ചെന്നൈ: സർക്കാർ സ്ഥാപനങ്ങളിലെ അപ്രതീക്ഷിത പരിശോധനകളുടെ ഭാഗമായി ചെന്നൈയ്ക്ക് പുറത്തുള്ള പുഴല്‍ സെൻട്രല്‍ ജയിലില്‍ സന്ദർശനം നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്.ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജയില്‍ സമുച്ചയങ്ങളിലൊന്നായ പുഴല്‍ സെൻട്രല്‍ ജയിലിലെത്തിയ മുഖ്യമന്ത്രി തടവുകാരുമായി നേരിട്ട് സംസാരിക്കുകയും അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്യുകയായിരുന്നു.തടവുകാർക്ക് ലഭിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍, ഭക്ഷണത്തിന്റെ ഗുണനിലവാരം, ചികിത്സാ സൗകര്യങ്ങള്‍, പുനരധിവാസ പ്രവർത്തനങ്ങള്‍, തൊഴില്‍ പരിശീലനം തുടങ്ങിയ കാര്യങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് പരിശോധിച്ചു. തടവുകാരുടെ ആവശ്യങ്ങളും പരാതികളും സംബന്ധിച്ച് അവരുടെ അഭിപ്രായങ്ങളും അദ്ദേഹം തേടി.

തമിഴ്‌നാട് സർക്കാർ പുറത്തിറക്കിയ പ്രസ്‌താവന പ്രകാരം പുഴല്‍ സെൻട്രല്‍ ജയില്‍ ഒന്നിലെ വിവിധ സൗകര്യങ്ങള്‍ വിജയ് പരിശോധിച്ചു.ഐസൊലേഷൻ വാർഡ്, സന്ദർശക ഹാള്‍, ആശുപത്രി, ലഹരി വിമുക്ത-പുനരധിവാസ കേന്ദ്രം, ക്ലാസ് മുറികള്‍, ലൈബ്രറി, ആധുനിക കമ്പ്യൂട്ടർ പരിശീലന കേന്ദ്രം എന്നിവ അദ്ദേഹം സന്ദർശിച്ചു. ഇതിന് പുറമെ ഉയർന്ന സുരക്ഷാ വിഭാഗവും വധശിക്ഷ നടപ്പാക്കുന്ന സ്ഥലവും മുഖ്യമന്ത്രി പരിശോധിച്ചു. തടവുകാർക്ക് നല്‍കുന്ന അടിസ്ഥാന സൗകര്യങ്ങള്‍, ഭക്ഷണം, ചികിത്സാ സൗകര്യങ്ങള്‍, തൊഴില്‍ പരിശീലന കേന്ദ്രം എന്നിവ നേരിട്ട് പരിശോധിക്കുകയും തടവുകാരുടെ ആവശ്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്‌തതായി സർക്കാർ അറിയിച്ചു.തൊഴില്‍ പരിശീലന കേന്ദ്രത്തിലെത്തിയ മുഖ്യമന്ത്രി തടവുകാർ നിർമ്മിക്കുന്ന വിവിധ ഉല്‍പ്പന്നങ്ങളും പരിശോധിച്ചു. പച്ചക്കറികള്‍ സൂക്ഷിക്കുന്നതിനുള്ള ഇരുമ്പ് റാക്കുകള്‍, പേപ്പർ കവറുകള്‍, ഓഫീസ് ഫയല്‍ ബോർഡുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
ജയിലിലെ കൈത്തറി, തയ്യല്‍ വിഭാഗങ്ങളില്‍ തടവുകാർ നിർമ്മിക്കുന്ന ഉല്‍പ്പന്നങ്ങളും അദ്ദേഹം പരിശോധിച്ചു.തടവുകാർക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും മുഖ്യമന്ത്രി നേരിട്ട് പരിശോധിച്ചു. തുടർന്ന് തടവുകാരുമായി നേരിട്ട് സംസാരിച്ച അദ്ദേഹം അവരുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും കേട്ടു. ജയിലിലെ പരിശോധനയ്ക്ക് ശേഷം പുഴല്‍ എം-3 പൊലീസ് സ്‌റ്റേഷനും മുഖ്യമന്ത്രി സന്ദർശിച്ചു. സ്‌റ്റേഷന്റെ പ്രവർത്തനത്തെക്കുറിച്ച് പൊലീസ് ഇൻസ്പെക്‌ടറില്‍ നിന്ന് വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം വിവിധ രേഖകളും പരിശോധിച്ചു.സബ് ഇൻസ്പെക്‌ടറുടെ മുറി, കമ്പ്യൂട്ടർ മുറി, തടവുകാരെ പാർപ്പിക്കുന്ന മുറി എന്നിവയും അദ്ദേഹം പരിശോധിച്ചു. പോലീസ് സ്‌റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങളും രേഖകള്‍ സൂക്ഷിക്കുന്ന രീതിയും സംബന്ധിച്ചും മുഖ്യമന്ത്രി വിവരങ്ങള്‍ തേടി. സർക്കാർ സ്ഥാപനങ്ങളില്‍ അപ്രതീക്ഷിത സന്ദർശനം നടത്തി അവിടുത്തെ സൗകര്യങ്ങള്‍ നേരിട്ട് പരിശോധിക്കുകയും സർക്കാർ സേവനങ്ങളെ ആശ്രയിക്കുന്നവരുമായി നേരിട്ട് സംസാരിക്കുകയും ചെയ്യുന്ന വിജയിന്റെ നടപടികളുടെ തുടർച്ചയാണ് പുഴല്‍ ജയിലിലെ സന്ദർശനം.
ഏകദേശം മൂന്ന് മാസം മുമ്പ് ശുചിത്വമില്ലാത്ത സാഹചര്യങ്ങളെക്കുറിച്ച് ഒരു സ്ത്രീ സോഷ്യല്‍ മീഡിയ വീഡിയോയിലൂടെ പരാതി ഉന്നയിച്ചതിനെ തുടർന്ന് സർക്കാർ കുട്ടികളുടെ ആശുപത്രിയില്‍ മുഖ്യമന്ത്രി അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു. അവിടെ അമ്മമാരുമായി നേരിട്ട് സംസാരിക്കുകയും ആശുപത്രിയിലെ സാഹചര്യം പരിശോധിക്കുകയും ചെയ്‌തിരുന്നു.ഇതിന് പിന്നാലെ ദളിത് വിദ്യാർഥികള്‍ക്കായുള്ള സർക്കാർ ഹോസ്‌റ്റലിലും വിജയ് അപ്രതീക്ഷിത പരിശോധന നടത്തിയിരുന്നു. ഹോസ്‌റ്റലില്‍ താമസിക്കുന്ന വിദ്യാർഥികളുമായി നേരിട്ട് സംസാരിച്ച അദ്ദേഹം അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ചോദിച്ചറിഞ്ഞു.
സർക്കാർ സേവനങ്ങള്‍ നേരിട്ട് ലഭിക്കുന്നവരുമായി സംസാരിച്ച് അവിടുത്തെ യഥാർഥ സാഹചര്യം മനസിലാക്കാനുള്ള മുഖ്യമന്ത്രിയുടെ സമീപനത്തിന്റെ ഭാഗമായാണ് പുതിയ പുഴല്‍ ജയില്‍ സന്ദർശനവും വിലയിരുത്തപ്പെടുന്നത്.ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകളെ മാത്രം ആശ്രയിക്കാതെ സ്ഥാപനങ്ങളിലെ സൗകര്യങ്ങളും പ്രവർത്തനങ്ങളും നേരിട്ട് പരിശോധിക്കുകയാണ് ഇത്തരം സന്ദർശനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ തുടർച്ചയായി കൂടുതല്‍ സർക്കാർ സ്ഥാപനങ്ങളില്‍ മുഖ്യമന്ത്രി വരും ദിവസങ്ങളില്‍ നേരിട്ടെത്തുമെന്നാണ് കരുതപ്പെടുന്നത്.