ബെംഗളൂരു: പേപ്പറോ ടെലിപ്രോംറ്ററോ നോക്കാതെ വന്ദേമാതരം ആലപിക്കാൻ ബിജെപി നേതാക്കളെ വെല്ലുവിളിച്ച് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ.കർണാടക ബിജെപി അധ്യക്ഷൻ ബി വൈ നാഗേന്ദ്ര, പ്രതിപക്ഷ നേതാവ് ആർ അശോക എന്നിവരോടാണ് പ്രിയങ്ക് ഖാർഗെയുടെ വെല്ലുവിളി. വിജയേന്ദ്രയും അശോകയും വന്ദേമാതരം മുഴുവനും കാണാതെ ചൊല്ലിയാല്‍ താൻ രാജിവെക്കാമെന്നും പ്രിയങ്ക് ഖാർഗെ വ്യക്തമാക്കി. കല്‍ബുർഗിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക് ഖാർഗെ.വന്ദേമാതരത്തെച്ചൊല്ലി കർണാടകത്തില്‍ കോണ്‍ഗ്രസും ബിജെപിയും പോര് തുടരുന്നതിനിടെ ആണ് ബിജെപി നേതാക്കളെ വെല്ലുവിളിച്ച് ആഭ്യന്തര മന്ത്രി രംഗത്തെത്തിയത്.

സംസ്ഥാനത്ത് സർക്കാർ പരിപാടികളില്‍ വന്ദേമാതരത്തിൻ്റെ രണ്ട് ഖണ്ഡികകള്‍ മാത്രം ചൊല്ലിയാല്‍ മതിയെന്ന സർക്കാരിൻ്റെ ഉത്തരവാണ് ഇരുപാർട്ടികള്‍ക്കിടയിലും തർക്കത്തിനിടയാക്കിയത്.”ഞാൻ വിജയേന്ദ്രയോടും അശോകയോടും ഒരു വെല്ലുവിളി നടത്തുകയാണ്. ഒരു പേപ്പറിന്റെയോ ടെലിപ്രോംപ്റ്ററിന്റെയോ സഹായമില്ലാതെ, ഒരു പൊതുയോഗത്തില്‍ വെച്ച് വന്ദേമാതരം മുഴുവനായും പാടാൻ ഞാൻ അവരെ വെല്ലുവിളിക്കുന്നു. അവർക്കത് ചെയ്യാൻ സാധിച്ചാല്‍ ഞാൻ രാജിവെക്കും. അവർ അതിന് തയ്യാറാകുമോ?”- പ്രിയങ്ക് ഖാർഗെ പറഞ്ഞു.ജവഹർലാല്‍ നെഹ്റു, സുഭാഷ് ചന്ദ്രബോസ് അല്ലെങ്കില്‍ നോബല്‍ സമ്മാനം നേടിയ രവീന്ദ്രനാഥ ടാഗോർ എന്നിവരേക്കാള്‍ വലിയവരാണോ ബിജെപി നേതാക്കളും മോദിയുമെന്നും പ്രിയങ്ക് ഖാർഗെ ചോദിച്ചു.
സർക്കാർ പരിപാടികളില്‍ വന്ദേമാതരത്തിൻ്റെ രണ്ട് ഖണ്ഡികകള്‍ മാത്രം ചൊല്ലിയാല്‍ മതിയെന്ന സർക്കാർ തീരുമാനത്തിനെതിരെ ബിജെപി പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. ബിജെപിക്ക് പ്രതിഷേധിക്കാൻ മറ്റ് വിഷയങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് ദേശീയഗീതം വിഷയമാക്കുന്നതെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു. ബിജെപി എംഎല്‍എമാരെക്കൊണ്ട് സഭയില്‍ വന്ദേമാതരം പാടിക്കാൻ സ്പീക്കറോട് അഭ്യർത്ഥിക്കുമെന്നും പ്രിയങ്ക് ഖാർഗെ കൂട്ടിച്ചേർത്തു.