള്‍ പരീക്ഷ പൂർത്തിയാക്കാൻ കുട്ടികള്‍ക്ക് അധിക സമയം അനുവദിച്ചുകൊണ്ട് ഈ സാഹചര്യം നേരിട്ടു.കർണാടക റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തില്‍ എസ്‌എച്ച്-35-ന്റെ ഭാഗമായ വർത്തുർ-ഗുഞ്ചൂർ റോഡില്‍ അടിസ്ഥാന സൗകര്യ വികസന ജോലികള്‍ നടന്നു വരികയാണ്. എന്നിരുന്നാലും, റോഡിലെ ഗതാഗതക്കുരുക്കും, തകർന്ന റോഡുകളും, വലിയ കുഴികളും, അശാസ്ത്രീയമായ ഗതാഗത നിയന്ത്രണങ്ങളും കാരണം ഈ പാത യാത്രാദുരിതം തുടരുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. റോഡ് നിർമ്മാണത്തിലെ അപാകതകള്‍ കുട്ടികളുടെ പഠനത്തെ നേരിട്ട് ബാധിക്കുന്നു എന്നാണ് രക്ഷകർത്താക്കള്‍ പരാതിപ്പെടുന്നത്.