Home കർണാടക പച്ചവിരിച്ച മലനിരയിലൂടെ ഇഴഞ്ഞുനീങ്ങുന്ന ഓറഞ്ച് ട്രെയിൻ; വൈറലായി ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത്!

പച്ചവിരിച്ച മലനിരയിലൂടെ ഇഴഞ്ഞുനീങ്ങുന്ന ഓറഞ്ച് ട്രെയിൻ; വൈറലായി ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത്!

by ടാർസ്യുസ്

ബെംഗളൂരു: കർണാടകയിലെ നിരവധി യാത്രക്കാർ ഏറെ നാളായി കാത്തിരിക്കുന്ന ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത് സർവീസ് അധികം വൈകാതെ തന്നെ ആരംഭിക്കുമെന്നാണ് വിവരം.അതിനിടെ റൂട്ടിലൂടെ ഓടുന്ന വന്ദേ ഭാരതിന്റെ പരീക്ഷ ഓട്ടത്തിന്റെ മനോഹരമായ വീഡിയോ വലിയ രീതിയില്‍ വൈറലായിരുന്നു. കേന്ദ്ര റെയില്‍വേ മന്ത്രി ഉള്‍പ്പെടെ വീഡിയോ പങ്കുവച്ചതിന് പിന്നാലെ റൂട്ടിനെ കുറിച്ചുള്ള ചർച്ചകള്‍ തുടങ്ങിയിരിക്കുകയാണ്.ഏറെ ദുർഘടമായ ഈ പാതയിലൂടെയുള്ള ട്രെയിൻ സർവീസ് യാഥാർഥ്യമാവുന്ന വേളയിലാണ് വീഡിയോ ചർച്ചയാവുന്നത്. സക്ലേഷ്‌പുര അടക്കമുള്ള ഇടങ്ങളിലൂടെ കടന്നുപോവുന്നതാണ് ഈ പാത. സക്ലേഷ്‌പുര-സുബ്രഹ്മണ്യ റോഡ് റെയില്‍പാതയുടെ ഭാഗം, സാധാരണയായി ശിരാടി ഘട്ട് എന്നറിയപ്പെടുന്നത്, ഏകദേശം 55 കിലോമീറ്റർ മാത്രമാണ് നീളമുള്ളത്.

എന്നാല്‍ ദൂരം കുറവാണെങ്കിലും ഈ പാതയിലൂടെയുള്ള യാത്രയും നിർമ്മാണപ്രവർത്തനങ്ങളും ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു.പശ്ചിമഘട്ടത്തിലെ ഏറ്റവും ദുഷ്‌കരമായ ഭൂപ്രദേശങ്ങളിലൂടെയാണ് ഈ റെയില്‍പാത കടന്നുപോകുന്നത്. കുത്തനെയുള്ള കയറ്റിറക്കങ്ങള്‍, വളവുകള്‍, തുരങ്കങ്ങള്‍, പാലങ്ങള്‍ എന്നിവയ്ക്കൊപ്പം മണ്ണിടിച്ചിലിനും പാറകള്‍ ഇടിഞ്ഞുവീഴുന്നതിനും സാധ്യതയുള്ള മലഞ്ചെരിവുകളും ഇവിടെ ഏറെയാണ്. ഒരു ഘട്ടത്തില്‍ 50ല്‍ 1 എന്ന തോതിലുള്ള കയറ്റമാണ് റെയില്‍പാതയിലുള്ളത്. അതായത് ട്രെയിൻ 50 മീറ്റർ സഞ്ചരിക്കുമ്പോള്‍ പാത ഒരു മീറ്റർ ഉയരുകയോ താഴുകയോ ചെയ്യും.ഈ പാതയില്‍ നിരവധി തുരങ്കങ്ങളും നൂറിലധികം വലിയ വളവുകളുമുണ്ട്. പാതയുടെ വലിയൊരു ഭാഗത്തേക്കും റോഡ് സൗകര്യമില്ല. അതിനാല്‍ സാധാരണ റെയില്‍വേ അറ്റകുറ്റപ്പണികള്‍ പോലും ഇവിടെ വലിയ ലോജിസ്‌റ്റിക് വെല്ലുവിളിയായിരുന്നു. വൈദ്യുതീകരണ ജോലികള്‍ നടക്കുമ്പോള്‍ ആവശ്യമായ സാമഗ്രികള്‍ ട്രെയിനില്‍ തന്നെയാണ് എത്തിച്ചത്. കാരണം പാതയുടെ വലിയ ഭാഗങ്ങളിലേക്കും റോഡ് മാർഗം എത്താൻ കഴിയുമായിരുന്നില്ല.

മഴക്കാലത്ത് സ്ഥിതി കൂടുതല്‍ ബുദ്ധിമുട്ടായിരുന്നു. ശക്തമായ മഴയില്‍ മണ്ണിടിച്ചിലുണ്ടാകാനും മണ്ണ് ഒലിച്ചുപോകാനും പാറകള്‍ ട്രാക്കിലേക്ക് വീഴാനും സാധ്യതയുണ്ട്. അതിനാല്‍ ഇവിടെ നടത്തുന്ന ഓരോ നിർമ്മാണപ്രവർത്തനവും ട്രെയിൻ ഗതാഗതവും വൈദ്യുതി സംവിധാനവും മാത്രമല്ല, മലനിരകളുടെ സ്വഭാവവും കണക്കിലെടുത്താണ് നടത്തേണ്ടത്.ഇവിടെ വൈദ്യുതീകരണ ജോലി 2023 ഡിസംബറിലാണ് ആരംഭിച്ചത്. ഏകദേശം 93.5 കോടി രൂപ ചെലവഴിച്ച്‌ 2025 ഡിസംബറില്‍ പദ്ധതി പൂർത്തിയാക്കി. 55 കിലോമീറ്റർ ദൂരത്തും ഓവർഹെഡ് വൈദ്യുതി സംവിധാനങ്ങള്‍ സ്ഥാപിക്കുകയും അഞ്ച് സ്വിച്ചിംഗ് സ്റ്റേഷനുകള്‍ നിർമിക്കുകയും ചെയ്‌തു. തുരങ്കങ്ങള്‍ക്കുള്ളിലെ ജോലികളായിരുന്നു ഏറ്റവും ബുദ്ധിമുട്ടേറിയത്.ഈ പാതയില്‍ 57 തുരങ്കങ്ങളുണ്ട്. ഓവർഹെഡ് വൈദ്യുതി സംവിധാനങ്ങള്‍ സ്ഥാപിക്കാൻ നൂറുകണക്കിന് ബ്രാക്കറ്റുകള്‍ സ്ഥാപിക്കേണ്ടിവന്നു. തുരങ്കങ്ങളുടെ കോണ്‍ക്രീറ്റ് ചെയ്‌തതും ചെയ്യാത്തതുമായ ഭാഗങ്ങളില്‍ ഭൂഗർഭ ഘടന സംബന്ധിച്ച പഠനങ്ങള്‍ നടത്തി. ബ്രാക്കറ്റുകള്‍ സ്ഥാപിക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേക പരിശോധനകളും നടത്തി. ബ്രാക്കറ്റുകള്‍ ഉറപ്പിക്കുന്ന ആങ്കറുകളും ഗ്രൗട്ടിംഗും ശക്തമായി നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായിരുന്നു ഈ പരിശോധനകള്‍.

ഓവർഹെഡ് വൈദ്യുതി സംവിധാനം മണിക്കൂറില്‍ 120 കിലോമീറ്റർ വരെ വേഗത കണക്കിലെടുത്താണ് രൂപകല്‍പ്പന ചെയ്‌തത്. എന്നാല്‍ പ്രദേശത്തിന്റെ ഭൂപ്രകൃതി കാരണം ഘട്ടമേഖലയിലെ ട്രെയിനുകളുടെ യഥാർഥ വേഗത ഇതിലും വളരെ കുറവായിരിക്കും. ഏകദേശം 830 മീറ്റർ വരെ ഉയരമുള്ള കുത്തനെയുള്ള കയറ്റങ്ങളുള്ളതിനാല്‍ വൈദ്യുതീകരണ ജോലികള്‍ക്ക് പ്രത്യേക സാങ്കേതിക സംവിധാനങ്ങളും ആവശ്യമായി വന്നു.ഇതിന് പിന്നാലെ കാലാവസ്ഥയും വലിയ വെല്ലുവിളിയായി. ശക്തമായ മഴ, മണ്ണിടിച്ചില്‍, മണ്ണൊലിപ്പ്, പാറയിടിച്ചില്‍ എന്നിവ പലതവണ ജോലികളെ ബാധിച്ചു. റെയില്‍വേ സുരക്ഷാ കമ്മീഷണർ നിർദേശിച്ച കർശനമായ സുരക്ഷാ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ജോലികള്‍ നടത്തിയത്. അതേസമയം ട്രെയിൻ സർവീസുകളുടെ സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ടായിരുന്നു.എല്ലാത്തിനും ഒടുവില്‍ 2025 ഡിസംബറില്‍ ഇലക്‌ട്രിക് ലോക്കോമോട്ടീവ് ഉപയോഗിച്ചുള്ള വിജയകരമായ പരീക്ഷണം പൂർത്തിയായതോടെ വൈദ്യുതീകരണ ജോലികള്‍ക്ക് അന്തിമ അംഗീകാരം ലഭിച്ചു.

അതോടെ ഈ മലമ്പാതയിലൂടെ വൈദ്യുത ട്രാക്ഷനുള്ള ട്രെയിനുകള്‍ ഓടിക്കാൻ റെയില്‍വേ തയ്യാറായി.ഇവിടെയാണ് മറ്റൊരു പ്രശ്‌നം ഉയർന്നുവന്നത്. സക്ലേഷ്‌പുര- സുബ്രഹ്മണ്യ റോഡ് പാതയില്‍ ചരക്ക്, യാത്രാ ട്രെയിനുകള്‍ക്ക് ഇലക്‌ട്രിക് ട്രാക്ഷൻ ഉപയോഗിക്കാൻ റെയില്‍വേ ബോർഡ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ വന്ദേ ഭാരത് എക്‌സ്പ്ര സാധാരണ ട്രെയിനുകളില്‍ നിന്ന് വ്യത്യസ്‌തമാണ്. സാധാരണ ട്രെയിനുകളില്‍ ഒരു ലോക്കോമോട്ടീവാണ് ട്രെയിനിനെ വലിക്കുന്നത്.എന്നാല്‍ വന്ദേ ഭാരത് സ്വയം ഓടുന്ന ട്രെയിൻസെറ്റാണ്. അതിലെ വിവിധ കോച്ചുകളില്‍ തന്നെ ട്രാക്ഷൻ സംവിധാനങ്ങള്‍ വിതരണം ചെയ്‌തിട്ടുണ്ട്. ശിരാടി ഘട്ടിലെ കുത്തനെയുള്ള കയറ്റിറക്കങ്ങള്‍ കാരണം ഇവിടെ ഓടുന്ന ട്രെയിനുകള്‍ക്ക് ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സംവിധാനം ആവശ്യമായിരുന്നു.ട്രെയിൻ നിശ്ചയിച്ച വേഗപരിധി മറികടന്നാല്‍ സ്വമേധയാ ഇടപെട്ട് ട്രെയിനിന്റെ വേഗം കുറയ്ക്കാൻ സഹായിക്കുന്ന സുരക്ഷാ സംവിധാനമാണിത്.പ്രത്യേകിച്ച്‌ കുത്തനെയുള്ള മലമ്പാതകളില്‍ അധിക സുരക്ഷ നല്‍കുന്നതാണ് ഈ സംവിധാനം.

ശിരാടി ഘട്ടില്‍ അനുവദിച്ചിട്ടുള്ള പരമാവധി വേഗത മണിക്കൂറില്‍ 30 കിലോമീറ്ററാണ്. എന്നാല്‍ അന്ന് പരിഗണിച്ചിരുന്ന സാധാരണ വന്ദേ ഭാരത് ട്രെയിൻസെറ്റുകളില്‍ ആവശ്യമായ എഇബി സംവിധാനം ഉണ്ടായിരുന്നില്ല.ഇതോടെ ഒരു ഘട്ടത്തില്‍ അധിക ലോക്കോമോട്ടീവുകള്‍ ഉപയോഗിക്കുക എന്നതായിരുന്നു പരിഹാരമായി പരിഗണിച്ചത്. സ്വയം ഓടുന്ന വന്ദേ ഭാരതിന് ഘട്ടത്തിലെ സുരക്ഷാ ആവശ്യകതകള്‍ സ്വതന്ത്രമായി നിറവേറ്റാൻ കഴിയുന്നില്ലെങ്കില്‍, കുത്തനെയുള്ള പാതയിലൂടെ സഞ്ചരിക്കാൻ സഹായിക്കുന്നതിനായി അധിക ലോക്കോമോട്ടീവുകള്‍ ഘടിപ്പിക്കാമെന്നായിരുന്നു ആശയം.ട്രെയിനുകള്‍ക്ക് ട്രാക്ഷൻ അല്ലെങ്കില്‍ ലോക്കോമോട്ടീവ് തകരാറുകള്‍ ഉണ്ടാകുമ്പോള്‍ ഉപയോഗിക്കുന്ന രീതിക്ക് സമാനമായ പ്രായോഗിക പരിഹാരമായാണ് റെയില്‍വേ ഉദ്യോഗസ്ഥർ ഇതിനെ കണ്ടത്.എന്നാല്‍ ഈ സംവിധാനം മികച്ച പരിഹാരമായിരുന്നില്ല. അതുകൊണ്ട് വന്ദേ ഭാരത് ട്രെയിൻസെറ്റില്‍ തന്നെ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സംവിധാനം സ്ഥാപിക്കുന്നതിനുള്ള നടപടികളിലേക്ക് റെയില്‍വേ നീങ്ങി.

ഈ മാറ്റമാണ് വന്ദേ ഭാരതിന്റെ ശിരാടി ഘട്ട് യാത്രയ്ക്ക് വഴിയൊരുക്കിയത്. തുടർന്ന് ഓഗസ്‌റ്റോടെ വന്ദേ ഭാരതിന്റെ പരീക്ഷണ ഓട്ടത്തിനുള്ള നടപടികള്‍ ആരംഭിച്ചു. പരീക്ഷണ ഓട്ടത്തിന് മുമ്പ് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തി. അടുത്തിടെ ഈ പ്രദേശത്ത് ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിലും മറ്റ് തടസങ്ങളും ഉണ്ടായിരുന്നതിനാല്‍ പരീക്ഷണം വളരെ സൂക്ഷിച്ചായിരിക്കും നടത്തുകയെന്ന് റെയില്‍വേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.എന്തുകൊണ്ട് ബെംഗളൂരു-മംഗളൂരു വന്ദേ ഭാരതിന് പ്രാധാന്യമേറുന്നു?കർണാടകയിലെ പ്രധാന തീരദേശ നഗരങ്ങളിലൊന്നാണ് മംഗളൂരു. ഈ റെയില്‍പാത സംസ്ഥാനത്തിന്റെ ഉള്‍പ്രദേശങ്ങളെയും ബെംഗളൂരു മേഖലയെയും തീരദേശവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് എന്നതാണ് സവിശേഷത. അതുകൊണ്ടുതന്നെ വേഗമേറിയ റെയില്‍ കണക്റ്റിവിറ്റി ലഭിക്കുന്നത് മംഗളൂരുവിന് മാത്രമല്ല, ഈ പാതയിലൂടെ ബന്ധപ്പെടുന്ന നിരവധി പ്രദേശങ്ങള്‍ക്കും ഏറെ ഗുണകരമാവുമെന്നാണ് വിലയിരുത്തല്‍.

You may also like

error: Content is protected !!
Join Our WhatsApp Group